ന്യൂദല്‍ഹി: കേരളത്തിന്റെ ഭാഗം കേള്‍ക്കാതെ തയ്യാറാക്കിയ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. കേരളം ചൂണ്ടിക്കാട്ടിയ തെളിവുകള്‍ പരിശോധിക്കാതെ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി.
ഉന്നതാധികാര സമിതി റിപ്പോര്ട്ടിന്മേല് കേരളം ചൂണ്ടിക്കാട്ടിയ പിഴവുകള്‍ റിപ്പോര്‍ട്ടിന്റെ അടിത്തറ ഇളക്കുന്നതാണെന്ന് കോടതി ഇന്നലെ വിലയിരുത്തി. ഉന്നതാധികാര സമിതി റിപ്പോര്‍ട്ടിനെതിരെയുള്ള കേരളത്തിന്റെ വാദങ്ങള്‍ നടപടിക്രമങ്ങള്‍ നിര്‍ത്തിവച്ച് അരമണിക്കൂറോളം കോടതി ചര്‍ച്ച ചെയ്തത് അസാധാരണ സംഭവമായി. കേരളത്തിന്റെ തെളിവ് സ്വീകരിക്കണമോ എന്ന് അടുത്തയാഴ്ച തീരുമാനിക്കുമെന്ന് കോടതി മുറിക്ക് പുറത്തുപോയി ഭരണഘടനാ ബെഞ്ചിലെ ജഡ്ജിമാര്‍ പ്രത്യേകം കൂടിയാലോചന നടത്തിയ ശേഷം മടങ്ങിയെത്തി അറിയിച്ചു.
ഉന്നതാധികാര സമിതിയില്‍ കേരളം നിലപാട് അറിയിക്കുന്നതിനെ തമിഴ്നാട് എതിര്‍ത്തത് ശരിയായില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിന്റെ ഭാഗം കേള്‍ക്കുന്നത് തടഞ്ഞ തമിഴ്നാട് നടപടി വേദനാജനകമാണ്. കേരളത്തിന് സ്വാഭാവികനീതി നിഷേധിക്കപ്പെട്ടെന്ന് നിരീക്ഷിച്ച കോടതി ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടില്ലെന്നും വ്യക്തമാക്കി. പ്രവചനങ്ങള്‍ക്ക് അതീതമായിരുന്നു ഉത്തരാഖണ്ഡില്‍ സംഭവിച്ച ദുരന്തം. അപകടം നടന്ന ശേഷം റോഡ് മോശമാണെന്ന് ചര്‍ച്ച ചെയ്തതുകൊണ്ട് പരിഹാരമുണ്ടാകില്ലെന്നും കോടതി വിശദീകരിച്ചു.
മുല്ലപ്പെരിയാര്‍ ഡാമിനു ബലക്ഷയമില്ലെന്ന ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിലെ പാളിച്ചകള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കണമെന്ന് ഹരീഷ് സാല്‍വേ ആവശ്യപ്പെട്ടിരുന്നു. ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ തെറ്റാണെന്ന് തെളിയിക്കുന്നതോടെ ഡാം സുരക്ഷാ അതോറിറ്റിയെ സമീപിച്ച് ഡാം ഡീ കമ്മീഷന് ചെയ്യാന്‍ കേരള നിയമസഭ പാസാക്കിയ നിയമത്തിന് അധികാരമുണ്ട്. കേരളം ആവശ്യപ്പെട്ട പല റിപ്പോര്‍ട്ടുകളും തരാന്‍ ഉന്നതാധികാര സമിതി തയ്യാറായില്ല. പ്രളയത്തിന് സാധ്യത കണക്കാക്കുന്നതിന് ഉന്നതാധികാര സമിതിക്ക് വേണ്ടി കേന്ദ്ര ജലകമ്മിഷന് സ്വീകരിച്ച പഠനരീതിയും മാനദണ്ഡങ്ങളും തെറ്റായിരുന്നു. തര്‍ക്കത്തിലെ കക്ഷിയായ തമിഴ്നാടിന്റെ സഹായത്തോടെയാണ് പഠനങ്ങള്‍ നടത്തിയത്. ഇത്തരം പഠനങ്ങളെ എങ്ങനെ വിശ്വസിക്കും. മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാല്‍ ഇടുക്കി ഡാം തകരുമെന്നും കൊച്ചിയുള്‍പ്പെടെയുള്ള നഗരങ്ങള്‍ നശിക്കുമെന്നും ഹരീഷ് സാല്‍വേ പറഞ്ഞു. കേരള നിയമസഭ പാസാക്കിയ 2006ലെ നിയമം റദ്ദാക്കിയാല്‍ നിയമനിര്‍മാണത്തിന് സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന അവസ്ഥ കോടതി സൃഷ്ടിക്കുന്നതായി വിലയിരുത്തപ്പെടുമെന്നും ഹരീഷ് സാല്‍വേ മുന്നറിയിപ്പ് നല്കി.
കേരളത്തിനുവേണ്ടി കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വേയുടെ വാദങ്ങള്‍ സുപ്രീംകോടതിക്കു ശരിയായ അര്‍ഥത്തില്‍ ബോധ്യപ്പെടുന്നത് സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ക്ക് ഗുണകരമായ തീരുമാനമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. രണ്ടാഴ്ചയായി തുടരുന്ന വാദത്തില്‍ കേരളത്തിന്റെ നിലപാടുകള്‍ കൃത്യമായി കോടതിയെ ബോധ്യപ്പെടുത്താന്‍ അഭിഭാഷകനു കഴിഞ്ഞിട്ടുണ്ട്. തമിഴ്നാടിനെ പ്രതിരോധത്തിലാഴ്ത്താനും കേരളത്തിനായി. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടായിരുന്നു കേരളത്തിന് വലിയ വെല്ലുവിളിയായി നിന്നിരുന്നത്. എന്നാല്‍ തെളിവുകള്‍നിരത്തി കോടതിയെ ഉന്നതാധികാരസമിതി റിപ്പോര്‍ട്ടിനെതിരായി നിലപാടെടുപ്പിക്കാന്‍ കേരളത്തിനായി. നിര്‍ണായകവിജയം കേസിന്റെ തുടര്‍ നടപടികളിലുണ്ടായാല് മുല്ലപ്പെരിയാര്‍ കേസില്‍ ചരിത്രപരമായ വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: