കോട്ടയം: ദുരന്തനിവാരണത്തിന് ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതി ആവശ്യമാണെന്ന് എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലറും ദുരന്തനിവാരണ മാനേജ്മെന്റ് വിദഗ്ദ്ധനുമായ ഡോ.എ.വി.ജോര്‍ജ് പറഞ്ഞു. ഇടുക്കിയിലെ നിലവിലുള്ള ദുരന്തഭീഷണിയെപ്പറ്റി ജന്മഭൂമിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടുക്കിയില്‍ സമഗ്രദുരന്തനിവാരണപദ്ധതി ആവശ്യമാണ്. ഇടുക്കിയിലെ ദുരന്തസാദ്ധ്യതകളുടെ ഗൗരവം പൂര്‍ണമായി ഉള്‍ക്കൊണ്ട് വിലയിരുത്തലുകള്‍ നടക്കുന്നില്ല. മുല്ലപ്പെരിയാറില്‍ 136 അടി വെള്ളമെന്നതിന് വലിയ പ്രത്യേകതയില്ല. 130 അടിക്ക് ശേഷമുള്ള അവസ്ഥ ഗുരുതരമാണ്. ഈ അവസ്ഥയില്‍ ചെറിയ ഭൂചലനത്തെപ്പോലും അതിജീവിക്കാന്‍ ഡാമിന് കഴിയില്ല.
മുല്ലപ്പെരിയാര്‍ ഡാമിന്റെ ഉള്‍ഭാഗം പൊള്ളയാണെന്ന് ഡ്രില്ലിംഗ് നടത്തിയപ്പോഴും ഇന്ത്യന്‍ നേവി ചിത്രങ്ങളെടുത്തപ്പോഴും വ്യക്തമായതാണ്. തുടര്‍ച്ചയായി മഴ തുടരുകയും ഉരുള്‍ പൊട്ടലുകള്‍ ഉണ്ടാകുകയും ചെയ്താല്‍ മിന്നല്‍ പ്രളയത്തിന് സാദ്ധ്യതകൂടുതലാണ്. ഇത് വന്‍ ദുരന്തസാദ്ധ്യതയുളവാക്കും. എന്നാല്‍ അത്തരത്തിലുള്ള വിലയിരുത്തലുകളൊന്നും നടക്കുന്നില്ല.
30 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ തുടര്‍ച്ചയായി 20 സെന്റീമീറ്ററില്‍ കൂടുതല്‍ മഴ പെയ്താല്‍ ദുരന്തസാദ്ധ്യത ഏറെയാണ്. ഇവിടുത്തെ ഭൗമഘടനയും പ്രധാനമാണ്. 30 ഡിഗ്രിയില്‍കൂടുതല്‍ ചെരിവുള്ള ഭൂമിയുടെ അടിയിലുളള പാറയുടെ ചെരിവും അതേ ദിശയിലായാല്‍ ദുരന്തസാദ്ധ്യത ഏറെയാണ്. ഹൈറേഞ്ച് മേഖലകളില്‍ ഇത്തരം ഭൗമഘടനയുള്ള സ്ഥലങ്ങള്‍ നിരവധിയുണ്ട്. പാറകളുടെ വിള്ളലുകളിലൂടെ വെള്ളമിറങ്ങി ജലത്തിന്റെ മര്‍ദ്ദം വര്‍ദ്ധിച്ച് ദുരന്തമുണ്ടാകാനുമിടയുണ്ട്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലകളില്‍ ഭൗമഘടന പരിശോധിച്ചാല്‍ ഇത്തരം വിള്ളലുകള്‍ കണ്ടെത്താനാവും.
ആര്‍ച്ച് ഡാമുകളെ സംബന്ധിച്ചിടത്തോളം അതിന്റെ ഉയരത്തിനൊപ്പം ഏതെങ്കിലും സാഹചര്യത്തില്‍ ജലനിരപ്പുയര്‍ന്നാല്‍ ഡാം മറിഞ്ഞുവീഴും. ആര്ച്ചുഡാമിന്റെ ഒരു പാടുതാഴെയാണ് ജലനിരപ്പു നിര്‍ത്തുക. ഇടുക്കി ഡാം നിറഞ്ഞെന്നു പറയുമ്പോഴും ജലനിലപ്പ് ഏറെ താഴെയായിരിക്കും. നിലവില്‍ ജലനിരപ്പുയര്ന്നുനില്ക്കുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന് എന്തെങ്കിലും സംഭവിച്ചാല്‍ അവിടെനിന്നുള്ള ജലപ്രവാഹംകൂടി ഉള്‍ക്കൊള്ളുന്നത് അപകടകരമാണ്.
ദുരന്തത്തെ പൂര്‍ണമായും തടയാന്‍ കഴിഞ്ഞില്ലെങ്കിലും സമയോചിതമായ ഇടപെടലുകള്‍ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാനാകും. ഹൈറേഞ്ച് മേഖലയിലെ ഉരുള്‍ പൊട്ടല്‍ മേഖലയെപ്പറ്റി പഠിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അതിന്മേല് അടയിരിക്കുകയാണ്. ഇടുക്കിയില്‍ ഭൂകമ്പമാപിനീനിലയം വേണമെന്നും ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളെ തിട്ടപ്പെടുത്തുന്ന ലാന്റ് സ്ലേഡ് സോണേഷ്യന് മാപ്പ് തയ്യാറാക്കണമെന്നുള്ള നിര്‍ദ്ദേശങ്ങളൊന്നും പ്രാവര്‍ത്തികമാക്കിയിട്ടില്ല. ഉരുള്‍പൊട്ടല്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളെ തിട്ടപ്പെടുത്തി നാശനനഷ്ടങ്ങളുടെ തോത് വിലയിരുത്തുകയും അടിയന്തരസാഹചര്യങ്ങളില്‍ ജനങ്ങളെ ഒഴിപ്പിക്കാനുള്ള സംവിധാനം ഒരുക്കുകയും വേണം. ദുരന്തസാഹചര്യങ്ങളെ ഒട്ടും വിലകുറച്ചുകാണാതെ വലിയദുരന്തസാദ്ധ്യത മുന്നില്‍കണ്ട് മുന്‍കരുതലെടുക്കുകയാണ് അഭികാമ്യമെന്നും വൈസ് ചാന്‍സിലര്‍ ഡോ.എ.വി. ജോര്‍ജ്ജ് പറഞ്ഞു.
കെ.ജി. മധുപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: