കോഴിക്കോട്: പ്രകൃതിദുരന്തങ്ങള്‍ നടന്നുകഴിഞ്ഞ് സര്‍ക്കാര്‍ കൈക്കൊള്ളുന്ന അതിതീവ്ര നടപടികളുടെ ആതാമര്ഥതയെ ചോദ്യംചെയ്യുന്നതാണ് സംസ്ഥാനത്തെ അനുഭവം. ഇപ്പോള്‍ ജില്ലതോറും ദുരന്തനിവാരണ സേനയ്ക്ക് യൂണിറ്റുണ്ടാക്കുമെന്നുപറയുന്ന സര്‍ക്കാര്‍ കേരളത്തിലുണ്ടായിരുന്ന ദേശീയ ദുരന്തനിവാരണസേനാകേന്ദ്രം അപ്രത്യക്ഷമായി ഏറെ നാളായിട്ടും പുനഃസ്ഥാപിച്ചിട്ടില്ല. കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തില്‍ 2010 ജൂലൈ മാസത്തിലാണ് ദേശീയ ദുരന്തനിവാരണസേനയുടെ യൂണിറ്റ് സ്ഥാപിക്കുന്നത്. ഒരു അസിസ്റ്റന്റ് കമാന്റ് റാങ്കിലെ ഉദ്യോഗസ്ഥനടക്കം 41 പേരായിരുന്നു യൂണിറ്റില്‍. എന്നാല്‍ 2011 ല്‍ ശബരിമല പീരുമേട് ദുരന്തസമയത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സേനാംഗങ്ങള്‍ കോഴിക്കോട് നിന്ന്പോയത്. പിന്നെ ഈ യൂണിറ്റ് കോഴിക്കോട്ടേക്ക് തിരിച്ചെത്തിയില്ല. തമിഴ്നാട്ടിലെ ആര്‍ക്കോണത്തുള്ള ദക്ഷിണേന്ത്യന്‍ ഹെഡ്ക്വാര്‍ട്ടേഴ്സിലേക്ക് അവരെ പിന്‍വലിക്കുകയായിരുന്നു. ആര്‍ക്കോണത്ത് കൂടാതെ ആന്ധ്രപ്രദേശിലെ ഗുണ്ടൂരാണ് ദക്ഷിണേന്ത്യയിലെ എന്‍ഡിആര്‍എഫിന്റെ മറ്റൊരുകേന്ദ്രം. ഇന്ത്യയില്‍ ആകെ ഒമ്പതു കേന്ദ്രങ്ങളിലാണ് എന്‍ഡിആര്‍എഫ് കേന്ദ്രങ്ങള്‍ ഉള്ളത്.
ദേശീയ ദുരന്തനിവാരണ സേനായൂണിറ്റ് കേരളത്തിലേക്ക് പുനഃസ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രആഭ്യന്തരസഹമന്ത്രിയും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ആറിന് പുല്ലൂരാമ്പാറ-ആനക്കാം പൊയിലില്‍ ഉണ്ടായ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ആഗസ്റ്റ് എട്ടിന് മുഖ്യമന്ത്രി എന്‍ഡിആര്‍എഫ് യൂണിറ്റ് ഉടന്‍ പുനഃസ്ഥാപിക്കാന്‍ നടപടി എടുക്കുമെന്ന് പ്രഖ്യാപിച്ചതാണ്. കേന്ദ്രസഹമന്ത്രി മുല്ലപ്പള്ള രാമചന്ദ്രനും എംപി എം.കെ. രാഘവനും ഇതുസംബന്ധമായി ദല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്നും ഉടന്‍ തീരുമാനമുണ്ടാകുമെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും ദുരന്തനിവാരണസേനാകേന്ദ്രം എന്നത് യാഥാര്‍ഥ്യമായില്ല. 2013 ജൂണ്‍ മാസത്തില്‍ ജില്ലാ ദുരന്തനിവാരണ വിഭാഗം ജില്ലാഭരണകൂടം വഴി ഇതിന് വേണ്ടി എന്‍ഡിആര്‍എഫ് ഡയറക്ടര്‍ക്ക് വിപുലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജൂലൈ മാസത്തിലും ഇതുസംബന്ധിച്ച കത്തെഴുതി. എന്നാല്‍ എന്‍ഡിആര്‍എഫ് കേന്ദ്രത്തില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ ഒരനുകൂല നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വേങ്ങേരി കാര്‍ഷിക വിപണനകേന്ദ്രത്തില്‍ അഞ്ചു മുറികളുള്ള വിപുലമായ സൗകര്യമൊരുക്കാമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിരുന്നു. സേനയുടെ ബോട്ട് ബേപ്പൂര്‍ തുറമുഖത്ത് വയ്ക്കാമെന്നായിരുന്നു മറ്റൊരുനിര്‍ദ്ദേശം. എന്നാല്‍ സ്ഥലപരിമിതികാരണം ബേപ്പൂര്‍ തുറമുഖത്ത് ബോട്ട് വയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് കോസ്റ്റ് ഗാര്‍ഡ്.
ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദേശീയ ദുരന്തനിവാരണ സേനാ യൂണിറ്റ് തിരികെയെത്തിക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നഗ്നമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.
എം. ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: