കാസര്‍കോട്: അനധികൃതമായി മണല്‍കടത്തുന്നതിനിടെ പിടിയിലായ വാഹനങ്ങള്‍ വിട്ടുനല്‍കിയതിലെ ക്രമക്കേട് സംബന്ധിച്ച വിജിലന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി. കാസര്‍കോട് ജില്ലാ കലക്ടര്‍ പി.എസ്.മുഹമ്മദ് സഗീറിനെതിരായ റിപ്പോര്‍ട്ടാണ് പൂഴ്ത്തിയത്. കാസര്‍കോട് വിജിലന്‍സ് സിഐ: പി.കെ.സുധാകരന്റെ നേതൃത്വത്തില്‍ കലക്ട്രേറ്റില്‍ നടന്ന പരിശോധനയിലാണ് ക്രമക്കേട് വെളിപ്പെട്ടത്. 2012 ഡിസംബര്‍ 18ന് നടന്ന റെയ്ഡിനുശേഷം വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏഴ് മാസത്തിനുശേഷവും നടപടിയുണ്ടായിട്ടില്ല. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷ അധികൃതര്‍ മടക്കുകയും ചെയ്തു. റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്നതിനാല്‍ പകര്‍പ്പ് നല്കാനാവില്ലെന്നായിരുന്നു ഡയറക്ടറേറ്റില്‍ നിന്നും ലഭിച്ച മറുപടി.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന. കലക്ട്രേറ്റിലെ ജി സെക്ഷനിലാണ് മണിക്കൂറുകളോളം പരിശോധന നടന്നത്. 2012 സപ്തംബറിനുശേഷം പൂഴി കടത്തവെ പിടിച്ചെടുത്ത ലോറി, വാന്‍, ടെമ്പോ എന്നിവ വിട്ടുനല്‍കുമ്പോള്‍ നടപടി ക്രമങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നയിരുന്നു പരിശോധിച്ചത്. 57 വാഹനങ്ങളില്‍ ഇരുപതെണ്ണം വിട്ടുകൊടുത്തതില്‍ ക്രമക്കേട് കണ്ടെത്തി. നദീതീരസംരക്ഷണ നിയമപ്രകാരം പാലിക്കേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കാതെ ഉടമയുടെ വാദം കേട്ടശേഷം വാഹനങ്ങള്‍ വിട്ടുനല്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്. വാഹനം വിട്ടുനല്‍കുന്നത് സംബന്ധിച്ച് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ക്കാണ് ഉത്തരവാദിത്വം. കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും വീഴ്ചവരുത്തിയെന്ന് വ്യക്തമാക്കി സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ടില്‍ അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്ന ശുപാര്‍ശയുമുണ്ട്.
വാഹനങ്ങള്‍ പിടിച്ചെടുത്തത് സംബന്ധിച്ച കേസ് ആറ് മാസത്തിനുള്ളില്‍ തീര്‍പ്പായില്ലെങ്കില്‍ ഉടമയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ വാഹനം വിട്ടുനല്‍കാം. എന്നാല്‍ ഇതിന് വാഹനത്തിന്റെ തുകയ്ക്ക് തുല്യമായ ബോണ്ട് ഉടമ കെട്ടിവെയ്ക്കേണ്ടതുണ്ട്. സാധാരണയായി പുഴമണല്‍ ആണെന്ന വാദമാണ് പ്രതികളുടെ ഭാഗത്തുനിന്നും ഉയരുക. അങ്ങനെയെങ്കില്‍ മണല്‍ പരിശോധന നടത്തി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകണം തീരുമാനം. ഉടമയ്ക്ക് എതിരായി വിധി വന്നാല്‍ റവന്യു വകുപ്പ് വിട്ടുകൊടുത്ത വാഹനം പിടിച്ചെടുക്കണം. മണല്‍ മാഫിയക്കെതിരെ ശക്തമായ നടപടിയെടുത്തതിന് നേരത്തെ കാസര്‍കോട് ജില്ലാ കലക്ടറായിരുന്ന വി.എന്‍.ജിതേന്ദ്രനെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഭരണകക്ഷിയിലെ ഒരു പ്രമുഖ നേതാവ് ജിതേന്ദ്രനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു. ഇ-മണല്‍ സംവിധാനം തകര്‍ക്കാനും ആസൂത്രിതമായി നീക്കം നടന്നു. പ്രതികാര നടപടി ഉണ്ടാകുമെന്നതിനാല്‍ ശക്തമായ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങേണ്ടി വരുന്നു.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: