തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍പ്പെട്ട മുഖ്യമന്ത്രിയും മന്ത്രിമാരും രാജിവയ്ക്കണമെന്നും ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നടത്തിവരുന്ന പ്രക്ഷോഭം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് അറിയിച്ചു. മറിച്ചുള്ള പത്രവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സോളാര്‍ തട്ടിപ്പു കേസില്‍ ആദ്യം മുതല്‍ തന്നെ ബിജെപി, ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ ശക്തമായ നിലപാടാണ് സ്വീകരിച്ചുവരുന്നത്. കേസില്‍ പെട്ടിട്ടുള്ള മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിക്കുമെതിരായി പുതിയ കണ്ടെത്തലുകളും വെളിപ്പെടുത്തലുകളും ബിജെപിയാണ് ജനമധ്യത്തില്‍ അവതരിപ്പിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കും ചില മന്ത്രിമാര്‍ക്കും ഈ അഴിമതിയില്‍ നേരിട്ടുബന്ധമുണ്ടെന്ന നിലപാടിലുമാണ് ബിജെപി. അതിനാല്‍ തന്നെ മുഖ്യമന്ത്രിയടക്കമുള്ളവര്‍ രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന ആവശ്യത്തില്‍ ബിജെപി ഉറച്ചു നില്ക്കുന്നു.
സോളാര്‍ തട്ടിപ്പിനെതിരായ സമരത്തിന്റെ വീര്യം കുറയ്ക്കാന്‍ ബിജെപി തീരുമാനിച്ചു എന്ന തരത്തിലുള്ള പത്രവാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് വി.മുരളീധരന് പറഞ്ഞു. ഇത്തരത്തിലൊരു ചര്‍ച്ചയും തിരുവനന്തപുരത്തു ചേര്‍ന്ന ബിജെപി സംസ്ഥാനനേതൃയോഗത്തിലുണ്ടായിട്ടില്ല. സോളാര്‍ പ്രക്ഷോഭത്തിന്റെ വിലയിരുത്തലും തുടര്‍ പ്രക്ഷോഭത്തെക്കുറിച്ചുള്ള ആലോചനയും തീരുമാനങ്ങളുമാണ് തിരുവനന്തപുരത്തെ യോഗത്തിലുണ്ടായത്. പ്രക്ഷോഭം ശക്തമായി മുന്നോട്ടു പോകണമെന്ന കാര്യത്തില്‍ യോഗത്തില്‍ പങ്കെടുത്ത എല്ലാപേരും ഏകസ്വരത്തില്‍ ഉറച്ചു നില്ക്കുകയാണുണ്ടായത്. പ്രക്ഷോഭം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളില്‍ നിയോജകമണ്ഡലം തലത്തിലേക്കു കൂടി ബിജെപിയുടെ സമരം വ്യാപിപ്പിക്കും.
ബിജെപി നിലപാട് ഇത്തരത്തിലായിരിക്കെ സോളാര്‍ പ്രക്ഷോഭത്തിന്റെ വീര്യം കുറയ്ക്കാന്‍ തീരുമാനിച്ചു എന്ന തരത്തില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത ജനങ്ങളെ തെറ്റിധരിപ്പിക്കാനും പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശിച്ചിട്ടുള്ളതാണ്. തെറ്റായ വാര്‍ത്ത നല്കിയ പത്രം അത് തിരുത്താന്‍ തയ്യാറാകണമെന്ന് മുരളീധരന് ആവശ്യപ്പെട്ടു.
വാര്‍ത്ത തിരുത്തണമെന്നും മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരന് മാതൃഭൂമിക്കെതിരെ വക്കീല്‍ നോട്ടിസയച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: