ശബര്യാശ്രമ പ്രവേശനം
സീതാന്വേഷണം മുറയ്ക്ക് നടക്കുന്നുണ്ട്. ഒരു ദിവസം ഉച്ചക്ക് ജലസംഭരണത്തിന് ലക്ഷ്മണന് വനമദ്ധ്യേ കണ്ട പൊയ്കയുടെ തീരത്തേക്ക് ഏകനായി വന്നു. അയോമുഖി എന്ന അസുരനാരി അവിടെ വന്ന് ലക്ഷ്മണനെ പിടികൂടി തന്റെകൂടെ മന്മഥ ലീലകള്‍ക്ക് ക്ഷണിച്ചു. അത് ശ്രദ്ധിക്കാതെ വെള്ളത്തിന്നായി സരസ്സിലിറങ്ങി ലക്ഷ്മണനെ എടുത്ത് കൊണ്ടുപോകുവാന്‍ ശ്രമിച്ച ആ രാക്ഷസിയുടെ കര്‍ണ-നാസിക-കുചങ്ങള് ലക്ഷ്മണന് ഛേദിച്ചു.ഭയപ്പെട്ട് അലറിക്കൊണ്ട് അവള് ഗുഹയില്‍ കയറി ഒളിച്ചു. അങ്ങനെ രണ്ടാം ശൂര്‍പ്പണഖയായി അയോമുഖി. രാമനോട് വിവരം പറഞ്ഞപ്പോള്‍ അങ്ങനത്തെ അനവധി അയോമുഖികള് കാട്ടിലുണ്ട് സൂക്ഷിക്കണം എന്നായിരുന്നു മറുപടി.
യാത്ര തുടരുമ്പോള്‍ കബന്ധന്റെ രണ്ട് കൈകളും വെട്ടിമുറിച്ച് അഗ്നിജ്വലിപ്പിച്ച് കബന്ധനെ ദഹിപ്പിച്ചു. ചിതയില്‍ നിന്ന് സര്‍വ്വാലങ്കാര ഭൂഷിതനും മന്മഥ തുല്യ സുന്ദരനുമായ ഒരു ഗന്ധര്വന് സമുല്ഭൂതനായി രാമപാദങ്ങളില്‍ വീണ് നമസ്കരിച്ച് ഭഗവാനെ സ്തുതിച്ചു.
അങ്ങേക്ക് മംഗളം ഭവിക്കട്ടെ അങ്ങ് മുക്തനായും തീരും എന്ന് ശ്രീരാമന് ആ ഗന്ധര്‍വനെ അനുഗ്രഹിച്ചു. ആ ഗന്ധര്വന് അപ്പോള്‍ ശബര്യാശ്രമത്തേക്ക് വഴി പറഞ്ഞു തപസ്വിനിയായ ശബരീ മാതാവിനെ കാണുവാനും അവളെ അനുഗ്രഹിക്കുവാനും പറഞ്ഞ് കൊടുത്തു. ആ ഭക്തതപസ്വിനിയും പുണ്യ ചരിതയുമായ അവള് അവനീസുതയുടെ (സീതയുടെ) അന്തര്‍ദ്ധാന വൃത്താന്തം സര്‍വ്വവും പറഞ്ഞ് തരും. ദേവിയെ കണ്ട് പിടിക്കാനുള്ള മാര്‍ഗ്ഗവും പറഞ്ഞ് തരും എന്ന് പറഞ്ഞിട്ട് രാഘവ പാദങ്ങളെ വണങ്ങി വന്ദിച്ച് തിരോഭൂതനായി.
അനന്തരം രഘുകുമാരന്മാര് മന്ദം മന്ദം നടന്ന് ശബരിമാതാവിന്റെ പുണ്യാശ്രമ സങ്കേതത്തിലെത്തി ശാന്തവും ഏകാന്തവും നിതാന്ത ഭക്തിദ്യോതകവുമായ ആശ്രമപരിസരം കണ്ട് രാമ-ലക്ഷ്മണന്മാര് അതിശയപ്പെട്ടു. ഇവിടെ ആ ജന്മശത്രുക്കള്‍പോലും പരസ്പരം വൈരം മറന്ന് മിത്രങ്ങളെപ്പോലെ പെരുമാറുന്ന കാഴ്ചയാണ് അവിടെ കണ്ടത്.
രഘുകുമാരന്മാരെ ശബരി കണ്ടു അവളുടെ വൃദ്ധനേത്രങ്ങള്‍ അഞ്ചിപ്പോയി. കോദണ്ഡം കയ്യിലേന്തി ജടാവല്ക്കല ധാരിയായി ലക്ഷ്മണാനുജ സമേതനായി തന്റെ മനസ്സില്‍ ധ്യാനിച്ച് ആരാധിക്കുന്ന അതേ ദിവ്യരൂപം തന്നെ തനിക്ക് ദിവ്യദര്‍ശനം നല്‍കിക്കൊണ്ട് നില്ക്കുന്നു.
ഭക്തപുളകിതയായി ഭാഗവാനെ സാഷ്ടാംഗം പ്രണാമം ചെയ്തു. എതിരേറ്റ് ആശ്രമത്തിനകത്ത് ഇരുത്തി. കാലുകള്‍ കഴുകി പൂജിച്ച് ഫലപക്വമൂലങ്ങള്‍ നല്കി സല്ക്കരിച്ചു. അതിഭക്തി എന്ത് ചെയ്യണമെന്നറിയാതെ അവളെ കുഴക്കി.
സന്തോഷം താങ്ങാന്‍ വയ്യാതെ വീണ്ടും നമസ്ക്കരിച്ച് ഭഗവാനോട് പറഞ്ഞു. രാമചന്ദ്രന്റെ രൂപം അടി മുതല്‍ മുടിവരേയും മുടി മുതല്‍ അടിവരേയും പലതവണ അവലോകനം ചെയ്ത് പറഞ്ഞു.
ഭഗവാന് ശ്രീരമാപതേ രാമചന്ദ്രാ, അവിടുന്ന് ചിത്രകൂടത്തില്‍ എഴുന്നള്ളിയത് മുതല്‍ നിന്തിരുവടിയുടെ ആഗമനം ഞാന്‍ അറിഞ്ഞു. ഈ മാതംഗം മഹര്‍ഷിയുടെ ആശ്രമത്തില്‍ എഴുന്നള്ളി അടിയന്ന് ദിവ്യദര്‍ശനം നല്കാന് പ്രാര്‍ത്ഥിക്കുകയായിരുന്നു. അടിയന്റെ നയനങ്ങള്‍ സഫലങ്ങളായി. ഈ ഭൗതിക ശരീരം ഉപേക്ഷിക്കാന്‍ അടിയനെ അനുഗ്രഹിക്കണം. ഹീനജാതിയില്‍പ്പെട്ട മൂഢയാണ് അടിയന്. ഈ ചണ്ഡാളിക്ക് ഈ ദര്‍ശനഭാഗ്യം ലഭിച്ചത് അടിയന്റെ പുണ്യഭാഗ്യപരിപാകം കൊണ്ടാണ്.
രാമന് പറഞ്ഞു. ധന്യതപസ്വിനീ മാതാവേ മുക്തിക്കും ഭക്തിക്കും ചണ്ഡാളന് ബ്രാഹ്മണന് എന്ന ഭേദമില്ല. ജാതി മനുഷ്യനിര്‍മിതമാണ്. ദൈവത്തിന് ജാതി ഭേദമില്ല. ചണ്ഡാളനില്‍ ബ്രാഹ്മണനും, ബ്രാഹ്മണനില്‍ ചാണ്ഡാളനും ഉണ്ട്. ഭക്തനായ ചണ്ഡാളന് നാസ്തികയനായ ബ്രാഹ്മണനേക്കാള്‍ സര്വ്വോല്കൃഷ്ടനാണ്. ഭക്തിയില്ലാത്ത തപസ്സ് കൊണ്ടോ വ്രതാനുഷ്ഠാനങ്ങള്‍ കൊണ്ടോ ക്ഷേത്രോപവാസം കൊണ്ടോ പുണ്യ തീര്‍ത്ഥ സ്നാനം കൊണ്ടോ മാത്രം ആര്‍ക്കും യാതൊരു പുണ്യവും ലഭിക്കില്ല. നേരെമറിച്ച് ഭക്തിയുള്ളവന് മുക്തി പ്രായമായ സായൂജ്യ പ്രാപ്തിക്ക് തപസ്സോ വ്രതമോ ക്ഷേത്രദര്‍ശനമോ ഒന്നും തന്നെ ആവശ്യമില്ല. ഭവതി ഭക്തിയാല്‍ സര്വ്വോകൃഷ്ടയായി ഭവിച്ചിരിക്കുന്നു. മാതാവേ മാതാവ് ഒരു ഹീന കുലജാതയാണ് എന്ന് പറഞ്ഞു. ദേവിയുടെ പൂര്‍വ്വവൃത്താന്തം ഞങ്ങളെ ധരിപ്പിക്കുക എന്ന് പറഞ്ഞപ്പോള്‍ തന്റെ പഴയ കഥ ഏവര്‍ക്കും വേണ്ടി പറഞ്ഞു.
(തുടരും)
വെങ്കട്ടരാമന് സ്വാമി (ആദ്ധ്യാത്മിക വിജ്ഞാനസദസ്സ്, കൊടുവായൂര്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: