ഇടുക്കി: ശനിയാഴ്ചയും ഞായറാഴ്ചയുമായി ഇടുക്കി ജില്ലയില്‍ പെയ്തിറങ്ങിയ പ്രകൃതി ദുരന്തത്തിന്റെ കൂട്ടപ്പൊരിച്ചിലില്‍ ഇതുവരെ 15 പേരുടെ ജീവഹാനി സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രി കുഞ്ചിത്തണ്ണിയിലുണ്ടായ മണ്ണിടിച്ചിലില്‍ വരിക്കപാപ്പച്ചന്, ഭാര്യ തങ്കമ്മ എന്നിവര്‍ മരണപ്പെട്ടിരുന്നു. ഞായറാഴ്ച രാത്രിയിലും തിങ്കളാഴ്ച രാവിലെയും ഉണ്ടായ അപകടത്തിലാണ് മറ്റ് 13 പേര് കൂടി മരണമടഞ്ഞത്.
മലയിഞ്ചിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മൂന്നുപേര്‍ മരിച്ചു. പൂമുറ്റത്ത് രവീന്ദ്രന്റെ ഭാര്യ ബീന, മകന് ആദിത്യ എന്നിവര്‍ തിങ്കളാഴ്ച വെളുപ്പിന് 4.30ന് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. ഉടുമ്പന്നൂര്‍ വാവനക്കാട് ശാരദ (55) മണ്ണിടിച്ചിലില്‍ മരണമടഞ്ഞു. തൊടുപുഴ താലൂക്കില്‍ 7 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. തടിയമ്പാട് ഉടുമ്പന്‍തറയില്‍ ജോസിന്റെ മക്കളായ ജൗസ്മി (17), ജോസ്ന (13), ഇടുക്കി പ്രിയദര്‍ശിനിമേട് പെരുമാന്തടത്തില് അന്നമ്മ (60) പൈനാവ് അമ്പത്താറ് കോളനി മണല്‍കുഴിയില്‍ ബാബു (57), വട്ടമേട് കണ്ടത്തിന്‍കരയില്‍ രാജപ്പന് (38) എന്നിവരാണ് മരണമടഞ്ഞത്.
കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ വാളറയ്ക്ക് സമീപം ചീയപ്പാറയില്‍ വന്‍ മലയിടിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ 3 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മണ്ണിനടിയില്‍ നിരവധിയാളുകളും വാഹനങ്ങളും കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി. ഇന്നലെ രാവിലെ 9 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വാളറ തോപ്പില്‍ക്കുടി ജോഷി (41), ദേവികുളം സ്വദേശിയും താലൂക്ക് ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറുമായ രാജന് (28), പാലക്കാട് തെക്കേക്കര ജിതിന് ജോസ് (11) എന്നിവരാണ് മരിച്ചത്. വെളുപ്പിന് 2 മണിയോടു കൂടി ചീയപ്പാറക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് വാഹന ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി നാട്ടുകാരും പോലീസും മണ്ണ് നീക്കം ചെയ്യുന്നതിനിടെ ട്രാഫിക് തടസ്സം ഉണ്ടാവുകയും ഈ ഭാഗത്ത് വാഹനങ്ങളുടെ നീണ്ട നിര ഉണ്ടാവുകയും ചെയ്തു. മണ്ണ് നീക്കം ചെയ്യുന്നതിന് താമസം വരുമെന്നതിനാല്‍ വാഹനങ്ങളില്‍ വന്ന യാത്രക്കാര്‍ തൊട്ടടുത്തുള്ള കടകളിലും റോഡുകളിലുമായി നില്ക്കുമ്പോള് അവരുടെ മുകളിലേക്ക് ഒരു മല അപ്പാടെ പതിക്കുകയായിരുന്നു. റോഡില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും മണ്ണിനടിയില്‍പ്പെടുകയും ചെയ്തു. തുടര്‍ന്ന് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന 4 വാഹനങ്ങള്‍ അഗാധഗര്‍ത്തത്തിലേക്ക് എടുത്തെറിയപ്പെട്ടു. ഇതോടെ പരിഭ്രാന്തരായ ജനങ്ങള്‍ നാലുപാടും ചിതറിയോടി. കൂടുതല്‍ നാട്ടുകാരും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് മൂന്നുപേരുടെ ജഡം കണ്ടെടുക്കുകയായിരുന്നു.
രണ്ട് ദിവസമായി തുടരുന്ന കനത്ത മഴ വ്യാപകമായ നാശനഷ്ടത്തിന് കാരണമായി. തകര്‍ത്ത് പെയ്യുന്ന മഴ മൂലം മുഴുവന്‍ ജലസംഭരണികളും നിറഞ്ഞിരിക്കുകയാണ്. തൊടുപുഴയാര്‍ കരകവിഞ്ഞ് ഒഴുകിയതുമൂലം കനത്ത നഷ്ടമാണ് സംഭവിച്ചത്. തൊടുപുഴയില്‍ നിന്നും എല്ലാ മേഖലയിലേക്കുമുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. തൊടുപുഴ ടൗണിലേക്ക് ബസ്സ് സര്‍വ്വീസ് ഇന്നലെ തടസ്സപ്പെട്ടു.
കനത്ത മഴ മൂലം മലങ്കര ഡാം നിറഞ്ഞതിനാല്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നുവിടുവാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. മുന്നറിയിപ്പില്ലാതെ ഡാമിന്റെ ഷട്ടറുകള്‍ തുറന്നതുമൂലം തൊടുപുഴയാറിലും പരിസര പ്രദേശങ്ങളിലും കനത്ത വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്. മുതലിയാര്‍മഠം, കാരിക്കോട്, കാഞ്ഞിരമറ്റം, ഒളമറ്റം, മാരിക്കലുങ്ക്, വെങ്ങല്ലൂര്‍ തുടങ്ങിയ മേഖലകളിലെല്ലാം വെള്ളപ്പൊക്കമുണ്ടായി. തൊടുപുഴയിലും പരിസര പ്രദേശത്തേയും മുഴുവന്‍ റോഡുകളിലും ഗതാഗത തടസ്സമുണ്ടായി. കാരിക്കോട് ദേവീക്ഷേത്രം, മൂലമറ്റം റൂട്ടിലുള്ള മുസ്ലീം പള്ളി, മലങ്കര മുസ്ലീം പള്ളി, മാരിക്കലുങ്ക് മൗര്യ ഗാര്‍ഡന്‍സ് എന്നിവയെല്ലാം വെള്ളത്തിനടിയിലായി. ഇന്നലെ രാവിലെ ചെറിയ തോതില്‍ ഉയര്‍ന്നുവന്ന വെള്ളം മലങ്കര ഡാം തുറന്നതോടെ വളരെ പെട്ടന്ന് ഉയരുകയായിരുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 2ലക്ഷം രൂപ വീതം നല്‍കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. കൂടാതെ മരണാനന്തര ചടങ്ങുകള്‍ക്കായി 10000 രൂപ വീതവും നല്‍കും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്ന് ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും.
പൂവത്തിങ്കല്‍ ബാലചന്ദ്രന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: