മലയാളത്തില്‍ ചിലപ്പോള്‍ വൈരാഗ്യമെന്ന് കേട്ടാല്‍ വെറുപ്പ് എന്നര്‍ത്ഥം ധരിക്കും. അങ്ങനെയല്ല. രാഗം, അതായത് ബന്ധം, ഇല്ലാതിരിക്കുക എന്ന് മാത്രമാണ് വൈരാഗ്യംകൊണ്ട് ഉദ്ദേശിക്കുന്നത്. സംഭവങ്ങളെ മാറി നിന്നുകാണുക, അതുമായി താദാത്മ്യം പ്രാപിക്കാതിരിക്കുക എന്നതാണ് പ്രതികരണത്തില്‍ സംഭവിക്കുന്നത്. സാധാരണയായി നമ്മള് ആരോടെങ്കിലും വഴക്കിട്ടാല്‍, തര്‍ക്കമുണ്ടായാല്‍, അതിനോട് ലയിച്ചുപോകുന്നതാണ് അടിക്കടിയും ഇടിക്കിടിയും കൊടുക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്. ദേഷ്യം പിടിക്കുമ്പോള്‍ അവിടെ നമ്മള് പൂര്‍ണമായും ദേഷ്യത്തിന്റെ പിടിയില്തന്നെയാണ്. നമ്മുടെ വ്യക്തിത്വം മുഴുവന്‍ ദേഷ്യവുമായി ഒന്നാവുകയാണ്. അല്ലാതെ നമ്മില്‍ ദേഷ്യം ഉദിക്കുന്നതും വളരുന്നതും വ്യാപിക്കുന്നതും നമുക്ക് കാണാന്‍ കഴിയുന്നില്ല. നാം അവിടെ കോപത്തിന്റെ മൂര്‍ത്തികളായി മാറുന്നു. മഹാത്മാക്കളും ചിലപ്പോള്‍ കോപിച്ച് കാണാം. പക്ഷേ, അവരുടെ കോപം തികച്ചും അവരുടെ നിയന്ത്രണത്തിലാണ്. അവര്‍ അവരുടെ വികാരവിചാരങ്ങള്ക്കെല്ലാം കാഴ്ചക്കാരാണ്. കുതിരസവാരി അറിയുന്നവന് കുതിരയെക്കൊണ്ട് വേഗത്തില്‍ തന്റെ ലക്ഷ്യം നേടാം. മറിച്ച് അതറിയാത്ത ഒരാള്‍ കുതിരപ്പുറത്ത് കയറിയാല്‍ കുതിര അയാളെ അതിന് തോന്നിയ വഴിക്ക് കൊണ്ടുപോകും. അവസാനം അപകടത്തില്‍ ചാടിക്കുകയും ചെയ്യും. അതുപോലെ മഹാത്മാക്കള്‍ തങ്ങളുടെ വിവിധഭാവങ്ങളെ ലോകനന്മയ്ക്കായി വേണ്ടപോലെ ചിലപ്പോള്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മറിച്ച് വികാരാധീനനായിത്തീരുന്ന സാധാരണക്കാരന് വിവേകം നഷ്ടമാവുന്നു. അതവന്റെ നാശത്തിനും ഇടയാക്കുന്നു.
– മാതാഅമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: