തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധത്തിന്റെ പേരില്‍ ഭരണം സ്തംഭിപ്പിക്കാനാണ് ഇടതുമുന്നണി നേതൃത്വത്തിന്റെ ശ്രമമെങ്കില്‍ ശക്തമായി നേരിടുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമലംഘനം നടത്തിയാല്‍ ശക്തമായ നടപടി ഉണ്ടാവുമെന്നും സര്‍ക്കാര്‍ കൈകെട്ടി നേക്കിനില്ക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിമോചന സമരത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ ഇപ്പോഴും കുറ്റപ്പെടുത്തുന്ന സി.പി.എം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിശ്ചലമാക്കാനാണ് ശ്രമിക്കുന്നത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ നാള് മുതല്‍ പ്രതിപക്ഷം തന്റെ രാജി ആവശ്യപ്പെടുകയാണ്. സോളാര്‍ വിഷയത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ല. ഈ വിഷയത്തില്‍ ഏത് ആവശ്യവും നേരിടാന്‍ സര്‍ക്കാര്‍ തയാറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ കേസില്‍ ഇപ്പോഴത്തെ അന്വേഷണം പൂര്‍ത്തിയായാല്‍ മറ്റ് നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു. രമേശ് ചെന്നിത്തല മന്ത്രിസഭയില്‍ ചേരാതിരുന്നത് സോളാര്‍ വിഷയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ഘടകകക്ഷികള്‍ക്ക് ഇക്കാര്യത്തില്‍ ആശയകുഴപ്പമൊന്നുമില്ല. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരെ പാര്‍ട്ടിയിലും സര്‍ക്കാരിലും മാറ്റങ്ങള്‍ വേണ്ടെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഈ നിര്‍ദേശം പാലിക്കാന്‍ എല്ലാവരും ബാധ്യസ്തരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: