മലപ്പുറം: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ഉയര്‍ന്നുവന്ന വിവാദം മുറുകുന്നു. യുഡിഎഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്ലിംലീഗിന്റെ ആലോചന മുന്നണി വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്കാണ് നീങ്ങുന്നത്.
ചെന്നിത്തലയുടെ മന്ത്രിസഭാപ്രവേശന ചര്‍ച്ച പരാജയപ്പെട്ടതിനുപിന്നില്‍ ലീഗാണെന്ന കുറ്റപ്പെടുത്തല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഇന്നലെ ചേര്‍ന്ന ലീഗ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം നേതാക്കളും കോണ്‍ഗ്രസിന്റെ ഈ ആരോപണത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്ന് ആവശ്യപ്പെട്ടതായാണ് സൂചന. ഇത്തരത്തില്‍ മുന്നണിയില്‍ തുടര്‍ന്ന് പോകാന്‍ സാധിക്കില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കണമെന്നും പല മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെട്ടു. മുന്നണിയിലെ പ്രശ്നങ്ങള്‍ ഗൗരവത്തോടെ കാണണം. നിലവില്‍ ഈ നില തുടര്‍ന്നാല്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടി ലഭിക്കുമെന്നും അതുകൊണ്ടുതന്നെ മന്ത്രിസഭയില്‍ നിന്നും വിട്ട് പുറത്തു നിന്നുള്ള പിന്തുണ നല്‍കുന്നതിനെ കുറിച്ചു പോലും ലീഗിനുള്ളില്‍ ആലോചന ഉയരുന്നുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ലീഗിനുള്ളില്‍ രണ്ട് അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.
അനാവശ്യമായി ലീഗിനെ ഇതിലേക്ക് വലിച്ചിഴക്കുന്നതിന്റെ കാര്യങ്ങള്‍ മനസിലാകുന്നില്ലെന്നും പിന്നീട് യോഗതീരുമാനങ്ങള്‍ വിശദീകരിച്ച ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീര്‍ പറഞ്ഞു. നിലവിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ആഗസ്റ്റ് ഒമ്പതിന് സെക്രട്ടറിയേറ്റ് യോഗം ചേരുമെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഉപമുഖ്യമന്ത്രി പദം ചര്‍ച്ചചെയ്തിരുന്നുവെങ്കില്‍ ലീഗ് അതിന് പോംവഴി പറയുമായിരുന്നു. നിലവിലെ പ്രശ്നങ്ങള്‍ സൗമ്യതയോടുകൂടി പരിഹരിക്കണമെന്നാണ് ലീഗ് ആഗ്രഹിക്കുന്നത്. ഹൈക്കമാന്റ് ചര്‍ച്ചക്ക് ഡല്‍ഹിക്ക് വിളിക്കുമെന്ന് ഉമ്മന്‍ ചാണ്ടി നല്കിയ ഉറപ്പ് പാലിച്ചില്ലെന്നും മുഹമ്മദ് ബഷീര്‍ പറഞ്ഞു.
അടിയന്തര നേതൃയോഗത്തില്‍ ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, മന്ത്രി പി. കെ.കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്, ലീഗ് മന്ത്രിമാരും മറ്റുനേതാക്കളും പങ്കെടുത്തു. ലീഗിന്റെ കടുത്ത നിലപാട് യുഡിഎഫിന് പുറമെ കോണ്ഗ്രിസിനുള്ളിലും പൊട്ടിതെറിക്ക് വഴിവെച്ചേക്കും. ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച് ചര്‍ച്ച പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ലീഗിന്റെ തലയില്‍ കെട്ടിവെക്കേണ്ടതില്ലെന്ന നിലപാടമായി ഒരു വിഭാഗം കോണ്‍ഗ്രസുകാരും രംഗത്തെത്തിയിട്ടുണ്ട്.
അഞ്ചുമന്ത്രിമാര്‍ പ്രശ്നത്തില്‍ ലീഗ് സ്വീകരിച്ച നിലപാടിന് കോണ്‍ഗ്രസ് ഒടുവില്‍ വഴങ്ങുന്ന സ്ഥിതിയായപ്പോള്‍ കോണ്‍ഗ്രസ്സില്‍ തന്നെ കനത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. അതിന്റെ അലയൊലികള്‍ ഇപ്പോഴും പലയിടത്തുമുണ്ട്.ലീഗിന്റെ മുഷ്ക്കിനു മുമ്പില്‍ ഒരു തരത്തിലുള്ള കീഴടങ്ങലും പാടില്ലെന്ന നിലപാട് മന്ത്രി ആര്യാടന് മുഹമ്മദുള്പ്പെടെയുള്ളവര്ക്കുണ്ട്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: