ആലപ്പുഴ: മദ്യ ഉപഭോഗത്തെ തുടര്‍ന്നുണ്ടാകുന്ന രോഗങ്ങള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള ചികിത്സാ സഹായം നിഷേധിക്കുന്നത് വിവാദമാകുന്നു. മദ്യ ഉപയോഗവും വില്പനയും നിരോധിക്കാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് ആക്ഷേപമുയരുന്നു.
മദ്യം ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ക്ക് ചികിത്സാസഹായം നല്‍കേണ്ടതില്ലെന്ന് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്തിട്ടുള്ള റിലയന്‍സും സര്‍ക്കാരും തമ്മില്‍ ധാരണയും ഉണ്ടാക്കിയിട്ടുണ്ട്. വളരെയേറെ പണച്ചെലവുള്ള കരള്‍രോഗ ചികിത്സയടക്കമുള്ളവയ്ക്ക് ഇതിനാല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള ധനസഹായം നിഷേധിക്കപ്പെടുകയാണ്. മറ്റുരോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തിയാലും ചികിത്സാ രേഖകളില്‍ രോഗി മദ്യാസക്തനാണെന്ന് ഡോക്ടര്‍മാര്‍ രേഖപ്പെടുത്തിയാല്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ നിഷേധിക്കപ്പെടുന്നു.
സര്‍ക്കാര്‍ തന്നെ ഔട്ലറ്റുകള് തുറന്ന് മദ്യവില്പന സജീവമായി നടത്തുകയും മറുഭാഗത്ത് മദ്യം കഴിച്ചുണ്ടാകുന്ന രോഗങ്ങള്‍ക്ക് ചികിത്സാ ധനസഹായം നിഷേധിക്കുകയും ചെയ്യുന്നത് വിരോധാഭാസമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ പൊതുപണം ഉപയോഗിച്ചാണ് സര്‍ക്കാര്‍ സ്വകാര്യ കമ്പനിയുമായി ചേര്‍ന്ന് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ഈ സാഹചര്യത്തില്‍ പൊതുപണം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതിയില്‍ നിന്ന് മദ്യപരെ മാത്രം ഒഴിവാക്കുന്നത് നിയമവിരുദ്ധമാണെന്നും പറയപ്പെടുന്നു. നിരവധിപേര്‍ക്കാണ് ഇത്തരത്തില്‍ ചികിത്സാ സഹായം നിഷേധിക്കപ്പെടുന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നാലാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട കോമളപുരം സ്വദേശിയുടെ ചികിത്സാ രേഖയില്‍ രോഗി ‘ആള്ക്കഹോളിക്കാ’ണെന്ന് ഡോക്ടര്‍ രേഖപ്പെടുത്തിയെന്ന കാരണത്താല്‍ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള ചികിത്സാ സഹായം നിഷേധിക്കപ്പെട്ടു. ഇതേക്കുറിച്ചു നടത്തിയ അന്വേഷണത്തിലാണ് രോഗി മദ്യത്തിനടിമയാണെങ്കില് ചികിത്സാ സഹായം പാടില്ലെന്ന് വ്യവസ്ഥയുള്ളതായി ആശുപത്രി അധികൃതര്‍ പറയുന്നത്. സ്വകാര്യ ഇന്‍ഷ്വറന്‍സ് കമ്പനിയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ദരിദ്രകുടുംബാംഗമായ രോഗി ഇതിനാല്‍ ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്. ബീവറേജസ് ഔട്ലറ്റുകളും ബാറുകളും മത്സരിച്ച് തുടങ്ങാന്‍ അനുമതി നല്‍കുകയും മറുഭാഗത്ത് മദ്യപര്‍ക്ക് ചികിത്സാസഹായം പോലും നിഷേധിക്കുകയും ചെയ്യുന്ന വിചിത്ര നിലപാടാണ് സര്‍ക്കാരിന്റേതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: