അഹമ്മദാബാദ്: രാജ്യത്ത് ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും അഞ്ച് വൃക്ഷത്തൈ വീതം നടാന്‍ ജനങ്ങളോട് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം. സംസ്ഥാനത്തെ 64-ാമത് വനമഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദ്വാരകയ്ക്ക് 17 കിലോമീറ്റര്‍ അകലെയുള്ള നാഗേശ്വരവനം അദ്ദേഹം ഭഗവാന് നാഗേശ്വരന്‍ സമര്‍പ്പിച്ചു. സംസ്ഥാനത്ത് നിലവിലുള്ള വനത്തിന് പുറമെ സാമൂഹ്യ വന വികസനത്തിന് സര്‍ക്കാര്‍ ഏറെ പ്രാധാന്യം നല്കി വരുന്നു. സാമൂഹ്യ വനവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഗുജറാത്തില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഞ്ചുകോടി മരങ്ങള്‍ വച്ച് പിടിപ്പിച്ചിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.
വ്യവസായവത്കരണത്തിന് മാത്രമല്ല ഗുജറാത്ത് പ്രാധാന്യം നല്‍കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനും സര്‍ക്കാര്‍ വലിയ സ്ഥാനം നല്‍കുന്നുണ്ട്. തീരപ്രദേശത്ത് മണ്ണൊലിപ്പ് തടയാനായി രണ്ടിരട്ടിയിലധികം സ്ഥലത്ത് കണ്ടല്വൃക്ഷം നട്ടുപിടിപ്പിച്ചിട്ടുണ്ട്, മോദി പറഞ്ഞു.
കഴിഞ്ഞ സര്‍ക്കാരിന്റെ മനോഭാവമല്ല ഈ സര്‍ക്കാരിന് ഇക്കാര്യത്തിലുള്ളത്. സാമൂഹ്യ വനവത്കരണം ഓരോ ജില്ലയിലേക്കും ഗ്രാമത്തിലേക്കും വ്യാപിപ്പിച്ച് സ്വര്‍ഗീയ കനയ്യലാല്‍ മനേകലാല് മുന്‍ഷിയുടെ സന്ദേശം എത്തിക്കാന്‍ ഈ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. തീര്‍ഥാടന കേന്ദ്രങ്ങള്‍, ടൂറിസം എന്നിവ വികസിപ്പിക്കുന്നതിന് സാമൂഹ്യ വനവത്കരണവും യോജിപ്പിക്കാനുള്ള ബഹുമുഖ പദ്ധതികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്. ഇത് പ്രദേശത്തെ തദ്ദേശവാസികള്‍ക്ക് ഭാവിയില്‍ ഏറെ ഗുണം ചെയ്യുമെന്നും മോദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: