തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 133.2 അടിയായി ഉയര്‍ന്നു. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാല്‍ ജലനിരപ്പ് വേഗത്തില്‍ ഉയരുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 136 അടികഴിഞ്ഞാല് ഡാം കവിഞ്ഞു ഒഴുകും. സംസ്ഥാന ചീഫ് സെക്രട്ടറി ഇ.കെ.ഭരത്ഭൂഷണ് തമിഴ്നാട് ചീഫ് സെക്രട്ടറിയെ ബന്ധപ്പെട്ട് പരമാവധി ജലമെടുക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
തമിഴ്നാട് സഹകരിക്കുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. കൂടുതല്‍ ആശങ്കയ്ക്ക് ഇപ്പോള്‍ വകയില്ലെങ്കിലും വിനോദസഞ്ചാരികള്‍ രണ്ട് ദിവസത്തേക്ക് ഇടുക്കി ഭാഗത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ഏതു തരത്തിലുമുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ എല്ലാ സംവിധാനങ്ങളും സജ്ജമാണ്. കാലവര്‍ഷക്കെടുതിയെക്കുറിച്ച് വിലയിരുത്താന്‍ ഇന്നലെ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുന്നതിന് എല്ലാവിധ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ചീയപ്പാറയിലെ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇടുക്കിയിലെ മലയോരപ്രദേശങ്ങള്‍ ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേക ദുരിതാശ്വാസ ക്യാംപുകള്‍ തുടങ്ങാന്‍ നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: