ന്യുദല്‍ഹി: സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി ഡീസല്‍ വില രണ്ട് മുതല്‍ മൂന്നു രൂപ വരെ കൂട്ടാന്‍ എണ്ണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആസൂത്രണ കമ്മിഷന് ഉപാധ്യക്ഷന്റെ ശുപാര്‍ശ. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുത്തനെ കൂട്ടണമെന്നും ആസൂത്രണ കമ്മിഷന് ആവശ്യപ്പെട്ടു.
ഒരു ലിറ്റര്‍ ഡീസല്‍ വില്ക്കുമ്പോള് 9.28 രൂപയുടെ നഷ്ടമാണ് ഇപ്പോള്‍ എണ്ണക്കമ്പനികള്‍ നേരിടുന്നത്. ഈ നഷ്ടം നികത്തുന്നത് സര്‍ക്കാരാണ്. ഇതിലൂടെയുണ്ടാകുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാന്‍ ഡീസല്‍ വില അടിയന്തിരമായി കൂട്ടണമെന്നാണ് ആസൂത്രണ കമ്മിഷന് പ്രധാനമന്ത്രി മന്മോഹന് സിംഗിന് നല്കിയ ശുപാര്‍ശയില്‍ പറയുന്നത്. നഷ്ടത്തിലാണെന്ന എണ്ണകമ്പനികളുടെ വാദം പരിഗണിച്ച് നിലവില്‍ പ്രതിമാസം വില വര്‍ധിപ്പിക്കുന്നുണ്ട്. ഇതുകൂടാതെയാണ് മൂന്ന് രൂപ വരെ വര്‍ധിപ്പിക്കാനുള്ള പുതിയ ശുപാര്‍ശ.
കറണ്ട് അക്കൗണ്ട് കമ്മി കുറയ്ക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്നാണ് ആസൂത്രണ കമ്മിഷന്റെ അഭിപ്രായം. കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ട് പരിശോധിച്ചതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കു. സ്വര്ണത്തിന്മേലുള്ള നിക്ഷേപം കുറയ്ക്കാനായി ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. നിലവില്‍ എട്ട് ശതമാനമാണ് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ. ഇത് ആറു മാസത്തേയ്ക്ക് പത്ത് ശതമാനത്തിന് മുകളിലേയ്ക്ക് ഉയര്‍ത്തണം.
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആസൂത്രണ കമ്മിഷന്റെ ശുപാര്‍ശകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: