മറ്റ് രാജ്യങ്ങളെ അംഗീകരിക്കാത്ത രാജ്യങ്ങള്‍ ആണവ യുദ്ധ ഉപകരണങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ലോകം നടുങ്ങുകയാണ്. ഇനിയൊരു ആറ്റം ബോംബു വീണാലുള്ള അപകടം തരണം ചെയ്യാന്‍ ഈ ലോകത്തിന് ശേഷിയില്ലെന്ന് തന്നെയാണ് ലോക രാഷ്ട്രങ്ങള്‍ കരുതുന്നത്. 1940 ല്‍ അമേരിക്ക ആറ്റോമിക യുദ്ധ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ തുടങ്ങിയപ്പോള്‍ സാക്ഷാല്‍ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് തന്നെ മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അത് വകവയ്ക്കാതെ 1945 ജൂലൈയില്‍ ന്യൂ മെക്സിക്കോ മരുഭൂമിയില്‍ അമേരിക്ക ആദ്യമായി ആറ്റംബോംബ് പരീക്ഷിച്ചു. അടുത്ത മാസം അതായത് 1945 ആഗസ്റ്റ് ആറിനാണ് അമേരിക്കന്‍ ബോംബര്‍ എഹോലഗേ അഞ്ച് ടണ്‍ ഭാരമുള്ള ആറ്റംബോബ് (ലിറ്റില്‍ ബോയ്) ജപ്പാനിലെ ഹിരോഷിമയില്‍ പട്ടണത്തിന് മുകളില്‍ പൊട്ടിച്ചത്. സ്ഫോടനത്തിന് 15000 ടണ്‍ ടിഎടി ശേഷിയുണ്ടായിരുന്നു. ഒരൊറ്റ സെക്കന്റ് കൊണ്ട് 80000 ആളുകള്‍ മരിച്ചു. ജപ്പാന് സമയം രാവിലെ 8.15 നാണ് രണ്ട് ലക്ഷത്തി അമ്പത്തയ്യായിരം പേര് ജീവിച്ചിരുന്ന ഹിരോഷിമയുടെ ജനസംഖ്യയുടെ 30 ശതമാനത്തോളം പേരെ നാമാവശേഷമാക്കി ഹിരോഷിമയില്‍ ബോംബ് സ്ഫോടനം നടന്നത്. രണ്ടാം ലോക മഹായുദ്ധത്തിന് അതോടെ ഏതാണ്ട് തിരശ്ശീല വീണു. ജപ്പാന്റെ മിലിറ്ററി ഹെഡ് ക്വാര്‍ട്ടേഴ്സ് ആയിരുന്നു ഹിരോഷിമ.
അതുകൊണ്ടായിരുന്നു ബോംബിടാന്‍ അമേരിക്ക ഹിരോഷിമ തിരഞ്ഞെടുത്തത്. ജപ്പാന്റെ ഏഴാമത്തെ ഏറ്റവും വലിയ നഗരവുമായിരുന്നു ഹിരോഷിമ. ബോംബ് സ്ഫോടനത്തില്‍ ഒരു ലക്ഷത്തിനാല്‍പ്പതിനായിരം പേര്‍ക്ക് ഗുരുതരമായ പരിക്ക് പറ്റി. ഹിരോഷിമ സിറ്റി തന്നെ ഇല്ലാതാക്കിയ ആറ്റംബോംബ് മൂലം 90000 കെട്ടിടങ്ങള്‍ നാമാവശേഷമായി. ഹിരോഷിമാ ദുരന്തത്തില്‍ 90000 മുതല്‍ ഒരു ലക്ഷത്തി അറുപത്തിയാറായിരം പേരെങ്കിലും കൊല്ലപ്പെട്ടതായി കണക്കാക്കിയിരിക്കുന്നു.
ഹിരോഷിമയിലെ 90 ശതമാനം ഡോക്ടര്‍ മാരും 93 ശതമാനം നഴ്സുമാരും ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. അതുകൊണ്ടുതന്നെ പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരും രക്ഷപ്പെട്ടില്ല. ബോംബ് സ്ഫോടന സമയത്ത് ട്രെയിനിംഗിലായിരുന്ന 20000 പട്ടാളക്കാരാണ് മരണമടഞ്ഞത്. ബോംബില്നിന്നുണ്ടായ ചൂടുമൂലം മിക്കവാറും പേര് കത്തി ചാരമായി പോയി. ലിറ്റില്‍ ബോയ് എന്ന അണുബോംബില്‍ 64 കിലോഗ്രാം യുറേനിയം ഉണ്ടായിരുന്നു. അമേരിക്കന്‍ യുദ്ധവിമാനമായ എനോലഗേയില് നിന്നും 31060 അടി ഉയരത്തില്‍നിന്നാണ് ഹിരോഷിമയ്ക്ക് മുകളില്‍ ബോംബ് വര്‍ഷിച്ചത്. വെറും 43 സെക്കന്റുകൊണ്ട് 31060 അടിയില്‍നിന്നും ബോംബ് പൊട്ടിയ 1968 അടി ഉയരത്തില്‍ ആറ്റം ബോംബ് എത്തിയിരുന്നു. സ്ഫോടനത്തിന് 1.6 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ നേരിട്ട് പ്രഹരമേല്‍പ്പിക്കാന്‍ കഴിഞ്ഞുള്ളൂവെങ്കിലും ഹിരോഷിമയുടെ 12 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ ഒന്നും ശേഷിക്കാതെ എല്ലാം കത്തിച്ചാമ്പലായി. നഗരത്തെ ആകമാനം പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഇലക്ട്രോ മാഗ്നറ്റിക് താപ തരംഗങ്ങളായിരുന്നു ആഞ്ഞടിച്ചത്. ഹിരോഷിമയിലെ 69 ശതമാനം കെട്ടിടങ്ങളും നിലം പൊത്തുകയോ കത്തിച്ചാമ്പലാകുകയോ ചെയ്തു. ഹിരോഷിമയുടെ 160 കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത പുകപടലങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അണുബോംബ് സ്ഫോടനം കറുത്ത പൊടിപടലങ്ങള്‍ വമിക്കുകയായിരുന്നുവെന്ന് ബോംബിഗിന് നേതൃത്വം കൊടുത്ത വൈമാനികര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഹിരോഷിമയില്‍ പൊട്ടിച്ച ആറ്റം ബോംബില്‍നിന്നും ശക്തിയേറിയ ഇലക്ട്രോമാഗ്നറ്റിക് തരംഗങ്ങളാണ് പുറത്തുവന്നത്. ഇതില്‍ കൂടുതലും ശക്തമായ ഗാമ റേഡിയേഷനുകളായിരുന്നു.
അണുവികികരണങ്ങള് ഏറ്റുവാങ്ങിയവരില്‍ ഓക്കാനവും മനംപുരട്ടലും ഛര്‍ദ്ദിലും തലവേദനയും രക്തത്തിലെ വെളുത്ത രക്താണുക്കള്‍ നഷ്ടപ്പെടലുമായി വിവിധ രോഗങ്ങള്‍ ദൃശ്യമായി. വെളുത്ത രക്താണുക്കളുടെ ഉല്‍പ്പാദനം ക്ഷയിച്ചപ്പോള്‍ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയാണ് ജനങ്ങളില്‍ നഷ്ടപ്പെട്ടത്. ഇതുമൂലം അണുബാധയേറ്റവരില്‍ നല്ലൊരു ശതമാനവും മരിച്ചത് പല പല രോഗങ്ങളാലായിരുന്നു. അണുബോംബ് സ്ഫോടനത്തിന്റെ റേഡിയേഷന് എല്ലിലെ മജ്ജയുടെ പ്രവര്‍ത്തനം നിര്‍വീര്യമാക്കി. അതുമൂലം പുതിയ രക്തം ഉല്പ്പാദിക്കപ്പെടാതായി പലരും വിളറി വെളുത്തു. ശരീരഭാഗങ്ങള്‍ക്ക് ചലനശേഷി പോയി. ആറ്റം ബോംബില്നിന്നുണ്ടായ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ തലച്ചോറിനെ സാരമായി ബാധിച്ചു. ഇതുമൂലം പലരിലും നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടായി. ഇത് തളര്‍ച്ചക്കും ശരീരം നിശ്ചലമാകുന്നതിനും വഴിയൊരുക്കി. ബോംബ് സ്ഫോടനം മൂലം പൊടിപടലങ്ങളുടെ കറുത്തമഴയാണ് ഹിരോഷിമയില്‍ പെയ്തിറങ്ങിയത്. റേഡിയോ ആക്ടീവ് വികിരണങ്ങള്‍ പുറത്തുവിടുന്ന കറുത്ത തരികള്‍ കൂടുതല്‍ പേര്‍ക്ക് വികിരണങ്ങള്‍ ഏറ്റുവാങ്ങേണ്ട അവസ്ഥയൊരുക്കി.
ബോംബ് പൊട്ടിയതിനുശേഷം ഹിരോഷിമയിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനജീവിതം നരകതുല്യമായിരുന്നു. ഹിരോഷിമ ദുരന്തത്തിന്റെ തുടര്‍ച്ചയായി അമേരിക്ക നാഗസാക്കിയിലും ബോംബ് വര്‍ഷിച്ചത് മാനവരാശി ഇന്നും നടുക്കത്തോടെയാണ് കാണുന്നത്. ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കുകയും അതിലും കൂടുതല്‍ ആളുകളെ റേഡിയേഷന്റെ കടുത്ത ഭീകരതയിലേക്ക് തള്ളിവിടുകയും ചെയ്ത ഇരുബോംബു സ്ഫോടനങ്ങളും ഭൂമിയില്‍ മനുഷ്യന് ഉള്ളിടത്തോളം കാലം ഞെട്ടലോടെ മാത്രമേ ചിന്തിക്കാന്‍ കഴിയൂ. റേഡിയോ ആക്ടീവ് വികിരണങ്ങള്‍ക്ക് മനുഷ്യശരീരത്തിലെ കോശത്തിലെ ന്യൂക്ലിയസിലെ ക്രോമസോമുകളിലെ ജീനുകളില്‍ മാറ്റം വരുത്തുവാന്‍ കഴിയുന്നുണ്ട് എന്നതാണ് അണുബോംബ് സ്ഫോടനത്തിന്റെ കാതലായ പ്രശ്നം. ഇത് വരുംതലമുറകളില്‍ ജനിതിക മാറ്റത്തിന് കളമൊരുക്കുന്നു. ശാരീരികവും മാനസികവുമായ അംഗവൈകല്യങ്ങള്‍ക്ക് കളമൊരുക്കുന്ന ജനിതിക മാറ്റം ജപ്പാനിലെ ജനങ്ങളെ വളരെയേറെ കഷ്ടപ്പെടുത്തി. അനേകം തലമുറകള്‍ ഹിരോഷിമയിലെ ബോംബ് സ്ഫോടനത്തിന് ശേഷം അതിന്റെ തിക്താനുഭവങ്ങളുമായി ജീവിച്ചു എന്നുമാത്രമല്ല തലമുറ തലമുറ കൈമാറിവന്ന ജനിതക വൈകല്യങ്ങള്‍ ഇന്നും ജീവിച്ചിരിക്കുന്നവരില്‍ ദൃശ്യമാണ് എന്നത് മനുഷ്യമനസ്സാക്ഷി തിരിച്ചറിയേണ്ട വസ്തുതയാണ്.
റേഡിയോ ആക്ടീവ് വികിരണങ്ങള്‍ കരള്‍, ശ്വാസകോശം, തൊലി, സ്തനങ്ങള്‍, തൈറോയിഡ്, കുടല്, തലച്ചോറ്, എല്ല്, രക്തം എന്നിവയുടെ കാന്‍സര്‍ ബാധയ്ക്ക് കളമൊരുക്കിയത് ഞെട്ടലോടെ മാത്രമേ കാണാനാകൂ. ബോംബ് സ്ഫോടനത്തെ തുടര്‍ന്ന് ശക്തിയായ വേദന കടിച്ചമര്‍ത്തി ജീവിക്കേണ്ടി വന്നത് ലക്ഷങ്ങള്‍ക്കാണ്. ഈ വേദന ഏറ്റുവാങ്ങിയത് ജപ്പാനിലെ അനേകം ജനങ്ങളുടെ വിവിധ തലമുറകളാണ്. അമേരിക്ക എന്നല്ല ഒരു രാജ്യവും ചെയ്യാന്‍ പാടില്ലാത്ത കടുത്ത ക്രൂരതയാണ് ജപ്പാനോട് ചെയ്തത്. അണുബോംബില്‍ നിന്നും പുറത്തുവന്ന വികിരണങ്ങളോട് മനുഷ്യശരീരത്തിന് ഒന്നും ചെയ്യാനാകില്ലായിരുന്നു. ഗാമാ വികിരണങ്ങള്‍ ഏറ്റുവാങ്ങിയ മനുഷ്യജീനുകള്‍ക്ക് വന്‍ മാറ്റമാണ് സംഭവിച്ചത്. ഈ മാറ്റമാണ് കാന്‍സറിലേക്കും മറ്റു ജനിതകമാറ്റത്തിലേക്കും നയിച്ചത്. ഹിരോഷിമയില്‍ അമേരിക്ക നടത്തിയ ബോംബിങ്ങില്‍ ചാരമായി പോയ വൃക്ഷങ്ങളുടേയും ജന്തുക്കളുടെയും പക്ഷികളുടെയും കണക്ക് ഇനിയും കൃത്യമായി രേഖപ്പെടുത്താനായിട്ടില്ലത്രെ! ലക്ഷക്കണക്കിന് ജന്തുക്കളാണ് നിമിഷനേരം കൊണ്ട് കത്തിക്കരിഞ്ഞുപോയത്. ഈ ജീവികളുടെയെല്ലാം അനേകം തലമുറകള്‍ രോഗ പ്രതിരോധശേഷി വീണ്ടെടുക്കുവാന്‍ അരനൂറ്റാണ്ടെടുത്തു എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. ബോംബ് സ്ഫോടനത്തിന് ശേഷം ഹിരോഷിമയില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട ധാന്യങ്ങളിലൂടെയും പച്ചക്കറികളിലൂടെയും ബയോ മാഗ്നിഫിക്കേഷന്‍ എന്ന പ്രതിഭാസത്തിലൂടെ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ പുറത്തുവിടുന്ന വസ്തുക്കള്‍ മനുഷ്യരക്തത്തിലെത്തിയതായും പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. ഭക്ഷ്യശൃംഖലാജാലത്തിലൂടെ ആവാസവ്യവസ്ഥയിലെ പല ഘട്ടങ്ങളിലൂടെയും കടക്കുമ്പോള്‍ ജീവജാലങ്ങളില്‍ വിഷവസ്തുക്കള്‍ കുമിഞ്ഞുകൂടുന്ന പ്രതിഭാസമാണ്ബയോമാഗ്നിഫിക്കേഷന്.
ഹിരോഷിമ ബോംബ് സ്ഫോടനത്തിലൂടെ പുറത്തുവന്ന അണുവികിരണ വസ്തുക്കളാണ് ജീവജാലങ്ങളില്‍ കുമിഞ്ഞുകൂടിയത്. ഹിരോഷിമയില്‍ അമേരിക്ക വര്‍ഷിച്ച ബോംബില്‍ നിന്നും 3000 മുതല്‍ 4000 ഡിഗ്രി സെല്‍ഷ്യസ് ചുടാണ് പുറത്തുവന്നത്. ഇത് ഏതാണ്ട് ഇരുമ്പ് ഉരുക്കുവാന്‍ വേണ്ട ചൂടിനേക്കാള്‍ രണ്ടിരട്ടിയാണ്. ഈ ചൂടില്‍ മനുഷ്യശരീരം ആവിയായി പോയി എന്നതാണ് സത്യം. അതുകൊണ്ടാണ് സെക്കന്റുകള്‍ക്കുള്ളില്‍ മരണസംഖ്യ ഉയര്‍ന്നത്. പൊള്ളലേറ്റ ശരീരങ്ങളുടെ മരണം വേദനാജനകമായിരുന്നെന്ന് ദൃക്സാക്ഷികള്‍ രേഖപ്പെടുത്തിയിരുന്നു. ബോംബു സ്ഫോടനത്തിന് ശേഷമുള്ള നാളുകളില്‍ വേദന കൊണ്ട് നെട്ടോട്ടമോടുന്ന ആളുകളുടെ പട്ടണമായി ഹിരോഷിമ മാറി. ഹിരോഷിമയിലെ അമേരിക്കയുടെ ആറ്റം ബോംബാക്രമണം വളരെ ക്രൂരമായ യുദ്ധരീതിയായി ലോകം വിലയിരുത്തി. ഒരു രാജ്യത്തോടും ഇത്രയും വലിയ പാതകം ചെയ്യരുതെന്ന് ലോകരാഷ്ട്രങ്ങള്‍ ആഹ്വാനം ചെയ്തു. അന്നുവരെ ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും ഹീന പ്രവൃത്തി യുദ്ധതടവുകാരോടുള്ള ക്രൂരതയായിരുന്നു.
സാധാരണ ജനങ്ങളുടെ മേല്‍ ആറ്റം ബോംബ് വര്‍ഷിച്ച് അതിലും വലിയ ക്രൂരത ചെയ്യാമെന്ന് ഹിരോഷിമയിലൂടെ അമേരിക്ക തെളിയിച്ചു. 1939 ല്‍ യൂറോപ്പില്‍ ആരംഭിച്ച രണ്ടാംലോകമഹായുദ്ധം 1945 തുടക്കത്തില്‍ ഏതാണ്ട് മെയ് മാസത്തില്‍ ജര്‍മനിയുടെ കീഴടങ്ങലിലൂടെ ഏതാണ്ട് അവസാനിച്ച മട്ടായിരുന്നു.
ഇതിനിടെ 1945 ഏപ്രിലില്‍ അമേരിക്കന്‍ പ്രസിഡന്റ് റൂസ്വെല്‍റ്റ് മരിക്കുകയും ഹാരി എസ്.ട്രൂമാന് ചാര്‍ജ്ജ് എടുക്കുകയും ചെയ്തിരുന്നു. ഹിരോഷിമയില്‍ ബോംബിടുന്നതിന് നാല് ദിവസം മുമ്പ് നടന്ന പോട്സ്ഡാം കോണ്ഫ്രന്സില് അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാന്, സോവിയറ്റ് യൂണിയന് ലീഡര്‍ ജോസഫ് സ്റ്റാലിന്, ബ്രിട്ടന്റെ വിന്സ്റ്റന് ചര്‍ച്ചില്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. യുദ്ധം അവസാനിപ്പിക്കുവാന്‍ ജപ്പാന്റെ മേല്‍ കൃത്യവും നശീകരണശേഷിയും പ്രഹരശേഷിയുമുള്ള ആറ്റംബോംബ് വര്ഷിക്കുവാന് ഒരുപക്ഷെ ഈ കൂടിക്കാഴ്ചയായിരിക്കാം കാരണമായത്. യുദ്ധം നീട്ടിക്കൊണ്ടുപോകാതിരിക്കുക. അതിന് ജപ്പാനെതിരെ ആണവബോംബുതന്നെ വേണമെന്നുള്ള ധാരണ അമേരിക്കന്‍ ഭാഗത്തുനിന്ന് ഉണ്ടായി. അമേരിക്ക തങ്ങളുടെ പട്ടാളക്കാരെ ഇനിയും യുദ്ധത്തില്‍ കുരുതി കൊടുക്കുവാന്‍ തയ്യാറല്ലായിരുന്നു. അമേരിക്കക്ക് അതിഭീകരമായ പ്രഹരശേഷിയുള്ള പുതിയ ആയുധം സോവിയറ്റ് യൂണിയന് കാണിച്ചുകൊടുക്കണമായിരുന്നു. ലോകത്ത് അമേരിക്കയുടെ ആധിപത്യം ഉറപ്പിക്കുവാന്‍ ഇത് അത്യാവശ്യമാണെന്ന് അമേരിക്ക കരുതി. സോവിയറ്റ് യൂണിയനുമായുള്ള നയതന്ത്ര മേഖലയില്‍ ഇത് വേണമെന്ന് അമേരിക്കയ്ക്ക് അറിയാമായിരുന്നു. എന്നാല്‍ 1949 ആയപ്പോഴേക്കും സോവിയറ്റ് യൂണിയനും ആണവ യുദ്ധത്തിന് സജ്ജമായി. ലോകത്ത് പിന്നെ ആണവയുദ്ധ ഉപകരണങ്ങളില്‍ പ്രാവീണ്യമുള്ള രാജ്യങ്ങളുടെ എണ്ണം പെരുകി. ഇത് സത്യത്തില്‍ മനുഷ്യസ്നേഹികളുടെ ഹൃദയങ്ങളില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കയാണ്. വാസ്തവത്തില്‍ ഇനിയും ഈ ഭൂമിയില്‍ ഒരു ആണവയുദ്ധമുണ്ടാകുവാന് ആരും ആഗ്രഹിക്കുന്നില്ല.
ഹിരോഷിമയും നാഗസാക്കിയും ലോകത്തിന് മുമ്പില്‍ മനുഷ്യക്രൂരതയുടെ പര്യായങ്ങളായിട്ടാണ് എഴുതപ്പെട്ടിരിക്കുന്നത്. ആഗസ്റ്റ് ആറിന് ലോകമെമ്പാടും ഹിരോഷിമ ദിനമായി ആചരിക്കുമ്പോള്‍ എല്ലാ മനുഷ്യരുടെയും ആഗ്രഹം ഇനിയും ആറ്റംബോംബുപോലുള്ള യുദ്ധസാമഗ്രികള്‍ ഒരു യുദ്ധത്തിലും ഉപയോഗിക്കരുതെന്ന് തന്നെയാണ്. യുദ്ധങ്ങളില്ലാത്ത സമാധാന പൂര്‍ണമായ ഒരു ലോകമാണ് മാനവരാശി സ്വപ്നം കാണുന്നത്. യുദ്ധസാമിഗ്രികള് വിറ്റഴിക്കാന്‍ രാജ്യങ്ങളെ തമ്മിലടിപ്പിച്ച് യുദ്ധം “സൃഷ്ടിക്കുന്ന” തന്ത്രജ്ഞര്‍ ഭൂമുഖത്തുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ലോകമനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒന്നാണ്. സത്യത്തില്‍ ഇനിയും ഒരു ആണവബോംബ് ലോകത്തിന് താങ്ങാനാകില്ലെന്ന തിരിച്ചറിവ് ലോകത്തെ എല്ലാ രാഷ്ട്രനേതാക്കള്ക്കുമുണ്ടായാലേ ഹിരോഷിമകളും നാഗസാക്കികളും ആവര്‍ത്തിക്കാതിരിക്കൂ. ലോകസമാധാനത്തിന് അത് അത്യന്താപേക്ഷിതവുമാണ്.
e-mail: [email protected]
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: