മലപ്പുറം: കോണ്‍ഗ്രസ് ഹൈക്കമാന്റിനെയും സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിച്ച് മുസ്ലിം ലീഗിന്റെ മുഖപത്രം. എംഎല്‍എയും ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവുമായ കെ.എന്‍.എ. കാദര്‍ ചന്ദ്രികയില്‍ എഴുതിയ ലേഖനത്തില്‍ ഹൈക്കമാന്റിനെതിരെ കര്‍ക്കശ വിമര്‍ശനമാണ്. അടുത്ത ദിവസം നടക്കാന്‍പോകുന്ന ലീഗ് സെക്രട്ടറിയേറ്റ് യോഗത്തിന് മുന്‍പ് പ്രസിദ്ധീകരിച്ച ലേഖനം കോണ്‍ഗ്രസിനോടുള്ള ലീഗിന്റെ സമീപനം കടുപ്പിക്കുന്നതിന്റെ ഔദ്യോഗിക രേഖയായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. സോളാര്‍ വിഷയം വഷളാക്കിയത് കോണ്‍ഗ്രസുകാരാണെന്നും ലേഖനത്തില്‍ പറയുന്നു. കാലം, കാലികം എന്ന പംക്തിയില്‍ കാലവര്‍ഷക്കെടുതികളില്‍ നിന്നും യുഡിഎഫിനെ രക്ഷിക്കുകയെന്ന തലക്കെട്ടോടുകൂടിയാണ് ഏറെ വിമര്‍ശനം ഉയര്‍ത്തിക്കൊണ്ടുള്ള ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഒരോരുത്തര്‍ക്കുമെതിരെ ആരോപണങ്ങള്‍ വന്നപ്പോള്‍ അവര്‍ തനിച്ച് നേരിടുകയാണ് ചെയ്തത്. അതൊടൊപ്പം ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കനുസരിച്ച് ഓരോരുത്തര്‍ക്കും ചില സില്ബന്ധികള്മാത്രമാണ് സഹായത്തിനുണ്ടായിരുന്നത്. ആരോപണ വിധേയരായവര്‍ മറ്റൊരു ഗ്രൂപ്പുകാരനാണെങ്കില്‍ അവര്‍ അനുഭവിക്കട്ടെയെന്ന മട്ടില്‍ ചിലര്‍ കാഴ്ചക്കാരാവുകയും മറ്റ് ചില കോണ്‍ഗ്രസ് നേതാക്കള്‍ എരിതീയ്യില്‍ എണ്ണ ഒഴിക്കാന്‍ നോക്കുകയും ചെയ്തതായി കാദര്‍ കുറ്റപ്പെടുത്തുന്നു.
പല കാരണങ്ങളാല്‍ നേരത്തെതന്നെ അസ്വസ്ഥരായിരുന്ന ഘടക കക്ഷിനേതാക്കളെ വിളിച്ച് സംസാരിക്കാനോ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാനോ ഉത്തരവാദിത്വത്തപ്പെട്ടവര്‍ മുന്‍കയ്യെടുത്തില്ല. സോളാര്‍ തട്ടിപ്പ് സംബന്ധിച്ച ആരോപണങ്ങളെ നേരിടുകയെന്നതായിരുന്നു ആദ്യ പ്രശ്നമെങ്കില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങള്‍ രണ്ടാമത്തെയും മുന്നണിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂന്നാമത്തെതുമായിരുന്നു. ഇതെല്ലാം തന്നെ ഒന്നും എവിടെയും എത്തിക്കാന്‍ നേതാക്കള്‍ക്ക് സാധിച്ചില്ലെന്നും പ്രശ്നം ഗുരുതരമാക്കാനാണ് ചിലര്‍ ശ്രമിച്ചതെന്നും ലീഗ് നേതാവ് ലേഖനത്തില്‍ പറയുന്നു.
കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പിസം മുന്നണിയുടെ പ്രതിച്ഛായക്കുതന്നെ മങ്ങലേല്‍പ്പിച്ചു. ലീഗിന്റെ മുതിര്‍ന്ന നേതാവ് ഇ.അഹമ്മദ് അംഗമായ യുപിഎ സര്‍ക്കാറിനെതിരെയും എം എല്‍എയുടെ പരാമര്‍ശമുണ്ട്. യുപിഎ സര്‍ക്കാര്‍ വന്‍ പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കുന്നത്.
രാജ്യം ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്തവിധം ഭീമാമായ അഴിമതിയും കുംഭകോണവും ഉള്‍പ്പെടെ പല പ്രശ്നങ്ങളെയും നേരിടുകയാണ്. കോണ്‍ഗ്രസ് സഖ്യം ഇനി അധികാരത്തില്‍ വരിക എളുപ്പമല്ലെന്നും ലീഗ് എംഎല്‍എ തുറന്നടിച്ചിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്പോലും സാധിക്കില്ലെന്ന സര്‍വ്വേ റിപ്പോര്‍ട്ടും തന്റെ ലേഖനത്തില്‍ എടുത്തുപറയുന്നു. അതോടൊപ്പം എന്‍ഡിഎ സഖ്യം വിപുലപ്പെടുകയാണെന്ന യാഥാര്‍ത്ഥ്യം ലേഖനത്തില്‍ ചൂണ്ടികാണിച്ചിട്ടുണ്ട്.
കെ.എന്‍.എ കാദറിന്റെ ലേഖനം യുഡിഎഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. കഴിഞ്ഞ ദിവസം ചേര്‍ന്ന ലീഗ് നേതൃയോഗത്തില്‍ കോണ്‍ഗ്രസിനെതിരെ രണ്ടാം നിര നേതാക്കളെ ഉപയോഗിച്ച് ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യത്തിന്റെ ഭാഗമാണ് ചന്ദ്രികയില്‍ വന്ന ലേഖനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: