തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മ്മാണം പൂര്‍ത്തിയായി ഒരുവര്‍ഷത്തിനുള്ളില്‍ തകര്‍ന്ന റോഡുകളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പണി പൂര്‍ത്തിയാക്കി ഒരു വര്‍ഷത്തിനുള്ളില്‍ റോഡുകള്‍ തകര്‍ന്നാല്‍ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മ്മാണത്തിലെ പ്രശ്നങ്ങള്‍ കൊണ്ടാണ് റോഡ് തകര്‍ന്നതെങ്കില്‍ കരാറുകാരന്റെ ചെലവില്‍ പുതുക്കിപ്പണിയണം. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായാല്‍ കര്‍ശന നടപടി എടുക്കും. ഇനി മുതല്‍ റോഡ് നിര്‍മ്മാണത്തിന് കരാറുകാര്‍ക്ക് ഗ്യാരന്റി നിര്‍ബന്ധമാക്കുമെന്നും മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപ്പണി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൊതുമരാമത്തിന് ഗതാഗതയോഗ്യമല്ലാത്ത റോഡുകള്‍ അടിയന്തരമായി ഏറ്റെടുത്ത് നടത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ടെന്നും 431 കോടി രൂപയുടെ പദ്ധതിയാണ് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതു സംബന്ധിച്ച വിലയിരുത്തലുകള്‍ക്കായി പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് നേരിട്ട് യോഗം വിളിക്കും. അതാത് മണ്ഡലങ്ങളിലെ എം.പിമാരെയും എം.എല്‍.എമാരെയും മറ്റ് ഉദ്യോഗസ്ഥരെയും യോഗത്തില്‍ പങ്കെടുപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം 11 മുതല്‍ 30വരെയാകും യോഗങ്ങള്‍ നടക്കുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കുമളിയില്‍ മാതാപിതാക്കളുടെ മര്‍ദ്ദനമേറ്റ് ചികിത്സയില്‍ കഴിയുന്ന ഷെഫീഖിനെ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകുമെന്നും അതിന് വേണ്ട ചികിത്സാചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ജില്ലാ ആശുപത്രിയെ ജനറല്‍ ആശുപത്രിയായി ഉയര്‍ത്തും. ഇതിനായി 24 തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്. ചേര്‍ത്തല വാഗണ്‍ ഫാക്ടറിക്ക് വേണ്ടി 58.28 ഏക്കര്‍ ഭൂമി റെയില്‍വേയ്ക്ക് അനുവദിക്കുകയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എപ്പോഴാണോ ആരംഭിക്കുന്നത് അപ്പോള്‍ ഭൂമി കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിനോട് തൃശൂരിലെ കിലയെ കല്പിത സര്‍വകലാശാലയായി പ്രഖ്യാപിക്കണമെന്ന് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കൂടാതെ ആറളം ഫാമിലെ ആദിവാസികള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യുന്നതിനായി 8.5 കോടി രൂപ അനുവദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: