ന്യൂദല്‍ഹി: മണല്‍ മാഫിയയ്ക്കെതിരെ നടപടി സ്വീകരിച്ചതിന്റെ പേരില്‍ ഐ.എ.എസ് ഉദ്യോഗസ്ഥ ദുര്‍ഗ ശക്തി നാഗ്പാലിനെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സസ്പെന്റ് ചെയ്യാനുള്ള കാരണം അടക്കം വിശദീകരിക്കുന്ന റിപ്പോര്‍ട്ട് അടിയന്തരമായി നല്‍കാനാണ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള ഉത്തര്‍ പ്രദേശ് സര്‍ക്കാരിനോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.
ഗൗതം ബുദ്ധ് നഗറിലെ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് ആയിരുന്നു ദുര്‍ഗ. ദുര്‍ഗയുടെ നേര്‍ക്ക് നീതിയുക്തമല്ലാത്ത നടപടി ഉണ്ടായിട്ടില്ലെന്ന് ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി മന്മോഹന് സിംഗിന് കത്ത് അയച്ചതിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയത്. ദുര്‍ഗയെ സസ്പെന്‍ഡ് ചെയ്തത് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ത്തുകയും, രാജ്യമൊട്ടാകെ ചര്‍ച്ചയാകുകയും ചെയ്ത സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷ കത്ത് എഴുതിയത്.
മുസ്ലീം പള്ളിയുടെ ചുറ്റുമതില്‍ പൊളിച്ചത് വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാവുന്ന ചെയ്തിയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു യുപി സര്‍ക്കാര്‍ ദുര്‍ഗയെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ സംസ്ഥാനത്തെ മണല്‍ മാഫിയയ്ക്കെതിരെ ദുര്‍ഗ കൈക്കൊണ്ട നടപടികളാണ് അവരുടെ സസ്പെന്‍ഷനിലേക്ക് നയിച്ചതെന്ന് ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.
വര്‍ഗീയ ലഹളക്ക് പ്രോത്സാഹനം നല്കുന്ന നടപടി എന്ന് ചൂണ്ടിക്കാട്ടി സമാജ് വാദി പാര്‍ട്ടി നേതൃത്വം നല്കുന്ന അഖിലേഷ് യാദവ് സര്‍ക്കാര്‍ ദുര്‍ഗയ്ക്കെതിരായ നടപടിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: