കനലെരിയുന്ന കാസര്‍കോട്-5
കലാപം ആളിക്കത്തിക്കാനുള്ള ലീഗിന്റെ ഗൂഢപദ്ധതിയാണ് എസ്പിയുടെ വെടിവെപ്പോടെ പൊളിഞ്ഞത്. എങ്കിലും ചില ‘നിഷ്പക്ഷമതികള്‍ക്ക്’ സംശയം തീരുന്നേയില്ല. ലീഗല്ല, ലീഗില്‍ നുഴഞ്ഞുകയറിയവരാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്നായിരുന്നു സിപിഎമ്മിന്റെ പോലും നിലപാട്. മലബാറില്‍ നിര്‍ണായക സ്വാധീനമുള്ള മുസ്ലിംലീഗിന് കലാപം ലാഭത്തെക്കാള്‍ നഷ്ടമാണ് ഉണ്ടാക്കുകയെന്നും അതിനാല്‍ കലാപം ലീഗ് ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു ഇവരുടെ വാദം. മാറാട് കൂട്ടക്കൊല മുന്നിലുള്ളപ്പോഴാണ് ഈ അഭിപ്രായ പ്രകടനമെങ്കിലും ഈ വാദവും പരിശോധിക്കപ്പെടേണ്ടതാണ്. കലാപത്തിലൂടെ ലീഗ് ലക്ഷ്യം വെച്ചതെന്ത് ?
അടുത്തിടെ കള്ളനോട്ട് കേസില്‍ ഇന്റര്‍പോള്‍ പിടിയിലായ കാഞ്ഞങ്ങാട് സ്വദേശി അബൂബക്കര്‍ ഹാജി ഇതിനുള്ള ഉത്തരം നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ അച്ചടിക്കുന്ന കള്ളനോട്ടുകള്‍ ഇന്ത്യയില്‍ വിതരണം നടത്തുന്നതിന്റെ മുഖ്യ സൂത്രധാരനാണ് ഹാജി. മുഹമ്മദ് ദാവൂദുമായി നേരിട്ട് ഇടപാട് നടത്തുന്ന ആള്. കാസര്‍കോട് കലാപത്തിന് താന്‍ കള്ളനോട്ടുകള്‍ ഒഴുക്കിയിട്ടുണ്ടെന്ന് എന്ഐഎക്കുമുന്നില് ഹാജി മൊഴി നല്‍കിയിട്ടുണ്ട്. കലാപമുണ്ടായാല്‍ തുച്ഛ വിലയ്ക്ക് ആളുകള്‍ ഭൂമി വിട്ടൊഴിയുമെന്നും ഇത്തരത്തില്‍ പല സ്ഥലങ്ങളിലും ഭൂമി വാങ്ങി കൂട്ടിയിട്ടുണ്ടെന്നും ഇയാളുടെ മൊഴിയിലുണ്ട്. കലാപത്തിലൂടെ ഭീതിവിതച്ച് ഭൂരിപക്ഷ സമുദായക്കാരെ ആട്ടിയോടിച്ച് പ്രദേശം കയ്യടക്കുകയെന്ന തീവ്രവാദ അജണ്ടയായിരുന്നു ലീഗ് ലക്ഷ്യം വെച്ചത്. കാസര്‍കോട്ടെ പല സ്ഥലങ്ങളിലും ഇത് ഇപ്പോഴും നടപ്പിലാക്കുന്നുണ്ട്. മഡിയന്‍ പാലക്കിയില്‍ വിഷുപ്പുലരിയില്‍ നടന്ന താലിബാന് മോഡല്‍ അക്രമം ഇതിന്റെ മറ്റൊരു പതിപ്പായിരുന്നു.
മാറാട് കൂട്ടക്കൊലയുമായി കാസര്‍കോട് കലാപത്തിന് ഏറെ സാദൃശ്യമുണ്ട്. യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചില്ലെന്ന് മാത്രം കൊണ്ടല്ല അത്. പുറമേക്ക് മതതീവ്രവാദ സംഘടനയെന്ന് ലീഗ് തന്നെ പറയുന്ന എന്‍ഡിഎഫുമായി ചേര്‍ന്നാണ് കാസര്‍കോട്ടും മാറാട്ടും ലീഗ് തങ്ങളുടെ പദ്ധതി നടപ്പിലാക്കിയത്. രാഷ്ട്രീയ -സ്വാധീനമുപയോഗിച്ച് രണ്ടിടങ്ങളിലും അന്വേഷണം അട്ടിമറിക്കുകയും ചെയ്തു. അക്രമികളെ ഇരകളായി ചിത്രീകരിച്ച് സര്‍ക്കാറില്‍ നിന്നും നഷ്ടപരിഹാരവും വസൂലാക്കി. ലീഗിന്റെ മതേതരമുഖത്തെ ആരാധിക്കുന്നവര്‍ ജുഡീഷ്യല്‍ അന്വേഷണം പോലും അംഗീകരിക്കാത്ത നിലപാടിനുനേരെ മുഖം തിരിക്കുകയാണ്. മടിയില്‍ കനമില്ലെങ്കില്‍ ഭയമെന്തിനെന്നതാണ് ചോദ്യം.
അവസാനിച്ചു
പ്രത്യേക ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: