കൊച്ചി: ചെറിയ ഇടവേളക്കുശേഷം കാലവര്‍ഷം വീണ്ടും കനത്തതോടെ എറണാകുളം ജില്ലയില്‍ വ്യാപക നാശനഷ്ടം. പ്രധാന നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. അണക്കെട്ടുകള്‍ തുറന്നുവിട്ടുകൊണ്ടിരിക്കുന്നു. പെരിയാര്‍ കരകവിഞ്ഞതോടെ കാലടി, ആലുവ, ഏലൂര്‍, മൂവാറ്റുപുഴ ഭാഗങ്ങളിലായി നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെള്ളം കയറിയതിനെത്തുടര്‍ന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ചു. കോടിക്കണക്കിന് രൂപയുടെ നാശമാണ് ജില്ലയില്‍ ഉണ്ടായിരിക്കുന്നത്.
ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം കനത്ത വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്. കാലടി, കാഞ്ഞൂര്‍, മലയാറ്റൂര്‍ ഭാഗങ്ങളില്‍ പ്രളയജലം എത്തിയതിനെത്തുടര്‍ന്ന് നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. പള്ളുപ്പെട്ട ഭാഗത്ത് ഒട്ടേറെ വീടുകള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതീവജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. തൃപ്പൂണിത്തുറയുടെ പല ഭാഗങ്ങളും കനത്ത വെള്ളക്കെട്ടില്‍ അമര്‍ന്നിരിക്കയാണ്. പൊട്ടിപ്പൊളിഞ്ഞ റോഡുകളിലെ അഗാധ ഗര്‍ത്തങ്ങളെല്ലാം വെള്ളക്കെട്ടിലായതോടെ ഗതാഗതക്കുരുക്കും രൂക്ഷമായി. തോടുകളിലെ കയ്യേറ്റവും മാലിന്യം നിറഞ്ഞും കാടുപിടിച്ചും ഒഴുക്ക് നിലച്ചതുമൂലം തൃപ്പൂണിത്തുറയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
കനത്ത മഴയില്‍ പശ്ചിമകൊച്ചിയിലെ പല പ്രദേശങ്ങളും വെള്ളക്കെട്ട് ഭീഷണിയിലായി. ഫോര്‍ട്ടുകൊച്ചിയില്‍ ശക്തമായ കടല്ക്കയറ്റവുമുണ്ടായി. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഏതാനും സമയം നിര്‍ത്തിവെച്ചതോടെ യാത്രക്കാര്‍ വലഞ്ഞു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളില്‍ പോയ ബോട്ടുകളില്‍ പലതും പ്രതികൂല കാലാവസ്ഥമൂലം മടങ്ങിപ്പോന്നു.
മൂവാറ്റുപുഴയില്‍ സ്റ്റേഡിയം, മാര്‍ക്കറ്റ് പ്രദേശങ്ങള്മുങ്ങി. ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറി. പുഴക്കരക്കാവിലും വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തിലും വെള്ളം കയറി. കോതമംഗലം-എറണാകുളം റൂട്ടില്‍ ഗതാഗതം നിലച്ചു.
അണക്കെട്ടുകള്‍ തുറന്നുവിട്ടതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. ഒക്കല്‍ തുരുത് ഒറ്റപ്പെട്ടു. പാലക്കാട്ടുതാഴം പാലത്തിനടുത്ത് മുസ്ലീംപള്ളി ഭാഗികമായി വെള്ളത്തില്‍ മുങ്ങി. കോടനാട് ഒഴുക്കില്‍പ്പെട്ട ഒരാള്‍ മരിച്ചു. പാണിയേലിയില്‍ കോഴിഫാം വെള്ളത്തില്‍ മുങ്ങി ഒരാഴ്ച പ്രായമായ ആയിരത്തോളം കോഴിക്കുഞ്ഞുങ്ങള്‍ ചത്തു. ജില്ലയില്‍ വ്യാപകമായി കൃഷിനാശവും സംഭവിച്ചിട്ടുണ്ട്. ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ബലിത്തറകള്‍ പൂര്‍ണമായി വെള്ളത്തില്‍ മുങ്ങി.
ആലുവയില്‍ പ്രശസ്തമായ ശിവരാത്രി മണപ്പുറത്തെ മഹാദേവ ക്ഷേത്രം പൂര്‍ണമായി വെള്ളത്തിലാണ്ടു. 1972 നുശേഷം ഇതാദ്യമായാണ് പെരിയാറിൂല ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്. തീരത്തെ വീടുകളിലേക്കും വെള്ളം കയറിയതോടെ മരങ്ങളും ഒട്ടേറെ വളര്‍ത്തുമൃഗങ്ങളും ഒലിച്ചുപോയി. ബലിത്തറകള്‍ മുങ്ങിയതോടെ പറവൂര്‍ കവലവരെ റോഡുകളില്‍ കര്ക്കിടകവാവുബലിക്ക് സൗകര്യം ഒരുക്കി. കിഴക്കമ്പലത്ത് പെരിങ്ങാലക്ക് സമീപം പിണര്‍മുണ്ടയില്‍ കല്ലുങ്ങല്‍ പരിക്കുഞ്ഞിന്റെ വീടിന് മുകളിലേക്ക് 20 അടി ഉയരത്തില്‍നിന്ന് മണ്ണിടിഞ്ഞുവീണു. ആലുവക്കടുത്ത് തോട്ടക്കാട്ടുകരയില്‍ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ വെള്ളം കയറി. സ്റ്റേറ്റ്കാര് വെള്ളത്തില്‍ മുങ്ങി. തുടര്‍ന്ന് മന്ത്രിയും കുടുംബവും വെളിയത്തുനാട്ടിലുള്ള മകന്റെ വീട്ടിലേക്ക് താമസം മാറ്റി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: