ഗ്വാങ്ങ്ഷു: ഇന്ത്യന്‍ ബാഡ്മിന്റണ്‍ എയ്സ് സൈന നെഹ്വാള്, പുതിയ സെന്സേഷന് പി.വി. സിന്ധു, പുരുഷ വിഭാഗം സിംഗിള്‍സില്‍ പി. കശ്യപ് എന്നിവര്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച ലോക മൂന്നാം നമ്പര്‍ സൈന രണ്ടാം റൗണ്ടില്‍ 66-ാം നമ്പര്‍ താരമായ റഷ്യയുടെ ഓള്‍ഗ ഗൊലോവനോവയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. വെറും 23 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-5, 21-4 എന്ന സ്കോറിനാണ് സൈന റഷ്യന്‍ താരത്തിനെതിരെ വിജയം കണ്ടത്. തുടക്കം മുതല്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന സൈന നീണ്ട റാലികളും തകര്‍പ്പന്‍ സ്മാഷുകളും ഉതിര്‍ത്തപ്പോള്‍ എതിരാളിക്ക് കാഴ്ചക്കാരിയാകേണ്ടിവന്നു. പ്രീ ക്വാര്‍ട്ടറില്‍ 15-ാം സീഡ് തായ്ലന്റിന്റെ പോണ്‍ടിപ് ബുരാനപ്രസേര്ടകിനെ നേരിടും. ഇതിന് മുമ്പ് ഇരുവരും അഞ്ച് തവണ ഏറ്റുമുട്ടിയപ്പോഴും സൈനക്കായിരുന്നു വിജയം.
10-ാം സീഡ് പി.വി. സിന്ധു 32-ാം സീഡ് ജപ്പാന്റെ കവോരി ഇമാബെപ്പുവിനെ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഒരു മണിക്കൂറും 12 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 21-19, 19-21, 21-17 എന്നീ ഗെയിമുകള്‍ക്കാണ് സിന്ധു വിജയം സ്വന്തമാക്കിയത്. പ്രീ ക്വാര്‍ട്ടറില്‍ സിന്ധുവിന് കനത്ത വെല്ലുവിളിയാണ് കാത്തിരിക്കുന്നത്. രണ്ടാം സീഡും നിലവിലെ ലോക ചാമ്പ്യനുമായ ചൈനയുടെ യിഹാന് വാങ്ങാണ് സിന്ധുവിന്റെ എതിരാളി. സുധിര്‍മാന്‍ കാപ്പില്‍ യിഹാന് വാങ്ങ് സിന്ധുവിനെ പരാജയപ്പെടുത്തിയിരുന്നു.
പുരുഷ വിഭാഗം സിംഗിള്‍സില്‍ എതിരാളി മത്സരത്തിനിടെ പിന്മാറിയതിനെ തുടര്‍ന്നാണ് 13-ാം സീഡ് കശ്യപ് പ്രീ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ആദ്യ ഗെയിമില്‍ കശ്യപ് 14-5 മുന്നിട്ടുനില്‍ക്കുമ്പോഴായിരുന്നു എതിരാളി പിന്മാറിയത്. പ്രീ ക്വാര്‍ട്ടറില്‍ ആറാം സീഡ് ഹോങ്കോങ്ങിന്റെ യുന്‍ ഹുവാണ് കശ്യപിന്റെ എതിരാളി.
അതേസമയം മറ്റൊരു ഇന്ത്യന്‍ താരമായ അജയ് ജയറാം രണ്ടാം റൗണ്ടില്‍ പരാജയപ്പെട്ട് പുറത്തായി. സ്പെയിനിന്റെ പാബ്ലോ അബിയാനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴങ്ങിയാണ് അജയ് ജയറാം മടങ്ങിയത്. 30 മിനിറ്റ് മാത്രം നീണ്ട മത്സരത്തില്‍ 21-9, 21-17 എന്ന സ്കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ വിജയം. ഡബിള്‍സിലും ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച തരുണ്‍ കോനെ-അരുണ്‍ വിഷ്ണു സഖ്യം രണ്ടാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ ജോടികളായ ആല്വിന് ചന്ദ്ര-മാര്കിസ് കിഡോ സഖ്യത്തോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് കീഴടങ്ങിയത്. 41 മിനിറ്റ് നീണ്ട പോരാട്ടത്തില്‍ സ്കോര്‍: 21-15, 13-21, 21-17 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ സഖ്യം പരാജയം ഏറ്റുവാങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: