ചെന്നൈ: മലയാള ചലച്ചിത്രഗാന രംഗത്ത് പാട്ടിന്റെ പാലാഴി തീര്‍ത്ത വി. ദക്ഷിണാമൂര്‍ത്തി അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ മെയിലാപ്പൂരിലുള്ള വസതിയില്‍ ഇന്നലെ രാത്രി എട്ട്മണിയോടെയായിരുന്നു മരണം. വയറുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടറെത്തി പരിശോധന നടത്തിയെങ്കിലും അതിനിടെ മരണം സംഭവിക്കുകയായിരുന്നു. മലയാള ചലച്ചിത്രലോകത്ത് സ്വാമി എന്നറിയപ്പെട്ടിരുന്ന ദക്ഷിണാമൂര്‍ത്തി 125 ലധികം സിനിമകള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി സിനിമകളില്‍ നിരവധി ഹിറ്റ്ഗാനങ്ങളൊരുക്കിയ ദക്ഷിണാമൂര്‍ത്തിയുടെ സുപ്രസിദ്ധമായ പാട്ടുകള്‍ എന്നും സംഗീതാസ്വാദകര്‍ക്ക് പ്രിയങ്കരമാണ്. കാട്ടിലെ പാഴ്മുളം തണ്ടില്‍, വാതില്‍പ്പഴുതിലൂടെ, സ്വപ്നങ്ങള്‍ സ്വപ്നങ്ങളെ, ഉത്തരാസ്വയംവരം തുടങ്ങിയ ഗാനങ്ങള്‍ എക്കാലവും സംഗീതാസ്വാദകരുടെ മനസില്‍ തേന്മഴ പൊഴിക്കുന്നവയാണ്. 2008 ല്‍ പുറത്തിറങ്ങിയ മിഴികള്‍ സാക്ഷി എന്ന ചിത്രത്തിനുവേണ്ടിയാണ് സ്വാമി അവസാനമായി സംഗീതസംവിധാനം നിര്‍വഹിച്ചത്. ഗാനഗന്ധര്വന് കെ.ജെ. യേശുദാസ്, അദ്ദേഹത്തിന്റെ പിതാവ് അഗസ്റ്റിന്‍ജോസഫ്, യേശുദാസിന്റെ മകന് വിജയ് യേശുദാസ് എന്നിങ്ങനെ മൂന്ന് തലമുറകളിലെ ഗായകരെക്കൊണ്ട് പാടിച്ച പ്രതിഭ എന്ന അപൂര്‍വ ബഹുമതിയും ദക്ഷിണാമൂര്‍ത്തിക്ക് സ്വന്തം. പ്രസിദ്ധ ഹിന്ദി സംഗീതസംവിധായകനായ എ.ആര്. റഹ്മാന്റെ പിതാവ് ആര്.കെ. ശേഖര്‍ ഏറെക്കാലം ദക്ഷിണാമൂര്‍ത്തിയുടെ സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. ഇളയരാജ, പി. ലീല, പി. സുശീല, കല്യാണി മേനോന് തുടങ്ങിയവര്‍ ശിഷ്യരാണ്.
1919 ഡിസംബര്‍ 22 ന് പാര്‍വതി അമ്മാളുടെയും ഡി. വെങ്കടേശ്വര അയ്യരുടെയും മകനായി ആലപ്പുഴയിലാണ് ദക്ഷിണാമൂര്‍ത്തി ജനിച്ചത്. അമ്മയില്‍നിന്നാണ് സംഗീതത്തിന്റെ ആദ്യപാഠങ്ങള്‍ അഭ്യസിച്ചത്. പിന്നീട് ത്യാഗരാജ കീര്‍ത്തനങ്ങളുടെ പഠനത്തില്‍ മുഴുകിയ ദക്ഷിണാമൂര്‍ത്തി പത്താം ക്ലാസ് വിജയിച്ചതിനുശേഷം പൂര്‍ണമായും സംഗീതപഠനത്തിലേക്ക് തിരിയുകയായിരുന്നു. തിരുവനന്തപുരത്തെ വെങ്കിടാചലം പോറ്റിയാണ് ഗുരു.
നാഗര്‍കോവില്‍ സ്വദേശി കല്യാണിയമ്മാളാണ് ഭാര്യ.
1967ല്‍ റായല്പേട്ടയില് സ്വന്തമായി ഫ്ലാറ്റ് വാങ്ങി. വെങ്കിടേശ്വരന്, വിജയ, ഗോമതി എന്നിവരാണ് മക്കള്‍. 1961ല്‍ സംഗീതനാടക അക്കാദമി പുരസ്ക്കാരം, 71ല്‍ സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്, 81ല്‍ ഇന്ത്യന്‍ ചലച്ചിത്ര സുവര്‍ണജൂബിലി അവാര്‍ഡ്, 97ല്‍ കമുകറ പുരസ്ക്കാരം, 99ല്‍ ജെ.സി.ഡാനിയല്‍ പുരസ്ക്കാരം തുടങ്ങി നിരവധി പുരസ്ക്കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: