കോഴിക്കോട്: ആദ്ധ്യാത്മികതയാണ് ഭാരതത്തിന്റെ ദേശീയ സ്വത്വമെന്ന കാഴ്ചപ്പാട് സുവ്യക്തമായി സ്പഷ്ടമാക്കിയതാണ് സ്വാമി വിവേകാനന്ദന്റെ സുപ്രധാന ദൗത്യമെന്ന് മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനായ ആര് ഹരി പറഞ്ഞു. കോഴിക്കോട് അളകാപുരിയില്‍ കേസരി മാധ്യമ പുരസ്കാരങ്ങള്‍ സമര്‍പ്പിച്ചതിന് ശേഷം എം. രാഘവന് അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലോകമാന്യതിലകന്‍, മഹര്ഷിഅരവിന്ദന്, ഗുരുജി ഗോള്‍വല്‍ക്കര്‍, ദീനദയാല്‍ ഉപാധ്യായ എന്നിവര്‍ പിന്നീട് ഈ ആശയം വ്യക്തമാക്കി. ദീനദയാല്‍ രാഷ്ട്രാത്മാവിനെ ചിതി എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. പരമ്പരാഗതസന്യാസ സമാജത്തില്‍ നിന്ന് വ്യത്യസ്തത പാലിച്ച ദയാനന്ദസരസ്വതി സ്വാമി, ശ്രീനാരായണ ഗുരു എന്നിവര്‍ക്ക് മുന്‍ഗാമിയായി സ്വാമി വിവേകാനന്ദന് വിപ്ലവകാരികളുടെ കരുത്തോടെ കാലഹരണപ്പെട്ട മാമൂലുകളെ ലംഘിച്ചു. സമൂഹത്തിന്റെ യാഥാസ്ഥിതിക മനോഭാവത്തെ നേരിട്ടുകൊണ്ട് ദേശീയദൗത്യം പ്രദാനം ചെയ്തു.
വ്യക്തിമോക്ഷത്തിനായുള്ള ദാനത്തിന് പകരം സമാജപുണ്യത്തിനായിരുള്ള ദാനം എന്ന മഹത് വീക്ഷണമാണ് അദ്ദേഹം മുന്നോട്ട് വച്ചത്. ജഗത് ഹിതത്തിനാണ് വ്യക്തിമോക്ഷത്തേക്കാള് പ്രാധാന്യം കൊടുക്കേണ്ടതെന്ന വൈദിക വിചാരത്തെ പുനരാവിഷ്കരിക്കുകയായിരുന്നു അദ്ദേഹം.
കാലഹരണപ്പെട്ട സങ്കല്പങ്ങള് പറിച്ചുമാറ്റണമെന്നായിരുന്നു വിദേശ രാജ്യങ്ങളില്‍ ചെയ്ത പ്രസംഗപര്യടനത്തില്‍ അദ്ദേഹം മുന്നോട്ട് വെച്ചത്. മനുഷ്യനെ പാപിയെന്ന് വിളിക്കുന്നത് അനീതിയും ദൈവനിന്ദയുമാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
കേസരി രാഷ്ട്രസേവാ, രാഘവീയം പുരസ്കാരങ്ങള്‍ ആര് ഹരി അവാര്‍ഡ് ജേതാക്കള്‍ക്ക് സമര്‍പ്പിച്ചു. ജന്മഭൂമി മാനേജിംഗ് എഡിറ്റര്‍ പി.ബാലകൃഷ്ണന്, മാതൃഭൂമി സബ് എഡിറ്റര്‍ രജി.ആര്. നായര്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി.
പത്രപ്രവര്‍ത്തനം സമൂഹത്തെ നേര്‍വഴിക്ക് നയിക്കാനുള്ളസാരഥ്യമാണെന്ന് ആശംസാ പ്രസംഗത്തില്‍ സി. രാധാകൃഷ്ണന് പറഞ്ഞു. അതങ്ങനെയല്ലാതാകുമ്പോള് സമൂഹത്തിന് മാര്‍ഗ്ഗഭ്രംശം സംഭവിക്കുന്നു. അതിന്റെതെളിവുകള് ധാരാളം ഇപ്പോള്‍ ലഭ്യമാണ്. പത്രപ്രവര്‍ത്തകനെ തന്റെ കുലധര്മ്മത്തിലേക്ക് തിരിച്ചുകൊണ്ടുവരേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പത്രപ്രവര്ത്തകന് എന്തായിരിക്കണമോ അതായിരിക്കാന്‍ സഹായിക്കുന്ന സൂചകങ്ങളായബഹുമതികള് ഈ തിരിച്ചുവരവിന് സഹായകമാവും. അതു കൊണ്ട് ശ്ലാഘനീയമായ ഒരു ആചാര്യ വരണക്രിയയാണ് ഈ പുരസ്കാരസമര്പ്പണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ കേസരി മാനേജിംഗ് ട്രസ്റ്റി യു. ഗോപാല്‍ മല്ലര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് പ്രസ്സ്ക്ലബ് ഐ.സി.ജെ ഡയറക്ടര്‍ വി.ഇ.ബാലകൃഷ്ണന്, ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ് എന്നിവര്‍ പുരസ്കാരജേതാക്കളെ പരിചയപ്പെടുത്തി. എന്‍.ആര് മധു സ്വാഗതവും ടിയെച്ച് വത്സരാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: