കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ജലാലാബാദില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനു നേരെയുണ്ടായ ചാവേറാക്രമണത്തില്‍ 12 പേര്‍കൊല്ലപ്പെട്ടു.കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്കോ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കോ അപായമില്ല.കോണ്‍സുലേറ്റിനു സമീപമുള്ള മുസ്ലീം പള്ളിയില്‍ ആരാധനക്കെത്തിയ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്.24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.
പരിക്കേറ്റവരില്‍ അഫ്ഗാന് പോലീസിലെ മൂന്ന് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. വലിയ ശബ്ദത്തോടെയുള്ള സ്ഫോടനത്തെ തുടര്‍ന്ന് വെടിയൊച്ചകളും കേട്ടതായി പരിസരവാസികളെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് ആക്രമണമുണ്ടായത്.സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കോണ്‍സുലേറ്റിന്റെ ഗേറ്റില്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്ന് ചാവേറുകളും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു.പാക് അതിര്‍ത്തിയോടു ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ജലാലാബാദ്.
അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ നയതന്ത്രകാര്യാലയങ്ങള്‍ക്കു നേരെ അക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇവിടെ സുരക്ഷ ശക്തിപ്പെടുത്തിയിരുന്നു. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹഖാനി ഗ്രൂപ്പാണ് സ്ഫോടനത്തിനു പിന്നിലെന്ന് കരുതുന്നു. സ്ഫോടനവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് താലിബാന് പത്രക്കുറിപ്പില്‍ അറിയിച്ചു.
സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കോണ്സുലേറ്റിനകത്തേക്ക് കടത്താന്‍ കഴിയാതിരുന്നതു സുരക്ഷാ ജീവനക്കാര്‍ തടഞ്ഞതു മൂലമായിരുന്നു. ഈ സമയം വിസ ആവശ്യങ്ങള്‍ക്കും മറ്റുമായി ഒട്ടേറെപ്പേര്‍ കോണ്‍സുലേറ്റില്‍ ഉണ്ടായിരുന്നു.2008-ല്‍ കാബൂളിലെ ഇന്ത്യന്‍ എംബസിക്കുനേരെയുണ്ടായ ബോംബാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ എംബസിയും കോണ്‍സുലേറ്റുകളും പ്രവര്‍ത്തനം നിറുത്തുന്നതായി അമേരിക്ക അറിയിച്ചു.
കോണ്‍സുലേറ്റിനു നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു.ആക്രമണം ഇന്ത്യക്കുനേരെയല്ല. മറിച്ച് അഫ്ഗാനിസ്ഥാന്റെ പുനര്‍നിര്‍മ്മാണത്തിനു വേണ്ടി നടത്തുന്ന ശ്രമങ്ങള്ക്കുനേരെയാണെന്നും ഇതുകൊണ്ട് അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ സഹായിക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്മാറില്ലെന്നും വിദേശകാര്യ വകുപ്പ് പ്രതിഷേധക്കുറിപ്പില്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: