ഹിന്ദുത്വം എന്ന പദം മതന്യൂനപക്ഷങ്ങളില്‍ മാത്രമല്ല നിഷ്പക്ഷമതികളായ ഹിന്ദുക്കളില്പ്പോലും ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. ഹിന്ദുക്കള്‍ ഒരുമിക്കണമെന്ന് വാദിക്കുന്ന വിശ്വഹിന്ദു പരിഷത്ത്, ആര്‍എസ്എസ് തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനം വ്യാപിക്കുന്തോറും ഭൂരിപക്ഷ ഹിന്ദുക്കള്‍ മതന്യൂനപക്ഷങ്ങളെ വേട്ടയാടാന്‍ ഒരുങ്ങുകയാണോയെന്ന ഭയാശങ്കയും വര്‍ധിച്ചുവരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ ന്യൂനപക്ഷങ്ങളും ശ്രമിക്കുന്നു. ഇത് സ്വാഭാവികം മാത്രമാണ്.
ഇന്ത്യയില്‍ അധിനിവേശം ചെയ്ത പേര്‍ഷ്യക്കാര്‍ മുതല്‍ ഇംഗ്ലീഷുകാര്‍ വരെയുള്ളവര്‍ ധരിച്ചിരുന്നത്, അവരാണ് ഏറ്റവും ഉയര്‍ന്ന സംസ്കാരവും പരിഷ്കാരവും ഉള്ളവര്‍ എന്നാണ്. ഇവിടെ അവര്‍ കണ്ടത് അവരേക്കാള്‍ ഉയര്‍ന്ന സംസ്കൃത ചിത്തരായ ജനതയും അളവറ്റ ധനവും അതിവിപുലവും ഗഹനവുമായ വിജ്ഞാന സമ്പത്തും അസാമാന്യമായ സഹിഷ്ണുതയും തികഞ്ഞ ഒരു ശ്രേഷ്ഠ സംസ്കാരത്തെയാണ്. ഫാഹിയാനുശേഷം 16-ാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച ഒരു ചൈനീസ് സഞ്ചാരിയെ അത്ഭുതപ്പെടുത്തിയ ഒരു ദൃശ്യം രേഖപ്പെടുത്തിയിട്ടുണ്ട്. പുണ്യനഗരിയായ കാശിയില്‍ ഒരു കുംഭമേള സമയം അനേകം സന്ന്യാസി സംഘടനകള്‍ ഭക്തര്‍ക്ക് ജ്ഞാനോപദേശം ചെയ്യുന്നതിനിടെ ഒരിടത്ത് ഒരു ക്രൈസ്തവമിഷണറി ഹിന്ദുവിശ്വാസങ്ങളെല്ലാം അന്ധവിശ്വാസ ജടിലം ആണെന്നും ക്രിസ്തുവിന്റെ വഴിയാണ് യഥാര്‍ത്ഥ മോക്ഷമാര്‍ഗമെന്നും പ്രസംഗിച്ചുകൊണ്ടു നില്ക്കുന്നു. ആരും ഇതില്‍ പ്രതിഷേധിക്കുന്നില്ല എന്നു മാത്രമല്ല, കുറച്ചു തീര്‍ത്ഥാടകര്‍ ഇത് ശ്രദ്ധയോടെ ശ്രവിച്ചുകൊണ്ടും ഇടക്കിടെ ചില സംശയങ്ങള്‍ ചോദിച്ചുകൊണ്ടും നില്ക്കുന്നു. ഒരു രാജ്യത്തെ പുണ്യ സങ്കേതത്തില്‍ ചെന്ന് അവിടത്തെ മതാചാരങ്ങളെയും വിശ്വാസങ്ങളെയും അധിക്ഷേപിച്ച് മതപ്രചാരണം നടത്താന്‍ ഒരു വിദേശ മിഷനറിക്ക് ഇന്ത്യയിലല്ലാതെ മേറ്റ്വിടെ സാധിക്കും? ഈ സഹിഷ്ണുതയല്ലേ ഇന്നും ഇവിടെ പ്രകടമായി കണ്ടുകൊണ്ടിരിക്കുന്നത്?
ഈ സംസ്കാരത്തെ കീഴടക്കാന്‍ വന്നവരെല്ലാം ഇതില്‍ അലിഞ്ഞു ചേരുകയാണുണ്ടായത്. പാഴ്സികളെപ്പോലെ. (ഉയര്‍ന്ന സംസ്കാരം താഴ്ന്ന സംസ്കാരത്തെ കീഴ്പ്പെടുത്തുമെന്ന് ചരിത്രനിയമം). അവസാനമായി ഇന്ത്യയെ ചതിച്ചു കീഴടക്കിയ ഇംഗ്ലീഷുകാര്‍ ഈ സത്യം മനസ്സിലാക്കി ഇന്ത്യന്‍ സംസ്കാരത്തെ നശിപ്പിക്കാനുള്ള മാര്‍ഗം അന്വേഷിച്ചു. അങ്ങനെയാണ് മെക്കാളെ പ്രഭുവിന്റെ അദ്ധ്യക്ഷതയില്‍ ഒരു കമ്മീഷന് തന്നെ രൂപീകൃതമായി. പ്രധാനമായും രണ്ട് ശക്തമായ വാദഗതികളാണ് കമ്മീഷന് മുന്പില് വന്നത്. ഒന്ന്, അപരിഷ്കൃതമെന്ന് അവര്‍ കരുതുന്ന ഹിന്ദു ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പ്രോത്സാഹിപ്പിച്ച് ഹിന്ദുസമൂഹത്തെ സ്വയം നശിക്കാന്‍ അനുവദിക്കുക. രണ്ട്, പാശ്ചാത്യ സംസ്കാരം പ്രചരിപ്പിച്ച് ഹിന്ദുക്കളെ അവരുടെ സ്വന്തം സംസ്കാരത്തില്‍നിന്ന് അകറ്റുക. ഇതില്‍ രണ്ടാമത്തേതാണ് അവസാനം അംഗീകരിക്കപ്പെട്ടത്. അങ്ങനെയാണ്, സാംസ്കാരിക പൈതൃകം പകര്‍ന്നു നല്‍കിയിരുന്ന ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായം അട്ടിമറിച്ച്, കാഴ്ചയില്‍ ഇന്ത്യക്കാരും കാഴ്ചപ്പാടില്‍ ഇംഗ്ലീഷുകാരുമായ ഒരു പുത്തന്‍ തലമുറയെ സൃഷ്ടിച്ചെടുത്ത മെക്കാളെ വിദ്യാഭ്യാസ പദ്ധതി നിലവില്‍ വന്നത്. (അത് ഇന്നും തുടരുന്നു എന്നത് ഒരു അത്ഭുതകരമായ ദുഃഖസത്യം) ഇതിന്റെ ഫലമാണ് ഇന്ന് നാം കാണുന്ന അടിസ്ഥാനരഹിതമായ ഹിന്ദുത്വ വിരോധം.
ബ്രിട്ടീഷുകാര്‍ ഒരു കാര്യം കൂടി ചെയ്തുവച്ചു. 1857 ല്‍ നടന്ന ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബഹദൂര്‍ഷായെ ദല്‍ഹി സിംഹാസനത്തിലെത്തിക്കാന്‍ വേണ്ടി ഝാന്‍സി റാണി, താന്തിയോതോപ്പി തുടങ്ങിയ ഹിന്ദു നേതൃനിരയുടെ ഐക്യം കണ്ട് പരിഭ്രാന്തരായ അവര്‍ മുസ്ലിങ്ങളെ പ്രീണിപ്പിച്ചുകൊണ്ട് അവരെ ഹിന്ദുക്കള്‍ക്കെതിരെ അണിനിരത്തി. അന്ന് തുടങ്ങിയ ഭിന്നിപ്പിച്ചു ഭരിക്കല്‍ നയം സ്വാതന്ത്ര്യത്തിനുശേഷവും അധികാരികള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നു.
മുഹമ്മദാലി ജിന്നയുടെ ദ്വിരാഷ്ട്ര വാദം മൂലമുണ്ടായ ഭാരതവിഭജനത്തിനുശേഷവും മുസ്ലിങ്ങള്‍ ഹിന്ദുത്വ സ്വാംശീകരണത്തിന് വിധേയരായില്ല. എന്നാല്‍ മറ്റൊരു പ്രധാന മതന്യൂനപക്ഷമായ ക്രിസ്ത്യാനികളാകട്ടെ, കൂനന്‍ കുരിശു സത്യം വരെ വേഷത്തിലും ആചാരത്തിലും ഭാരതീയരായി തന്നെയാണ് കഴിഞ്ഞത്. ഇപ്പോഴും അവര്‍ കൂടുതല്‍ കൂടുതല്‍ ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും സ്വീകരിച്ചുകൊണ്ടാണിരിക്കുന്നത്. അതേസമയം മുസ്ലിങ്ങളില്‍ ഭൂരിപക്ഷവും കൂടുതല്‍ കൂടുതല്‍ ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും എതിര്ത്തുകൊണ്ടാണിരിക്കുന്നത്. അന്താരാഷ്ട്രാ തലത്തില്‍ തന്നെ ഇതിനുള്ള സമ്മര്‍ദ്ദം ഏറിവരുന്നതായാണ് സൂചന. സാധാരണക്കാര്‍ മുതല്‍ വിദ്യാസമ്പന്നര്‍ വരെ മതമൗലികതക്ക് കീഴ്പ്പെട്ടുപോകുന്നു. ഉത്പതിഷ്ണുക്കളായ മുസ്ലീം നേതാക്കള്‍ ഉന്മൂലനം ചെയ്യപ്പെടുന്ന സ്ഥിതിവരെ അത് എത്തിനില്‍ക്കുന്നു.
സംഘടിത വോട്ടുബാങ്കില്‍ കണ്ണുംനട്ട് രാഷ്ട്രീയക്കാരാകട്ടെ, ഇവരെ പൊതുധാരയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനുപകരം അനര്‍ഹമായ ആനുകൂല്യങ്ങള്‍ (മുസ്ലിം രാജ്യങ്ങളില്‍ പോലും ഇല്ലാത്ത) നല്‍കിക്കൊണ്ട് അവരെ കൂടുതല്‍ കൂടുതല്‍ ചോദിക്കുന്നവരാക്കി സ്വന്തം സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ നേടുന്നു. ഇതിന്റെ ഫലമായി 82 ശതമാനം വരുന്ന ഹിന്ദു ഭൂരിപക്ഷം അവഗണിക്കപ്പെടുകയും അവര്‍ക്കുവേണ്ടി വാദിക്കുന്നവര്‍ വര്‍ഗീയവാദികളും മതേതര ശത്രുക്കളും ആയി മുദ്ര കുത്തപ്പെടുകയും ചെയ്യുന്നു.
മറ്റു മതക്കാര്‍ ഇത്രമാത്രം ഭയപ്പെടുകയും ചെറുക്കുകയും ചെയ്യുന്ന ഹിന്ദുതത്വശാസ്ത്രം എന്താണ്? അത് സ്വയംഭൂവാണെന്ന് പറയാം. ഭാഷക്ക് വ്യാകരണം ഉണ്ടാകുന്നതുപോലെ അത് സ്വയം രൂപപ്പെട്ടതാണ്. ഐസക് ന്യൂട്ടണ്‍ ആകര്‍ഷണ സിദ്ധാന്തം കണ്ടുപിടിക്കുന്നതിനുമുമ്പും അതുണ്ടായിരുന്നു എന്നതുപോലെയാണത്. ചരാചരങ്ങളും എല്ലാ ജ്യോതിര്‍ഗോളങ്ങളും അടങ്ങുന്ന പ്രപഞ്ചത്തെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന സത്യമാണത്. പുരാതന ഋഷിമാര്‍ക്ക് തപസ്സിലൂടെ ലഭിച്ച ഈ അറിവാണ് പില്ക്കാലത്ത് വേദോപനിഷത്തുകളിലൂടെ ലോകത്തിന് പകര്‍ന്നുകിട്ടിയത്. ഒരു ശാസ്ത്രസിദ്ധാന്തം ഇന്ന് ലാബറട്ടറിയില്‍ പരിശോധിച്ച് ഇന്നും അനുഭവവേദ്യമാക്കാവുന്നതാണ്. ഇതനുഭവിച്ചറിഞ്ഞ എത്രയോ ലോകപ്രശസ്തര്‍ ഇവിടെ ഉണ്ടായിട്ടുണ്ട്? അവര്‍ ഈ തത്വം ലോകത്തിന് ഉപദേശിച്ചിട്ടുണ്ട്? ഇന്നും ഉപദേശിച്ചുകൊണ്ടിരിക്കുന്നു?
അരൂപിയായ പ്രപഞ്ച സ്രഷ്ടാവ് സ്വയം പ്രപഞ്ചമായി രൂപാന്തരപ്പെടുകയും പ്രപഞ്ച സ്രഷ്ടാവും പ്രപഞ്ചവും രണ്ടാണെന്ന തോന്നല്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ഹിന്ദുതത്വമനുസരിച്ച് ഈശ്വരന് അഥവാ പരമാത്മാവ് (പ്രപഞ്ചസ്രഷ്ടാവ്) തന്നെയാണ് ജീവാത്മാവായ പ്രപഞ്ചം. “തത് ത്വം അസി” (അത് നീ പ്രപഞ്ചം ആകുന്നു) “അഹം ബ്രഹ്മ അസ്മി” (ഞാന്‍ ബ്രഹ്മം (പരമാത്മാവ്) ആകുന്നു) തുടങ്ങിയ മഹാവാക്യങ്ങളിലൂടെ വെളിപ്പെടുത്തപ്പെടുന്ന സത്യം ഈശ്വരനും പ്രപഞ്ചവും തമ്മിലുള്ള അഭിന്നതയാണ്. 1200 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാലടിയില്‍ ജനിച്ച ശ്രീശങ്കരന് ലോകത്തിന് യുക്തിയുക്തം വെളിപ്പെടുത്തിക്കൊടുത്ത തത്വവും ഇതാണ്. ഇന്ന് ആധുനികശാസ്ത്രം ചെന്നെത്തി നില്ക്കുന്നതും ഇവിടെ തന്നെ. ഐന്‍സ്റ്റീനും കാപ്രയും കണ്ടെത്തിയ ഊര്ജപിണ്ഡമാറ്റ സിദ്ധാന്തവും ലാര്‍ജ് കൊളൈഡറില്‍ ദൈവകണമെന്ന് സംശയിക്കപ്പെടുന്ന “ഹിഗ്സ് ബോറോണി”ന്റെ കണ്ടെത്തലും ഇവിടേക്കുതന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
ഹിന്ദു മിഥോളജിയുടെ രീതിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ സൃഷ്ടിസ്ഥിതി സംഹാരകരായ ത്രിമൂര്‍ത്തികള്‍ പരമാത്മ സ്വരൂപം പ്രാപിച്ച് തന്റെ “മായ” (അജ്ഞാനം)കൊണ്ട് സ്വയം പരിണമിച്ച് പ്രപഞ്ചത്തെ സൃഷ്ടിക്കുകയും നിലനിര്‍ത്തുകയും അവസാനം തന്നിലേക്കുതന്നെ തിരികെ ലയിപ്പിക്കുകയും ചെയ്യുന്നുവെന്ന തോന്നല്‍ ഉണ്ടാക്കുകയാണ്. പഞ്ചേന്ദ്രിയങ്ങളിലും മനസ്സിലും മാത്രം ആണ് ഈ പ്രപഞ്ചം നിലനില്‍ക്കുന്നത്. ഇത് അനുഭവംകൊണ്ടറിയാം. പ്രപഞ്ചത്തിന്റെ വിശാലതയിലേക്ക് പറന്ന ആധുനിക ശാസ്ത്രവും ആത്മാവിന്റെ ആഴത്തിലേക്ക് ചൂഴ്ന്നിറങ്ങിയ പുരാതന ഋഷിമാരും ചെന്നെത്തിയത് ഒരിടത്തുതന്നെ എന്നു കാണാം. ഹിന്ദുത്വത്തിന്റെ സാര്‍വലൗകിക പ്രസക്തിയും ഇതുതന്നെ. ഇതില്‍ മതമില്ല; മതവിരുദ്ധതയില്ല; അനുഭവ വൈരുദ്ധ്യമില്ല. ഇത് ആത്യന്തികസത്യം.
കെ.ആര്.ഗോപി
പ്രതികരിക്കാൻ ഇവിടെ എഴുതുക: