കൊച്ചി: പതിനൊന്നാമത് എം.കെ. ജോസഫ് മെമ്മോറിയല്‍ ഇന്റര്‍ ഡിസ്ട്രിക്ട് ക്ലബ് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിവസവും കോതമംഗലം സെന്റ് ജോര്‍ജ് എച്ച്എസ്എസിന്റെ ഉജ്ജ്വല മുന്നേറ്റം. എട്ട് സ്വര്‍ണ്ണവും 7 വെള്ളിയും 10 വെങ്കലവുമടക്കം 187 പോയിന്റുമായാണ് സെന്റ് ജോര്‍ജ് കിരീടത്തിലേക്ക് കുതിക്കുന്നത്. ആദ്യം ദിവസം സെന്റ് ജോര്‍ജിന് പിന്നില്‍ രണ്ടാമതായിരുന്ന കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസ് രണ്ടാം ദിവസം ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മാര്‍ബേസിലിനെ പിന്തള്ളി തിരുവനന്തപുരം സായിക്കാണ് രണ്ടാം സ്ഥാനം. 13 സ്വര്‍ണ്ണവും എട്ട് വെള്ളിയും മൂന്ന് വെങ്കലവുമടക്കം 173 പോയിന്റാണ് സായി തിരുവനന്തപുരം നേടിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് പാലക്കാട് ജില്ലയിലെ പറളി എച്ച്എസാണ്. 10 സ്വര്‍ണ്ണവും 7 വെള്ളിയും ഒരു വെങ്കലവുമടക്കം 143.33 പോയിന്റാണ് പറളിക്ക് സ്വന്തമായിട്ടുള്ളത്. കോതമംഗലം എംഎ കോളേജിനെ (132 പോയിന്റ്)അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളി കോട്ടയം അസമ്പ്ഷന്‍ 134 പോയിന്റുമായി നാലാം സ്ഥാനം സ്വന്തമാക്കി.
പുരുഷവിഭാഗത്തില്‍ ഇന്ത്യന്‍ നേവിയുടെ യേശുരാജുവും വനിതാ വിഭാഗത്തില്‍ ചങ്ങനാശ്ശേരി അസമ്പ്ഷന്‍ കോളേജിലെ റിന്റു മാത്യുവും മീറ്റിലെ വേഗതയേറിയ താരങ്ങളായി. 10.73 സെക്കന്റില്‍ പറന്നെത്തിയാണ് യേശുരാജ് ഫാസ്റ്റസ്റ്റായത്. 10.81 സെക്കന്റില്‍ ഫിനിഷ് ചെയ്ത് കോതമംഗലം എംഎ കോളേജിന്റെ അനുരൂപ് ജോണ്‍ വെള്ളിയും മലപ്പുറം സ്പോര്‍ട്സ് അക്കാദമിയുടെ വിപിന്‍ ഫ്രാന്‍സിസ് വെങ്കലവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ 12.58 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് റിന്റു മാത്യു വേഗതയേറിയ താരമായത്. പാലാ അല്‍ഫോണ്‍സാ കോളേജിലെ സിനി അലക്സ് വെള്ളിയും പാലക്കാട് മുണ്ടൂര്‍ എച്ച്എസ്എസിലെ എ.എസ്. ദിവ്യ വെങ്കലവും കരസ്ഥമാക്കി. 20 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മലപ്പുറം പിഎസ്എംഒ കോളേജിലെ ജി. ലാവണ്യയും 18 വയസ്സിന് താഴെയുള്ളവരുടെ 100 മീറ്ററില്‍ ആലപ്പുഴ മുഹമ്മ എബിവിഎച്ച്എസ്എസിലെ എ.പി. ഷില്‍ബിയും 16 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ ഉഷ സ്കൂളിന്റെ ജിസ്ന മാത്യുവും 14 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ പറളി സ്കൂളിലെ എം. അഞ്ജനയും ഒന്നാമതെത്തി.
20 വയസ്സിന് താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോതമംഗലം എംഎ കോളേജിന്റെ ജിജിന് വിജയനും അണ്ടര്‍ 18 വിഭാഗത്തില്‍ മലപ്പുറം പറപ്പൂര് ഐയുഎംഎച്ച്എസ്എസിലെ മുഹമ്മദ് വാസിലും അണ്ടര്‍ 16 വിഭാഗത്തില്‍ തിരുവന്തപുരം സായിയിലെ ആദിത്യ നാരായണന് നമ്പൂതിരിയും അണ്ടര്‍ 14 വിഭാഗത്തില്‍ കോഴിക്കോട് സായിയിലെ കെ. ശിവയും സ്വര്‍ണ്ണം സ്വന്തമാക്കി.
ആദ്യ ദിവസം 11 റെക്കോര്‍ഡുകള്‍ പിറന്ന മീറ്റില്‍ രണ്ടാം ദിവസമായ ഇന്നലെ നാല് പുതിയ റെക്കോര്‍ഡുകള്‍ മാത്രമാണ് തിരുത്തിക്കുറിക്കപ്പെട്ടത്. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ 1000 മീറ്ററില്‍ പി.സി. ലേഖ ഉണ്ണി പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചു (2:57.39). എറണാകുളം മേഴ്സിക്കുട്ടന്‍ അക്കാദമിയിലെ താരമാണ് ലേഖ. ഈ ഇനത്തില്‍ ആദ്യ ഏഴ് സ്ഥാനങ്ങളിലെത്തിയ താരങ്ങളെല്ലാം നിലവിലെ റെക്കോര്‍ഡ് മറികടന്നു. 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 1500 മീറ്ററില്‍ തിരുവനന്തപുരം സായിയിലെ ട്വിങ്കിള്‍ ടോമി 4മിനിറ്റ്3.4 സെക്കന്റ്, പോള്‍വാള്‍ട്ടില്‍ കോതമംഗലം സെനൃ ജോര്‍ജിലെ ഇ.ബി. അനസ് ബാബു 4.10മീറ്റര്‍, പെണ്‍കുട്ടികളുടെ 14 വയസ്സില്‍ താഴെയുള്ള വിഭാഗത്തില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമിയിലെ മരിയ തോമസ് (9.65) എന്നിവരാണ് ഇന്നലെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചത്. ഇതോടെ മേളയില്‍ മൊത്തം പിറന്ന റെക്കോര്‍ഡുകളുടെ എണ്ണം 15 ആയി. മീറ്റ് ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: