കൊല്ലം: പണം വിതറി ആളുകളുടെ ശ്രദ്ധ തിരിച്ചശേഷം കവര്‍ച്ച നടത്തിവന്ന തമിഴ്നാട് സ്വദേശികളായ അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘത്തിലെ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് ചിദംബരം ജില്ലയില്‍ തച്ചക്കാട്ട് പെരിയതെരുവ് ഡോര്‍ നമ്പര്‍ 2/226-ല്‍ നടരാജന് (50), തമിഴ്നാട് ചിദംബരം ജില്ലയില്‍ പറങ്കിപ്പേട്ട മാരിയംകുപ്പം, ഈശ്വരന്‍കോവില്‍ ഡോര്‍ നമ്പര്‍ 65/100-ല്‍ രത്തീന് എന്നുവിളിക്കുന്ന മുത്തുരാമന് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അറ്റന്ഷന് ഡൈവേര്ഷന് എന്ന രീതിയിലുള്ള മോഷണമാണ് ഇവരുടെ രീതി. കൊല്ലം ബിഷപ്പ് ജെറോം നഗറില്‍ കഴിഞ്ഞ അഞ്ചിന് കൊല്ലം ആശ്രാമം സ്വദേശികളായ സ്ത്രീയും ഭര്‍ത്താവും ഇവരുടെ കവര്ച്ചക്കിരയായിരുന്നു. കാറില്‍ നിന്നിറങ്ങിയ ഭര്‍ത്താവ് ഷോപ്പിംഗിന് പോയ സമയത്ത് സ്ത്രീയുടെ അടുത്ത് വന്ന് കാറിന് പുറകുവശം കുറച്ച് രൂപാ കിടക്കുന്നുവെന്നും അത് നിങ്ങളുടെയാണോയെന്നും ചോദിച്ച ശേഷം നടരാജന് നടന്നുപോയി. തുടര്‍ന്ന് സ്ത്രീ കാറില്‍ നിന്നിറങ്ങി കാറിന്റെ പുറകില്‍ വന്നപ്പോള്‍ അവിടെ തറയില്‍ പത്തിന്റെയും, ഇരുപതിന്റെയും കുറച്ച് നോട്ടുകള്‍ താഴെ വിതറിയിരിക്കുന്നത് കാണുകയും അതെടുത്ത് തിരിച്ച് കാറില്‍ കയറിയപ്പോള്‍ ബാഗ് നഷ്ടമായത് തിരിച്ചറിയുകയും ചെയ്തു. ബാഗില്‍ 12,000 രൂപയും മൂന്നു ചെക്ക് ബുക്കുകളും, ലാപ്ടോപ്പും മറ്റും ഉണ്ടായിരുന്നു. തുടര്‍ന്ന് അവര്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കുകയും, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത ശേഷം ബിഷപ്പ് ജെറോമിലെ സി.സി.ടി.വിയും നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളും പരാതിക്കാരുടെ സാന്നിദ്ധ്യത്തില്‍ പരിശോധിച്ച് പ്രതികളെന്ന് സംശയിക്കുന്നവരുടെ രൂപം മനസിലാക്കിയ ശേഷം റെയില്‍വെ സ്റ്റേഷനിലും, കെഎസ്ആര്‍ടിസി സ്റ്റാന്റിലും മറ്റും നടത്തിയ അന്വേഷണത്തില്‍ അന്നേദിവസം അതെ രൂപസാദൃശ്യമുള്ള രണ്ടുപേര്‍ സൂപ്പര്‍ ഫാസ്റ്റില്‍ തൃശൂര്‍ക്ക് ടിക്കേറ്റ്ടുത്ത ശേഷം കരുനാഗപ്പള്ളയില്‍ ഇറങ്ങിയതായി കണ്ടക്ടര്‍ സംശയം പ്രകടിപ്പിക്കുകയും കരുനാഗപ്പള്ളിയില്‍ ഇവരെ കണ്ടതായി കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ ദേബേഷ്കുമാര്‍ ബെഹ്റക്ക് രഹസ്യവിവരം ലഭിക്കുകയും ചെയ്തു.
തുടര്‍ന്ന് ആന്റീ തെഫ്റ്റ് സ്ക്വാഡില്‍പ്പെട്ട കൊല്ലം ഈസ്റ്റ് എസ്.ഐ ജി.ഗോപകുമാര്‍, എഎസ്ഐ ജി. സുനില്‍, ഗ്രേഡ് എസ്.ഐ പ്രകാശന്, ഗ്രേഡ് എ.എസ്.ഐ ഭാനുവിക്രമന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോസ്പ്രകാശ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അനന്‍ബാബു, കൃഷ്ണകുമാര്‍, ഗുരുപ്രസാദ്, ഹരിലാല്‍, സജിത് സുനില്‍ എന്നിവരടങ്ങിയ സംഘം കരുനാഗപ്പള്ളിയിലെ ഒരു ലോഡ്ജില്‍ നിന്നും പ്രതികളെ പിടികൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത സമയം പ്രതികളുടെ കൈവശം നിന്നും ധാരാളം മൊബെയില്‍ ഫോണുകളും, ലാപ്ടോപ്പുകളും, നിരവധി ആളുകളുടെ പേരിലുള്ള എ. റ്റി. എം. കാര്‍ഡുകളും കണ്ടെത്തി.
അറസ്റ്റ് ചെയ്യപ്പെട്ട മുത്തുരാമന് തമിഴ്നാട് കടലൂര്‍ ജില്ലയില്‍ ഒരു കൊലപാതക കേസില്‍ പ്രതിയാണെന്നും ജാമ്യം നേടിയ ശേഷം മുങ്ങിയതാണെന്നും കണ്ടെത്തി. കൂടാതെ ഇതേ രീതിയില്‍ കവര്‍ച്ച നടത്തിയതിന് ബോംബെയിലും ഇയാള്‍ക്കെതിരെ കേസുള്ളതായി അറിഞ്ഞു. പ്രതികളില്‍ നിന്നും ലാപ്ടോപ്പുകളില് ഒരെണ്ണം ചെന്നൈ സ്വദേശി ഡേവിഡ് ലിവിംഗ്സ്റ്റണ് എന്നയാളുടെ കൈവശത്ത് നിന്നും ഇതേരീതിയില്‍ മധുരയില്‍ നിന്നും കവര്‍ന്നതാണെന്നും വെളിപ്പെട്ടു. പുത്തന്‍ശൈലിയില്‍ മോഷണം നടത്തുന്ന തമിഴ്നാട് തൃശ്ശിനാപ്പള്ളി, കടലൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ പ്രമുഖരാണെന്ന് ഇവര്‍ എന്ന് അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. ഓണക്കാലമായതോടെ ഇത്തരത്തില്‍ മോഷണം നടത്തുന്ന ആളുകള്‍ വിവിധ സ്ഥലങ്ങളില്‍ തമ്പടിച്ചിട്ടുള്ളതായി പോലീസ് സംശയിക്കുന്നു. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: