ശ്രീനഗര്‍: ഇന്ത്യന്‍ അതിര്‍ത്തി കടന്നുവന്ന് പാക്കിസ്ഥാന് സൈന്യം അഞ്ച് ഇന്ത്യന്‍സൈനികരെ വധിച്ചു. കൊല്ലപ്പെട്ട ഒരാള്‍ സൈനിക ഓഫീസറാണ്. ജമ്മുകാശ്മീരിലെ പൂഞ്ച് മേഖലയിലായിരുന്നു ആക്രമണം. ഒരു സൈനികന് കഷ്ടിച്ച് രക്ഷപ്പെട്ടു. അക്രമികളെ കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ഇദ്ദേഹത്തിന് നല്‍കാനാകുമെന്നാണ് കരുതപ്പെടുന്നത്. പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ ശക്തമായ പ്രതിഷേധമറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ പങ്കില്ലെന്നാണ് പാക് സൈന്യം അവകാശപ്പെടുന്നത്.
സൈനികര്‍ കൊല്ലപ്പെട്ട കാര്യം ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ലയും ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഈ സംഭവം കാര്യമായി ബാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്നലെ വെളുപ്പിന് രണ്ട് മണിയോടെയായിരുന്നു ഇന്ത്യന്‍ പോസ്റ്റിന് നേരെ ആക്രമണം നടന്നത്. ബീഹാര്‍ റെജിമെന്റിലെ 21-ാം ബറ്റാലിയനിലെ സൈനികരാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തിക്കുള്ളില്‍ 400 മീറ്റര്‍ കടന്നുവന്നായിരുന്നു ഇന്ത്യന്‍ പോസ്റ്റിന് നേരെ ആക്രമണം.
ആക്രമണത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. അതിര്‍ത്തികടന്ന് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത ജാഗ്രത പുലര്‍ത്താന്‍ സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയതായി പ്രതിരോധവൃത്തങ്ങള്‍ അറിയിച്ചു. സംഭവം നിര്‍ഭാഗ്യകരവും നിന്ദ്യവുമാണെന്ന് ഇന്ത്യ പ്രതികരിച്ചു. എന്നാല്‍ ഇതില്‍ പക്ഷപാത രാഷ്ട്രീയം കാണരുതെന്നും വാര്‍ത്താവിനിമയ മന്ത്രി മനീഷ് തിവാരി പറഞ്ഞു.
അതേസമയം, ആക്രമണത്തെത്തുടര്‍ന്ന് കാശ്മീരില്‍ പാക് വിരുദ്ധ പ്രതിഷേധം ശക്തമാകുകയാണ്. പാക്കിസ്ഥാനെതിരെ മുദ്രാവാക്യം വിളിച്ചും പാക് പതാക കത്തിച്ചും ജനങ്ങള്‍ തെരുവിലിറങ്ങി. സൈനികര്‍ക്കെതിരെ നടന്ന ആക്രമണത്തില്‍ ശക്തമായ നടപടികളുണ്ടാകണമെന്ന് ബിജെപിയും ആവശ്യപ്പെട്ടു. കഴിഞ്ഞ ജനുവരിയില്‍ അതിര്‍ത്തി കടന്നെത്തിയ പാക് സൈന്യം രണ്ട് ജവാന്മാര കൊലപ്പെടുത്തുകയും ഒരാളുടെ ശിരസ് അറുത്തുമാറ്റുകയും ചെയ്തത് വലിയ വിവാദമായിരുന്നു. ഇന്ത്യ- പാക്കിസ്ഥാന് സെക്രട്ടറിതല ചര്‍ച്ചകള്‍ പുനരാരംഭിക്കാനിരിക്കെയാണ് പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ ആക്രമണങ്ങള്‍ തുടരുന്നത്.
ഇന്ത്യന്‍ വംശജന് പുതിയ പാക്കിസ്ഥാന് പ്രസിഡന്റായി സ്ഥാനമേറ്റതിനു ശേഷം ആദ്യമായാണ് അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: