തിരുവനന്തപുരം: സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ രാപ്പകല്‍ സമരം അവസാനിപ്പിച്ചു. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ജനകീയമായും നിയമപരമായും ശക്തമായി തിരിച്ചടിക്കുമെന്ന പ്രഖ്യാപനത്തോടെയാണ് സമരത്തിന് സമാപനമായത്.
സെക്രട്ടറിയേറ്റിനു മുമ്പില്‍ നടന്ന സമാപനം ആര്.എസ്.പി ദേശീയ ജനറല്‍ സെക്രട്ടറി ടി ജെ ചന്ദ്രചൂഡന് ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയേറ്റിനു പുറമേ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും നടന്ന ഉപരോധ സമരം സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു എന്ന വിലയിരുത്തലിലാണ് ഇടതു നേതൃത്വം.
സര്‍ക്കാരിനെതിരായ സമരത്തിന്റെ അടുത്ത ഘട്ടമായി അനിശ്ചിത കാല സെക്രട്ടറിയേറ്റ് ഉപരോധം നടത്താനാണ് ഇടതുപക്ഷം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഈ മാസം 12ന് ഒരു ലക്ഷം പേരെ അണിനിരത്തി സെക്രട്ടറിയേറ്റ് ഉപരോധിക്കും. വിവാദ വെളിപ്പെടുത്തലുകളും കോടതി പരാമര്‍ശങ്ങളും മൊഴി മാറ്റവുമൊക്കെ അതിജീവിച്ച് സോളാര്‍ വിവാദത്തില്‍ രാജിക്കില്ലെന്ന് മുഖ്യമന്ത്രി ആവേര്ത്തിച്ച് ഉറപ്പിക്കുമ്പോഴാണ് സമരം മൂന്നാം ഘട്ടത്തിലേക്ക് കടക്കുന്നത്.
മുഖ്യമന്ത്രി രാജിവയ്ക്കും വരെ പ്രതിഷേധിക്കാനാണ് കഴിഞ്ഞ 31ന് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: