അയോധ്യാകാണ്ഡം
വൃക്ഷങ്ങള്‍ വെട്ടിമേല്ക്കൂരകെട്ടിപ്പുല്മേഞ്ഞു ഭംഗിയില്‍
മണ്ഭിത്തിയുംവച്ചുടജംതീര്ത്തു വൈകാത ലക്ഷ്മണന്.
മുനിചര്യയില് പ്രിയയോടൊത്തു സാനുജന്‍
ഗൃഹമേധിയായവിടെ വാണു രാഘവന്;
അനിവാര്യശോകഹതനെത്തിയായിട-
യ്ക്കസഹായനായ് ദശരഥന് സുരാലയം.
പിന്നെസ്സാകേതമെത്തിബ്ഭരതനപരക-
ര്മ്മങ്ങളെല്ലാം നടത്തി –
ത്തന്നത്താനേ ശപിച്ചും ജനനിയെ മൊഴിയാല്‍
തച്ചുകൊല്ലാതെകൊന്നും
ഖിന്നാത്മാവായ് കുരഞ്ഞും നിജവനഗതനാം
ജ്യേഷ്ഠനായ് രാജ്യമേകാന്
സന്നാഹംപൂണ്ടുദാരന് സ്വജനസഹിതനാ-
യെത്തിനാന് ചിത്രകൂടം.
സന്ധിച്ചിതിങ്ങനെ സഹോദരരും വനത്തില്‍
ബന്ധുക്കളും ഗുരുജനങ്ങളുമമ്മമാരും
ബന്ധിച്ചു ഹാര്ദ്ദമൊടുമച്ഛനെയോര്ത്തു ശോക-
സിന്ധുത്തിരക്കുഴിയില് വീണു കരഞ്ഞു രാമന്.
കേണാരായത് കണ്ടു സര്വ്വരുമുടന്
രാമന് കൃതസ്നാനനായ്
ചേണാര്ന്നിടിന ഗംഗ തന്റെ കരയില്‍
ചെയ്താന്‍ സ്വയം തര്‍പ്പണം
വീണാര്ദ്രാശയനായ് കരഞ്ഞു ഭരതന്
രാജ്യം സമര്‍പ്പിക്കവേ
ശോണാബ്ജാഭകരങ്ങള് നീട്ടിയവനെ-
ക്കെട്ടിപ്പുണര്ന്നോതിനാന്:
“സുരലോകമാര്ന്ന ജനകന്റെ ശാസനം
വരവണ്ണമെന്നനുജ! ഞാന്‍ കടന്നിടാ;
വരമായ് ലഭിച്ചതു നിനക്ക് രാജ്യമ-
പ്പരമാവധിക്കകമതിന്നി ഞാന്‍ തൊടാ.”
എന്തോതിടേണ്ടു ഭരതന് ഹതാശനാ-
യിരന്നു രാമന്റെ ചെരുപ്പു വാങ്ങിനാന്‍;
(തുടരും…)
മഹാകവി കുമാരനാശാന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: