ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായി. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 2403 അടിയാണ്. ജലനിരപ്പ് ഉയര്‍ന്നെങ്കിലും അണക്കെട്ട് തുറന്നു വിടേണ്ട സാഹചര്യമില്ലെന്ന് ചീഫ് സെക്രട്ടറിയും കെ.എസ്.ഇ.ബി ചെയര്‍മാനും അറിയിച്ചു. അണക്കെട്ട് തുറക്കുന്നത് ഒഴിവാക്കാന്‍ വൈദ്യുതോത്പാദനം പൂര്‍ണ്ണതോതിലാക്കി.
14 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇടുക്കിയില്‍ നിന്ന് മാത്രം ഉല്പാദിപ്പിച്ചത്. സാധാരണ ഇടുക്കിയില്‍ നിന്നും ശരാശരി 6 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിക്കാറുള്ളത്. കഴിഞ്ഞ ദിവസം 45.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകി എത്തിയത്. നീരൊഴുക്കിന്റെ ശക്തി കുറയുന്നതുവരെ ഉത്പാദനം പൂര്‍ണതോതിലാക്കി. ആറ് ജനറേറ്ററുകളില്‍ അഞ്ച് ജനറേറ്ററും ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ആറാമത്തെ ജനറേറ്റര്‍ അറ്റകുറ്റപ്പണി കഴിഞ്ഞ് ഈ മാസം പകുതിയോടെ പ്രവര്‍ത്തിപ്പിക്കും.
ഓരോ മൂന്നു മണിക്കൂറിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്കിന്റെ തോത് കെ.എസ്.ഇ.ബി അളക്കുന്നുണ്ട്. നീരൊഴുക്കിന്റെ ശക്തി കുറഞ്ഞിട്ടുണ്ടെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറിയും ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. അണക്കെട്ടുകളില്‍ വെള്ളം ഉയര്‍ന്നതോടെ സംസ്ഥാനത്തെ ജലവൈദ്യുതി ഉല്പാദനം സര്‍വകാല റെക്കാര്‍ഡിലെത്തി. ഇന്നലെ മാത്രം ഉല്പാദനം 38.24 ദശലക്ഷം യൂണിറ്റായി.
സംസ്ഥാന്ത്ത് വൈദ്യുതി ഉപഭോഗത്തിലും നേരിയ വര്‍ധനയുണ്ടായിട്ടുണ്ട് ശരാശരി 4.7 കോടി യൂണിറ്റില്‍ നിന്നും 5 കോടി യൂണിറ്റായി ഉപയോഗം ഉയര്‍ന്നു. സംസ്ഥാനത്തെ അണക്കെട്ടുകളിലെല്ലാം കൂടി ഇപ്പോള്‍ 375.8 കോടി യൂണിറ്റ് ഉല്പാദിപ്പിക്കാനുള്ള വെള്ളം ഉണ്ട്. ഇത് കഴിഞ്ഞ കൊല്ലത്തെക്കാള്‍ 285 കോടി യൂണിറ്റ് കൂടുതലാണ്. ഒരാഴ്ച കൂടി പൂര്‍ണതോതില്‍ വൈദ്യുതി ഉല്പാദിപ്പിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: