ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 132 അടി കവിഞ്ഞു. നാലടികൂടി വെള്ളം ഉയര്‍ന്നാല്‍ അനുവദനീയമായ 136 അടിയിലേക്കെത്തും. മുല്ലപ്പെരിയാര്‍ ഡാമിന്റെ സ്പില്‍വേ വഴി ജലം പെരിയാറ്റിലേക്കൊഴുക്കാനുള്ള നടപടികള്‍ ഇപ്പോഴും മന്ദഗതിയിലാണ്.
ഡാമിന് താഴെ ഇടതൂര്‍ന്ന് വളര്‍ന്ന് നില്ക്കുന്ന പേരമരങ്ങള്‍ വെട്ടിമാറ്റി ഒഴുക്ക് സുഗമമാക്കുവാനുള്ള ജോലികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. തമിഴ്നാട് പരമാവധി ജലം വൈഗ അണക്കെട്ടിലെത്തിക്കാന് ശ്രമിക്കുന്നുണ്ടെങ്കിലും കനത്ത മഴയില്‍ നീരൊഴുക്ക് ശക്തമായി തുടരുന്നതുമൂലം ജലനിരപ്പ് പ്രതീക്ഷിച്ചതിലും കവിഞ്ഞ വേഗതയിലാണ് ഉയരുന്നത്. ഹൈറേഞ്ച് മേഖലയില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. അതുകൊണ്ട് മഴ ശക്തിപ്രാപിച്ചില്ലെങ്കില്‍ നീരൊഴുക്ക് കുറയാനും ഇടയുണ്ട്.
നീരൊഴുക്ക് ഇപ്പോഴത്തെ നിലയില്‍ തുടരുകയാണെങ്കില്‍ തിങ്കളാഴ്ചയോടു കൂടി മുല്ലപ്പെരിയാര്‍ ഡാം നിറഞ്ഞൊഴുകും. ഇടുക്കി ഡാമിലെ ജലനിരപ്പും ഉയരുകയാണ്. ഡാമിന്റെ പരമാവധി സംഭരണ ശേഷിയിലെത്താന്‍ ഇനി 22 അടി വെള്ളം കൂടി മാത്രംമതി. വെള്ളിയാഴ്ച രാവിലെ 7 മണിക്ക് അവസാനിച്ച 24 മണിക്കൂര്‍ നേരത്തെ ഇടുക്കി ഡാമിലെ ജലനിരപ്പ് 2382.12 അടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: