കുന്നിക്കോട്: വിളക്കുടി ഗ്രാമപഞ്ചായത്തിലെ ഗ്രാമീണമേഖലകളില്‍ അനധികൃത മദ്യക്കച്ചവടവും ലഹരിവസ്തുക്കളുടെ വില്പനയും വ്യാപകമാകുന്നതായി പരാതി. പഞ്ചായത്തിലെ ഇളമ്പല്‍, എലിക്കോട്, വിളക്കുടി ഭാഗങ്ങളില്‍ വീടുകല്‍ കേന്ദ്രീകരിച്ചാണ് കച്ചവടം. ബിവറേജുകളില്‍ നിന്നും അളവിലധികം മദ്യം വാങ്ങിയാണ് വില്പന നടത്തുന്നത്. ഇതുകാരണം രാത്രിയായി കഴിഞ്ഞാല്‍ ഇളമ്പല്‍ പ്രദേശങ്ങളില്‍ സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാകുന്നതായും ആരോപണമുയരുന്നുണ്ട്.
ഇളമ്പലില്‍ വ്യാജമദ്യവില്‍പ്പന നടത്തുന്ന വ്യക്തിയോട് നിരവധി തവണ താക്കീത് നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനിടെ വ്യാജമദ്യം വില്പനയെത്തുടര്ന്ന് കുന്നിക്കോട് പോലീസിലും പുനലൂര്‍ എക്സൈസിലും പ്രദേശവാസികള്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരിശോധനയോ അന്വേഷണമോ ഒന്നും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. രാഷ്ട്രീയ പാര്‍ട്ടികളുടെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് കച്ചവടം നടക്കുന്നത്.
ഇതിനുപുറമെ വലിയ വാഹനങ്ങളില്‍ മദ്യമെത്തിച്ച് വില്പന നടക്കുന്നുണ്ട്. നിരോധിക്കപ്പെട്ട ലഹരിവസ്തുക്കളും വില്‍പ്പന നടത്തുന്നുണ്ട്. ലഹരിവസ്തുക്കള്‍ വില്പന നടത്താന്‍ ഏജന്റുമാര്‍ സജീവമാണ്. തമിഴ്നാട്ടില്‍ നിന്നുമെത്തുന്ന ചരക്കുലോറികളിലാണ് പാന്മസാലകളടക്കമുള്ള ലഹരിവസ്തുക്കള്‍ എത്തിക്കുന്നത്.
വിദ്യാലയങ്ങളുടെ പരിസരപ്രദേശങ്ങളിലും ഗ്രാമീണമേഖലകളിലും പരസ്യമായിത്തന്നെ ലഹരിവസ്തുക്കള്‍ വില്‍ക്കുന്നുണ്ട്. ഇതിനെതിരെ നിരവധിതവണ പഞ്ചായത്തിലടക്കം പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: