കോട്ടയം: മഴയ്ക്ക് ശമനം വന്നെങ്കിലും പടിഞ്ഞാറന്‍ മേഖല വെള്ളത്തില്‍ മുങ്ങി. ജില്ലയുടെ പല പ്രദേശങ്ങളും വെള്ളം ഇറക്കമിട്ടെങ്കിലും വെള്ളപ്പൊക്കദുരിതത്തില്‍ നിന്നും ജനം മുക്തരായില്ല. രണ്ട് ദുരാശ്വാസക്യാമ്പില് വെള്ളംകയറി. മറവന്തുരുത്തിലെ രണ്ട് ക്യാമ്പിലാണ് വെള്ളം കയറിയത്. ഇതേത്തുടര്‍ന്ന് ക്യാമ്പില്‍ കഴിഞ്ഞവരെ ഇന്നലെ രാവിലെ തലയോലപ്പറമ്പ് സര്‍ക്കാര്‍ യുപി സ്കൂളിലേക്ക് മാറ്റി.
വെള്ളമിറങ്ങിയ വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത സ്ഥിതിയിലാണ് പലരും. കിഴക്കന്‍ മേഖലയില്‍ നിന്നും വെള്ളം പടിഞ്ഞാറന്‍ മേഖലയിലേക്ക് ഒഴുകിയെത്തിയതോടെ വൈക്കം മറവന്തുരുത്ത്, കടുത്തുരുത്തി, തിരുവാര്‍പ്പ്, കുമരകം, ആര്‍പ്പൂക്കര, ഇല്ലിക്കല്‍ എന്നീസ്ഥലങ്ങളിലെ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറി. ചങ്ങനാശേരി-ആലപ്പുഴ റോഡില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് ഗതാഗതം ഭാഗീകമായി സ്തംഭിച്ചു. പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നിന്നും വെള്ളമിറങ്ങിയതോടെ പാലായിലെ ഗതാഗതം പുനസ്ഥാപിച്ചു.
ആയ്മനത്ത് നെല്‍കര്‍ഷകര്‍ ഭീഷണിയിലാണ്. പുറം ബണ്ട് ബലപ്പെടുത്തുന്ന ജോലിയിലാണ് കര്‍ഷകര്‍. പുറം ബണ്ടില്‍ കഴിയുന്ന 1600ഓളം കുടുംബാംഗങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ദുരിതബാധിതരാണ്. ചൂരക്കാവ് എസ്സി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് 38 കുടുംബങ്ങള്‍ ദുരിതത്തിലായി.
ജില്ലയില്‍ രണ്ടുകോടി രൂപയുടെ കൃഷിനാശം സംഭവിച്ചതായി കണക്കാക്കുന്നു. നൂറുകണക്കിന് വീടുകള്‍ പുര്‍ണമായും ഭാഗീകമായും തകര്‍ന്നു. ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. വെള്ളം ഇറങ്ങിയാലും സാധാരണ ജീവിതത്തിലേക്ക് ജനങ്ങള്‍ എത്താന്‍ ആഴ്ചകളെടുക്കും. മഴയെത്തുടര്‍ന്ന് പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുമെന്ന ആശങ്കയും നിലനില്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: