ന്യൂദല്‍ഹി: റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണറായി നിയമിതനായ രഘുറാം രാജന് അമേരിക്കന്‍ പൗരത്വം. മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടിയവര്‍ക്ക് സാധാരണ പൗരന്മാര്ക്കുള്ള അവകാശങ്ങള്‍ ഇന്ത്യയില്‍ ഇല്ലെന്നിരിക്കെ രഘുറാം രാജനെ റിസര്‍വ് ബാങ്കിന്റെ തലപ്പത്ത് നിയമിച്ച നടപടിക്ക് നിയമപ്രാബല്യമുണ്ടാകാന് സാധ്യതയില്ല. ഇന്ത്യന്‍ പൗരത്വത്തിനു പുറമേ അമേരിക്കന്‍ പൗരത്വമുള്ള രഘുറാം രാജനെ റിസര്‍വ് ബാങ്കിന്റെ തലപ്പത്ത് നിയമിച്ചത് അമേരിക്കന്‍ താല്‍പ്പര്യമാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. രഘുറാം രാജന്റെ നിയമനത്തിനെതിരെ എതിര്‍പ്പുള്ളവര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.
1963ല്‍ ഭോപ്പാലില്‍ ജനിച്ച തമിഴ് വേരുകളുള്ള രഘുറാം രാജന് അമേരിക്കയിലെ മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി ചെയ്യുന്ന കാലത്താണ് അമേരിക്കന്‍ പൗരത്വത്തിന് അപേക്ഷിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അമേരിക്കയില്‍ ഇരട്ട പൗരത്വത്തിന് നിയമസാധുതയുണ്ടെങ്കിലും മറ്റൊരു രാജ്യത്തെ പൗരത്വമുള്ളവര്‍ക്ക് ഇവിടെ ‘പേഴ്സണ്‍സ് ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡ്’ നല്‍കുക മാത്രമാണ് ചെയ്യുന്നത്. ഇത്തരത്തിലുള്ള പൗരത്വമുള്ളയാളെ റിസര്‍വ് ബാങ്കിന്റെ തലപ്പത്ത് എത്തിച്ചതിനു പിന്നില്‍ വലിയതരത്തിലുള്ള അന്താരാഷ്ട്ര നീക്കങ്ങള്‍ നടന്നതായി വിവരമുണ്ട്.
യുപിഎ ഭരണത്തിന് കീഴില്‍ രാജ്യത്തു നടന്ന നിയമനങ്ങള്‍ക്കു പിന്നില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങളുണ്ടെന്ന ആരോപണം വ്യക്തമാക്കുന്നതാണ് രഘുറാം രാജന്റെ നിയമനവും. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ അമേരിക്കന്‍ അനുഭാവ നിലപാടുകളാണ് ഇതിന്റെ പിന്നിലെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം ധനമന്ത്രാലയത്തിന്റെ മുഖ്യസാമ്പത്തിക ഉപദേഷ്ടാവായി രഘുറാം രാജനെ നിയമിച്ചതിനു പിന്നില്‍ അമേരിക്കന്‍ സ്വാധീനമുണ്ടായിരുന്നു. അതിനുശേഷം ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ന്നതും വികലമായ നയങ്ങള്‍ നടപ്പാക്കിയതും രഘുറാം രാജന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു. രൂപയുമായുള്ള ഡോളറിന്റെ വിനിമയ നിരക്ക് വല്ലാതെ കുറഞ്ഞുപോകുന്നതിനു പിന്നിലുള്ള യഥാര്‍ത്ഥ കാരണങ്ങളേപ്പറ്റിയും സാമ്പത്തികരംഗത്തെ വിദഗ്ധര്‍ക്ക് സംശയങ്ങളുണ്ട്.
അമേരിക്ക നിയന്ത്രിക്കുന്ന വേള്‍ഡ് ബാങ്കിന്റേയും അമേരിക്കന്‍ സാമ്പത്തികനയ രൂപീകരണ അതോറിറ്റിയായ യുഎസ് ഫെഡറല്‍ റിസര്‍വ് ബോര്‍ഡിന്റേയും വിസിറ്റിംഗ് പ്രൊഫസര്‍ കൂടിയാണ് രഘുറാം രാജന്. 2003-2006 കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ മുഖ്യ ഉപദേഷ്ടാവായും രഘുറാം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച വ്യക്തിയെ നിര്‍ണ്ണായകമായ പദവിയിലേക്ക് എത്തിച്ചതാണ് സംശയത്തിനിട നല്‍കുന്നത്. റിലയന്‍സും യു.എസ് ഷേല്‍ ഗ്യാസ് ഇന്‍ഡസ്ട്രിയുമായുള്ള കരാര്‍ ചര്‍ച്ചകള്‍ക്കും രഘുറാം രാജന്റെ നിയമനവുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകളുണ്ട്. ചൊവ്വാഴ്ചയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അടുത്ത ഗവര്‍ണ്ണറായി രഘുറാം രാജനെ നിയമിച്ചത്.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: