കോട്ടയം: രാഷ്ട്രീയാവശ്യങ്ങള്‍ക്കായി സംസ്ഥാനത്ത് ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും, മുഖ്യമന്ത്രിപദം കെട്ടിയേല്പ്പിച്ചാലും തനിക്ക് വേണ്ടെന്നും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. മുഖ്യമന്ത്രിയാവാന്‍ ശ്രമിക്കുകയോ, ചതിപ്രയോഗങ്ങള്‍ കാണിക്കുകയോ ഇതുവരെ ചെയ്തിട്ടില്ലെന്നും കോട്ടയം ടി.ബിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ തിരുവഞ്ചൂര്‍ വ്യക്തമാക്കി.
രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ല. ഫോണ്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത കൊടുക്കുന്ന മാധ്യമങ്ങള്‍ അതിനുള്ള തെളിവൂകൂടി അന്വേഷണ സംഘത്തിന് കൈമാറണം. ആരോപണമുന്നയിക്കുന്നവര്‍ തെളിവു നല്‍കുകയാണ് വേണ്ടത്. രാജ്യരക്ഷയുമായി ബന്ധപ്പെട്ട് തന്ത്രപ്രധാനകാര്യങ്ങള്ക്ക് വേണ്ടി സുരക്ഷാ ഏജന്‍സികള്‍ നിയമ വിധേ യമായി ചെയ്യുന്നതല്ലാതെ സംസ്ഥാനത്ത് ഒരു തരത്തിലുള്ള ഫോണ്‍ ചോര്‍ത്തലും നടക്കുന്നില്ല. അല്ലാതെ, ഫോണ്‍ ചോര്‍ത്തിയാല്‍ നിയമവിരുദ്ധമാണ്. ഇത്തരം വാര്‍ത്തകള്‍ പൂര്‍ണ്ണമായും നിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യരക്ഷയെ മുന്‍നിര്‍ത്തി തീവ്രവാദികളുടെ ഫോണ്‍ വിവരങ്ങള്‍ എടുക്കുന്നുണ്ട്. അത് എങ്ങനെയും തടയാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നുമുണ്ട്. രാജ്യസുരക്ഷാ ആവശ്യങ്ങള്‍ക്ക് ഫോണ്‍ ചോര്‍ത്തുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് ദേശവിരുദ്ധ താല്പര്യങ്ങളുണ്ടാകും. ഇല്ലാത്ത ഫോണ്‍ ചോര്‍ത്തല്‍ വിവാദമാക്കുന്നതിന് പിന്നിലും ഇത്തരം താല്പര്യക്കാരുണ്ടാകാം.
ഫോണ്‍ ചോര്‍ത്താന്‍ സംസ്ഥാന പൊലീസിന്റെ കൈവശമുണ്ടെന്ന് തോമസ് ഐസക് പറഞ്ഞ ഓഫ് ദ എയര്‍ റിക്കോര്‍ഡര്‍ കേന്ദ്രസര്‍ക്കാര്‍ 2011 മെയില്‍ നിരോധിച്ചതാണ്. ഇത് ഇന്ത്യയിലേക്ക് കൊണ്ടു വരുന്നതും ഉപയോഗിക്കുന്നതും നിയമവിരുദ്ധമാണ്. ധനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹം ഉപകരണം വാങ്ങാന്‍ പണമനുവദിച്ചെന്നാണ് ഐസക് പറയുന്നത്. അദ്ദേഹമിത് ഓര്മ്മപ്പിശകു കൊണ്ടു പറയുന്നതാവാം. ആരോപണം വന്നയുടന്‍ സംസ്ഥാന പോലീസിന്റെ കൈവശം ഇത്തരമൊരു യന്ത്രമുണ്ടോയെന്ന് പരിശോധിച്ചെങ്കിലും ഇല്ലെന്ന വിവരമാണ് ലഭിച്ചത്.
ഫോണ്‍ ചോര്‍ത്തിയവരുടെ പട്ടികയില്‍ മാധ്യമപ്രവര്‍ത്തകരുടെ പേരു കൂടി പുറത്തുവന്നത് അവരുമായുള്ള സര്‍ക്കാരിന്റെ നല്ല ബന്ധം ഇല്ലാതാക്കാനാണ്. രാജ്യസ്നേഹികളായ മാധ്യമപ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും ഇത്തരം വാസ്തവവിരുദ്ധ വാര്‍ത്തകളില്‍ കുടുങ്ങരുതെന്നുള്ള അഭ്യര്‍ത്ഥനയും ആഭ്യന്തരമന്ത്രി നടത്തി.
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: