ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭക്ഷ്യ സുരക്ഷാ ഓര്‍ഡിനന്‍സിനെ ഭക്ഷ്യ അരക്ഷിത ഓര്‍ഡിനന്‍സ് എന്ന് വിശേഷിപ്പിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജെ. ജയലളിത. ഓര്‍ഡിനന്‍സില്‍ ഭേദഗതി വരുത്തണമെന്നും ജയലളിത കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
ആഗസ്റ്റ് രണ്ടിന് പ്രധാനമന്ത്രി ഡോ. മന്മോഹന്സിംഗിന് അയച്ച കത്തിലാണ് ജയ ഈ ആവശ്യം ഉന്നയിച്ചത്. ഭേദഗതി വരുത്തുന്നത് ഭക്ഷ്യധാന്യങ്ങളുടെ പൊതുവിതരണ സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വലിയ ഉപകാരം ചെയ്യും. ഓര്‍ഡിനന്‍സ് ലക്ഷ്യമിടുന്ന സുരക്ഷയെക്കാള്‍ ഇത് ഗുണം ചെയ്യും. നിലവില്‍ ബിപിഎല്‍, എപിഎല്‍ വിഭാഗങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ അനുവദിച്ചിരിക്കുന്ന അളവ് നിലനിര്‍ത്താന്‍ വ്യവസ്ഥ വേണമെന്നും ജയ ആവശ്യപ്പെട്ടു.
കേന്ദ്രം ഇപ്പോള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് ഉറപ്പ് വരുത്തണം. കുറഞ്ഞത് മൂന്ന് വര്‍ഷത്തേക്കെങ്കിലും ഇത് തടയരുത്. നിലവില്‍ ഒരു സംസ്ഥാനത്തിന് വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ അളവ് 296,000 ടണ്ണാണ്. ഓര്‍ഡിനന്‍സ് വരുന്നതിലൂടെ ഇത് 100,000 ടണ്ണായി കുറയും. ഇതോടെ തമിഴ്നാട്ടില്‍ നിലവിലുള്ള ആഗോള പൊതുവിതരണ സംവിധാനം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ വര്‍ഷം തോറും 3,000 കോടിരൂപയുടെ അധികബാധ്യത സംസ്ഥാന ഖജനാവിന് ഉണ്ടാകും. ഭക്ഷ്യധാന്യങ്ങളുടെ ലഭ്യതയിലുണ്ടാകുന്ന അസ്ഥിരത ഭൗതിക ശേഖരണത്തിന് ദോഷമുണ്ടാക്കും. പ്രത്യേകിച്ചും ക്ഷാമകാലത്ത്, ജയലളിത പറയുന്നു.
ഓര്‍ഡിനന്‍സ് നടപ്പാക്കി മൂന്നു വര്‍ഷത്തിന് ശേഷം ഭക്ഷ്യധാന്യങ്ങള്‍ക്ക് സബ്സിഡി നല്‍കുന്നതിന്റെ തോത് എങ്ങനെ നിലനിര്‍ത്തുമെന്ന് ബില്ലില്‍ വ്യക്തമാക്കുന്നില്ല. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിന് പകരം അനിശ്ചിതത്വം വര്‍ധിപ്പിക്കും. മാത്രമല്ല സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതി വലിയ വെല്ലുവിളി നേരിടേണ്ട അവസ്ഥയിലുമെത്തിക്കുമെന്ന് ജയ ചൂണ്ടിക്കാട്ടി.
ഭക്ഷ്യധാന്യം വിതരണം ചെയ്യാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഭക്ഷ്യ സുരക്ഷ അലവന്‍സ് നല്‍കേണ്ടി വരുമെന്ന് ഓര്‍ഡിനന്‍സിലെ വകുപ്പ് എട്ടില്‍ പറയുന്നു. ഭക്ഷ്യധാന്യങ്ങള്‍ തരംതിരിച്ച് വിതരണം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ മാത്രമേ തമിഴ്നാട്ടില്‍ ഈ സാഹചര്യമുണ്ടാകുകയുള്ളൂ. ജയ വ്യക്തമാക്കി.
ഭക്ഷ്യ ധാന്യങ്ങളുടെ ലഭ്യത സംബന്ധിച്ച അടിസ്ഥാന ചോദ്യത്തിന് ഈ വകുപ്പില്‍ ഉത്തരമില്ല. ഇത്തരമൊരു ദുര്‍ഘട സാഹചര്യം നേരിടാന്‍ 23-ാം വകുപ്പില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും മതിയാകില്ല. അതിനാല്‍ 23-ാം വകുപ്പ് ഭേദഗതി ചെയ്യണം. ആവശ്യം നേരിട്ടാല്‍ ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്നതുള്പ്പെടെയാകണം ഭേദഗതി. അതുപോലെ ഭക്ഷ്യധാന്യങ്ങളുടെ നിരന്തര വിതരണം ഉറപ്പുവരുത്തണം. അല്ലാതെ പരിമിതമായ സാമ്പത്തികസഹായം നല്കി എല്ലാ ബാധ്യതകളും സംസ്ഥാനങ്ങളുടെ ചുമലില്‍ വച്ച് കേന്ദ്രം തലയൂരാന്‍ പാടില്ലെന്നും ജയലളിത പറഞ്ഞു.
2011ല്‍ കേന്ദ്രസര്‍ക്കാര്‍ സാമൂഹ്യ-സാമ്പത്തിക-ജാതീയ കണക്കെടുപ്പ് നടത്തിയിരുന്നു. ഇത് ഗൃഹാടിസ്ഥാനത്തിലുള്ള ആവശ്യകത എത്രയെന്ന വിവരം കണക്കാക്കാന്‍ സഹായിച്ചേക്കും. ഈ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല. മാത്രമല്ല ലഭ്യമായ വിവരം പോലും സംസ്ഥാന സര്‍ക്കാരുകളോട് ശരിയായി പങ്കുവച്ചിട്ടില്ല.
അതിനാല്‍ ബിപിഎല്‍ കുടുംബങ്ങളുടെയും യോഗ്യരായ കുടുംബങ്ങളുടെയും ശരിയായ കണക്കെടുത്ത് ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കണം. ഈ സാഹചര്യത്തില്‍ വരുന്ന ആറുമാസം കൊണ്ട് ഗൃഹാടിസ്ഥാനത്തിലുള്ള യോഗ്യരായവരുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണം. സമയം വളരെ കുറവാണെന്നത് യാഥാര്‍ഥ്യമാണ്. ഇത് വളരെയധികം ഭരണപരമായ തടസ്സങ്ങള്‍ സൃഷ്ടിക്കും. എന്നാലും സംസ്ഥാനങ്ങളെക്കൊണ്ട് വിമര്ശിപ്പിക്കാതെ മുന്നോട്ടു പോകണം.
പത്താം വകുപ്പിലെ ഒന്നാമത്തെ നിര്‍ദേശം ഓര്‍ഡിനന്‍സില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കണമെന്നും ജയ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: