കോട്ടയം: തകര്‍ന്ന് കിടക്കുന്ന ചിങ്ങവനം-ഞാലിയാകുഴി റോഡ് ഉടനടി ഗതാഗതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ചിങ്ങവനത്ത് എം.സി റോഡ് ഉപരോധിച്ചു. ചിങ്ങവനം-ഞാലിയാകുഴി റോഡിന്റെ വികസനത്തിന് തടസ്സമായി നില്ക്കുന്ന അനധികൃതമായ പഴയ കെട്ടിടം പൊളിച്ചുമാറ്റണമെന്ന് വര്‍ഷങ്ങളായി നാട്ടുകാര്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. എന്നാല്‍ ജനങ്ങളുടെ ജീവന് ഭീഷണിയായി നില്ക്കുന്ന കെട്ടിടം നാളിതുവരെ പൊളിച്ചുമാറ്റാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. സ്ഥലത്തെ നിക്ഷിപ്ത താല്പര്യക്കാരുടെയും വാര്‍ഡ് കൗണ്‍സിലറുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഈ നടപടി. ഒരു മാസം കൂടി കഴിഞ്ഞാല്‍ പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങളുടെ തിരക്ക് കൂടിയാകുമ്പോള്‍ നിലവിലുള്ള ഗതാഗതതടസ്സം വര്‍ദ്ധിച്ച് ചിങ്ങവനത്തെ ഗതാഗത സംവിധാനം താറുമാറാകും.
ചിങ്ങവനം-ഞാലിയാകുഴിറോഡിന്റെ വികസനത്തിന് തടസ്സം നില്ക്കുന്ന കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി ഇപ്പോഴത്തെ സ്തംഭവനാവസ്ഥ ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ബഹുജനപ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും ഉപരോധസമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെപി ജില്ലാ സെക്രട്ടറി കെ.യു ശാന്തകുമാര്‍ പറഞ്ഞു. കോട്ടയം മുനിസിപ്പല്‍ സൗത്ത് കമ്മറ്റിയുടെയും പനച്ചിക്കാട് പഞ്ചായത്ത് കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ നടന്ന ഉപരോധസമരത്തില്‍ കോട്ടയം മുനിസിപ്പല്‍ സൗത്ത് കമ്മറ്റി പ്രസിഡന്റ് ഷാജി തൈച്ചിറ അധ്യഷതവഹിച്ചു. ബിജെപി കോട്ടയം മണ്ഡലം പ്രസിഡന്റ് സി.എന്‍ സുബാഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി എസ്. രതീഷ്, സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ ഇ.കെ വിജയകുമാര്‍, മണ്ഡലം വൈസ്പ്രസിഡന്റ് ബിനു പുള്ളുവേലിക്കല്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശരത്കുമാര്, മണ്ഡലം ജനറല്‍ സെക്രട്ടറി ഗോപന് ചിങ്ങവനം, സജീവന് പനച്ചിക്കാട്, എസ്. രാധാകൃഷ്ണന് പനച്ചിക്കാട്, മുകേഷ്, റോയ് കെ. തോമസ്, പ്രവീണ്‍ ജോണ്സണ്, ബിനു ആര്. വാര്യര്‍, എം.എന്‍ അനില്‍കുമാര്‍, ജോമോന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: