കൊച്ചി: ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിന്റെ ഫോണ്‍ സംഭാഷണത്തിന്റെ രേഖകള്‍ പുറത്തുവിടരുതെന്ന് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്. സലിം രാജിന്റെ ഫോണ്‍ രേഖകളും ഭൂമിയുടെ തണ്ടപ്പേര് രജിസ്റ്ററും പിടിച്ചെടുക്കണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.
തിരുവനന്തപുരം കടകംപള്ളി വില്ലേജിലെ 12.27 ഏക്കര്‍ ഭൂമി തട്ടിയെടുക്കാന്‍ റവന്യൂ ഓഫിസറെ സ്വാധീനിച്ചു വ്യാജരേഖയുണ്ടാക്കിയെന്നും കാണിച്ച് പ്രേംചന്ദ് ആര്.നായര്‍, തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ സലിംരാജും മറ്റും വ്യാജ തണ്ടപ്പേരുണ്ടാക്കി ഭൂമി തട്ടിയെടുത്തെന്നാരോപിച്ച് പത്തടിപ്പാലം സ്വദേശി ഷറീഫയും സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഫോണ്‍ രേഖകള്‍ പിടിച്ചെടുക്കാന്‍ ജസ്റ്റീസ് വി.കെ.മോഹനന് ഉത്തരവിട്ടത്. ഈ വിധിയെ ചോദ്യം ചെയ്താണ് ഇന്ന് സര്‍ക്കാര്‍ രംഗത്ത് എത്തിയത്.
അഡ്വക്കേറ്റ് ജനറല്‍ നേരിട്ടാണ് സലിം രാജിനു വേണ്ടി ഹാജരായത്. സലിംരാജിന്റെ ഫോണ്‍ രേഖകള്‍ പുറത്തുവിടരുത്. ഇത് വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചു. ഈ കേസ് ഇരുപതിലേറെ വര്‍ഷം മുമ്പുള്ളതാണെന്നും അത്തരം രേഖകള്‍ ഹാജരാക്കാന്‍ കഴിയില്ലെന്നും മാത്രമല്ല ഇത് സിവില്‍ നിയമപ്രകാരമുള്ള കേസാണെന്നും സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ഈ വാദം അംഗീകരിച്ചു കൊണ്ടാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
സലിം രാജിന്റെ കേസില്‍ സര്‍ക്കാര്‍ ഇടപെട്ടത് വിവാദമായിട്ടുണ്ട്. രണ്ട് സ്വകാര്യ വ്യക്തികള്‍ തമ്മിലുള്ള കേസില്‍ സര്‍ക്കാര്‍ എന്തിനാണ് ഇടപെട്ടതെന്ന് സംശയം ഉയര്‍ന്നുകഴിഞ്ഞു. സലിം രാജിന്റെ ഫോണ്‍ കോളുകള്‍ പിടിച്ചെടുക്കരുതെന്നും അത് വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമാണെന്നും പറയാന്‍ സര്‍ക്കാര്‍ എന്താണിത്ര താല്പര്യമെന്നുമാണ് പ്രധാനപ്പെട്ട സംശയം.
സര്‍ക്കാരിന്റെ നടപടിക്കെതിരെ ചീഫ് വിപ്പ് പി.സി ജോര്‍ജ് രംഗത്ത് വന്നിട്ടുണ്ട്. സലിം രാജിന്റേത് വ്യക്തിപരമായ കേസാണെന്നും അതില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കുന്ന നടപടി അസാധാരണവും അപഹാസ്യവുമാണെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. എന്തു മര്യാദകേടും ചെയ്യാമെന്ന നിലയിലേക്ക് സര്‍ക്കാര്‍ മാറിയോ എന്നും ജോര്‍ജ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: