കൊച്ചി: കര്‍ക്കിടകത്തിലെ അമാവാസി ദിനമായിരുന്ന ഇന്നലെ സംസ്ഥാനത്തെ പുണ്യസങ്കേതങ്ങളില് പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി പിതൃപ്രീതി നേടി. നിറഞ്ഞൊഴുകുന്ന പെരിയാറിനെ സാക്ഷിയാക്കി ഭക്തസഹസ്രങ്ങള്‍ ആലുവ മണപ്പുറം വെള്ളത്തില്‍ മുങ്ങിയതിനാല്‍ ആല്ച്ചോട്, ജിസിഡിഎ റോഡ്, കടത്തുകടവ് എന്നിവിടങ്ങളിലാണ് തര്‍പ്പണച്ചടങ്ങുകള്‍ നടന്നത്. പുലര്‍ച്ചെ നാല് മണിയോടെ പിതൃതര്‍പ്പണം ആരംഭിച്ചു. റോഡിന്റെ ഇരുവശങ്ങളിലുമായി ഇരുനൂറോളം ബലിത്തറകളാണ് ഒരുക്കിയിരുന്നത്. ക്രമസമാധാനപാലനത്തിന് എസ്പി സതീഷ് ബിനോ, ഡിവൈഎസ്പി അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസും സുരക്ഷക്കായി മുങ്ങല്‍വിദഗ്ധരും ലൈഫ്ബോട്ടുകളും ഉണ്ടായിരുന്നു. ആലുവ അദ്വൈതാശ്രമത്തിലും നൂറുകണക്കിന് ഭക്തജനങ്ങള്‍ ബലിതര്‍പ്പണം നടത്തി. എറണാകുളത്ത് തിരുനെട്ടൂര്‍, പെരുമ്പാവൂര്‍ ചേലാമറ്റം, പള്ളുരുത്തി ഭവാനീശ്വരി ക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളില്‍ ഭക്തര്‍ ബലികര്‍മ്മം നടത്തി.
തൃശൂര്ജില്ലയില് തൃക്കൂര് പുറയം കാവ്, നെല്ലായി വിഷ്ണു ക്ഷേത്രം, വരന്തരപ്പിള്ളി ശ്രീകണ്ഠേശ്വരം, പാലക്കല്‍ ഭഗവതി ക്ഷേത്രം, മുപ്ലിയം ശിവക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലും ആലപ്പുഴയില്‍ മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രം, മാരാരിക്കുളം ശിവക്ഷേത്രം, തൃക്കുന്നപ്പുഴ തുടങ്ങിയ വിശ്വാസകേന്ദ്രങ്ങളിലും തര്‍പ്പണം ചെയ്യാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: