ആലപ്പുഴ: സംഗീതലോകത്തിന് ആലപ്പുഴ സംഭാവന ചെയ്ത മഹാസംഗീതജ്ഞനായിരുന്നു ദക്ഷിണാമൂര്‍ത്തി സ്വാമി. ഈശ്വരോപാസനയും സംഗീതവും അദ്ദേഹത്തിന് രണ്ടായിരുന്നില്ല. മുല്ലയ്ക്കല് ശ്രീരാജരാജേശ്വരിയുടെ അനുഗ്രഹകടാക്ഷങ്ങള്‍ ഏറ്റുവാങ്ങിയായിരുന്നു അദ്ദേഹത്തിന്റെ സംഗീതജീവതം തുടങ്ങിയത്. ക്ഷേത്രപരിസരത്ത് മുല്ലയ്ക്കല് തെക്കേമഠത്തില്‍ 1919 ഡിസംബര്‍ 22നായിരുന്നു ജനനം. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉദ്യോഗസ്ഥന് ഡി. വെങ്കിടേശ്വര അയ്യരുടെയും പാര്‍വതിയമ്മാളിന്റെയും ഏഴ് മക്കളില്‍ മൂത്തയാളായിരുന്നു ദക്ഷിണാമൂര്‍ത്തി. അമ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്.
ആറ് വയസായപ്പോഴേക്കും 27ഓളം കീര്‍ത്തനങ്ങള്‍ ഹൃദിസ്ഥമാക്കി. അച്ഛന് തിരുവനന്തപുരത്ത് ജോലിയായതിനാല്‍ ഫോര്‍ത്ത് ഫോം വരെ കിള്ളിപ്പാലം സ്കൂളിലും സിക്സ്ത് ഫോം വരെ എസ്എംവി സ്കൂളിലും പഠിച്ചു. സ്കൂള്‍ ഫൈനലോടെ പഠിപ്പുമുടങ്ങിയ അദ്ദേഹം ശ്രീവെങ്കിടാചലം പോറ്റിയുടെ കീഴിലാണ് സംഗീതപഠനം ആരംഭിച്ചത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രസന്നിധിയില്‍ 13-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം.
പ്രശസ്ത നാദസ്വര സഹോദരന്മാരായ ശങ്കരനാരായണപ്പണിക്കരുടെയും ഗോപാലകൃഷ്ണപ്പണിക്കരുടെയും ശിഷ്യത്വം സ്വീകരിച്ച് അദ്ദേഹം നിരവധി സ്ഥലങ്ങളില്‍ സംഗീതകച്ചേരികള്‍ തുടങ്ങി. തുടര്‍ന്ന് വൈക്കത്ത് ക്ഷേത്രത്തിലെത്തി വൈക്കത്തപ്പന്റെ തിരുനടയില്‍ സാധകം തുടങ്ങി. ഇവിടെ നിന്നാണ് അദ്ദേഹത്തിന്റെ സംഗീതമഹായാത്ര ആരംഭിച്ചത്. മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലായി ആയിരത്തിലേറെ ഗാനങ്ങള്‍ക്ക് അദ്ദേഹം ഈണം പകര്‍ന്നു. അഭയദേവ്, തിക്കുറിശി, പി.ഭാസ്കരന്, വയലാര്‍, ശ്രീകുമാരന്‍തമ്പി, ഒഎന്‍വി തുടങ്ങിയവരുടെ വരികള്‍ക്കാണ് അദ്ദേഹം കൂടുതല്‍ ഈണം പകര്‍ന്നത്. 1948 ജനുവരി 29ന് ഇരുപത്തിയെട്ടാം വയസിലായിരുന്നു സ്വാമിയുടെ വിവാഹം.
ഗായകന് കെ.ജെ. യേശുദാസിന്റെ മൂന്ന് തലമുറകളെ പാട്ടുപഠിപ്പിക്കാനുള്ള അപൂര്‍വ ഭാഗ്യവും ലഭിച്ചിട്ടുണ്ട്. ‘നല്ല തങ്കയില്‍’ യേശുദാസിന്റെ അച്ഛന് അഗസ്റ്റിന് ജോസഫിനെ പാട്ടുകാരനാക്കിയ സ്വാമി യേശുദാസിനും വിജയ് യേശുദാസിനും ഗുരുവായിരുന്നു. അവസാനകാലങ്ങളില്‍ രഞ്ജിത്തിന്റെ ചന്ദ്രോത്സവം എന്ന സിനിമയില്‍ സംഗീതഗുരുവായും അഭിനയിച്ചു. നവാഗതനായ സേതുവിന്റെ ശ്യാമരാഗം എന്ന ചിത്രത്തിന് കൈതപ്രത്തിന്റെ വരികള്‍ക്കാണ് അദ്ദേഹം അവസാനമായി സംഗീതം പകര്‍ന്നത്. വൈക്കത്തപ്പന്റെയും തകഴി ശ്രീധര്മശാസ്താവിന്റെയും മുല്ലയ്ക്കലമ്മയുടെയും അടിയുറച്ച ഭക്തനായിരുന്ന അദ്ദേഹം എല്ലാവര്‍ഷവും കളഭംതൊഴാന് അവശതകള്‍ മറന്ന് എത്തുമായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് അദ്ദേഹം അവസാനമായി മുല്ലയ്ക്കലും തകഴിയും ക്ഷേത്രദര്‍ശനത്തിനെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: