കോട്ടയം: കാലവര്‍ഷം കനത്തതോടെ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. ആയിരക്കണക്കിന് വീടുകളില്‍ വെള്ളം കയറി. വെള്ളം കയറിയത്തിനെത്തുടര്ന്ന് ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. ജില്ലയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ഇന്നലെ 33 ദുരിതാശ്വാസ ക്യാമ്പുകള്‍കൂടി തുറന്നു. 545 കുടുംബങ്ങളിലായി 2016 പേരാണ് ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. കോട്ടയം താലൂക്കില്‍ 18 ക്യാമ്പുകളും വൈക്കം താലൂക്കില്‍ 8 ക്യാമ്പുകളും മീനച്ചില്‍ താലൂക്കില്‍ 4 ക്യാമ്പുകളും ചങ്ങനാശേരിയില്‍ 3 ക്യാമ്പുകളുമാണ് തുറന്നത്. കാലവര്‍ഷക്കെടുതിയില്‍ ഇന്നലെ ഒരു മരണം ജില്ലയില്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. പാലാ കുടക്കച്ചിറ പുത്തന്‍വീട്ടില്‍ ശ്രീകുമാര്‍ (സുനില്‍കുമാര്‍ 50), ആലപ്പുഴ സ്വദേശി വെള്ളിമ്പറമ്പുപൂന്തോപ്പുപള്ളി സൈമണ്‍ (55)എന്നിവരാണ് ഇന്നലെ മരിച്ചത്. മഴ ശക്തമായതോടെ വെള്ളം ഇറങ്ങാതെ നില്‍ക്കുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുന്നു.
വെള്ളപ്പൊക്കത്തോടൊപ്പം മഴക്കാലജന്യരോഗങ്ങള്‍ പടരുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. വൈദ്യുതി , ഫോണ്‍ ബന്ധം താറുമാറായതും ഗതാഗതം തടസ്സപ്പെട്ടതും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നു.
വെള്ളംകയറിയ വീടുകളില്‍ സൗജന്യറേഷന് നല്കുവാന് ഉത്തരവായിട്ടുണ്ടെന്ന് തഹസീല്‍ദാര്‍ മോന്‍സി പി.അലക്സാണ്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: