ന്യൂദല്‍ഹി: വെള്ളപ്പൊക്കവും പേമാരിയും ഉണ്ടാകുമെന്ന മുന്നറിയിപ്പു ലഭിച്ചിട്ടും തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ തയ്യാറാകാതിരുന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണയെ പുറത്താക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
നൂറുകണക്കിനു ഗ്രാമങ്ങള്‍ ഒലിച്ചു പോയിട്ടും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ യാതൊന്നുംതന്നെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് ബിജെപി നേതാവ് ഉമാഭാരതി പറഞ്ഞു. ഉത്തരാഖണ്ഡ് ദുരന്തത്തെപ്പറ്റി അന്വേഷിക്കുന്നതിന് ബിജെപി നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് എല്‍.കെ. അദ്വാനി, രാജ്നാഥ്സിങ്, ലോക്സഭാ പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് സമര്‍പ്പിച്ചതായും ഉമാഭാരതി പറഞ്ഞു.
ദുരന്തഭൂമിയായി മാറിയ ഉത്തരാഖണ്ഡിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ യാതൊരു ശ്രദ്ധയും നല്‍കുന്നില്ല. ഋഷികേശിനു മുകളിലുള്ള പര്‍വ്വതപ്രദേശത്ത് അമ്പതുലക്ഷത്തോളം ജനങ്ങളാണ് ജീവിക്കുന്നത്. ദുരന്തശേഷം ഇവരുടെ ജീവിതം താളംതെറ്റിയിരിക്കുകയാണ്. സ്കൂളുകള്‍ പോലും ഇതുവരെയും തുറന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടില്ല.
മരിച്ചവരുടെ യഥാര്‍ഥ എണ്ണം തിട്ടപ്പെടുത്തുന്നതിനു സര്‍ക്കാരിന് കഴിയാത്തത് അലംഭാവത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. കേന്ദ്രആഭ്യന്തരമന്ത്രാലയത്തോട് ഇതു കണ്ടെത്തണമെന്ന് ആവശ്യപ്പെടുന്നു. കേദാര്‍നാഥിലെ ദുരന്തത്തിന്റെ വ്യാപ്തി വലുതാണ്. ചെളിക്കടിയിലാണ് ഇവിടം. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ യഥാസമയം അംഗീകരിച്ചിരുന്നെങ്കില്‍ ആയിരക്കണക്കിന് തീര്‍ഥാടകരുടെ ജീവന് രക്ഷിച്ചെടുക്കാമായിരുന്നു. മഴ ശക്തമായ ജൂണ്‍ 14 മുതല്‍ തീര്‍ഥാടകരെ ജോഷിമഠ് മുതല്‍ നിയന്ത്രിക്കാമായിരുന്നു. കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്.
ഗുജറാത്ത് ഭൂകമ്പത്തിനു ശേഷം സമയബന്ധിതമായി പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന് കഴിഞ്ഞിരുന്നു. എന്നാല്‍ വിജയ് ബഹുഗുണ എല്ലാ അര്‍ഥത്തിലും പരാജയമാണെന്ന് വ്യക്തമാകുകയാണെന്നും ഉമാഭാരതി പറഞ്ഞു. ഷാനവാസ് ഹുസൈന്, മീനാക്ഷി ലേഖി, ശ്രീകാന്ത് ശര്‍മ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: