നീണ്ട ഇടവേളക്കുശേഷം മുല്ലപ്പെരിയാര്‍ വീണ്ടും ചര്‍ച്ചാ വിഷയമാവുകയാണ്. കേരളം എന്നും നെടുമോഹനിദ്ര വിട്ടുണരുന്നത് തമിഴ്നാടിന്റെ പ്രഹരമേല്‍ക്കുമ്പോഴാണ്. കഴിഞ്ഞ ദിവസം അവര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ച അവകാശവാദം പുറത്തുവന്നതോടെ മുല്ലപ്പെരിയാര്‍ വിവാദത്തിന് പതിവുപോലെ വീണ്ടും ജീവന് വെച്ചിരിക്കുന്നു. “ഡാം തമിഴ്നാടിന്റെതു തന്നെ. ഞങ്ങള്‍ക്ക് തോന്നുമ്പോള്‍ പുതുക്കിപ്പണിയും” ഒരു മുഖ്യധാരാ പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. രണ്ടുംകല്‍പ്പിച്ചെടുത്ത ഉറച്ച തീരുമാനം. തമിഴ്നാടിന്റെ ഈ നിശ്ചയദാര്‍ഢ്യത്തിന് പിന്നിലെ രഹസ്യം കേരളത്തിന്റെ കെടുകാര്യസ്ഥതയല്ലാതെ മറ്റൊന്നുമല്ല.
1886 ഒക്ടോബര്‍ 29 ന് തിരുവിതാംകൂര്‍ മഹാരാജാവും ബ്രിട്ടീഷ് സര്‍ക്കാരും ചേര്‍ന്ന് മുല്ലപ്പെരിയാറിലെ ജലം തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുവേണ്ടി ഉണ്ടാക്കിയ ‘പെരിയാര്‍ ലീസ് എഗ്രിമെന്റ്’ 1948 ലെ ‘ഇന്‍ഡിപെന്റന്റ് ആക്ട്’ അനുസരിച്ച് കാലഹരണപ്പെടേണ്ടതാണ്. തുടര്‍ന്ന് ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപം കൊണ്ടപ്പോള്‍ ഇംഗ്ലീഷുകാരും രാജാക്കന്മാരും തമ്മിലുണ്ടാക്കിയ എല്ലാ കരാറുകളും അംഗീകരിക്കുവാനോ അല്ലാത്തപക്ഷം അഴിച്ചുപണിയാനോ ഉള്ള അധികാരം സര്‍ക്കാരില്‍ നിക്ഷിപ്തമായി. ഇഎംഎസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായി മന്ത്രിസഭ നിലവില്‍ വന്ന കാലം. നിയമ-വിദ്യുച്ഛക്തി മന്ത്രിയാവട്ടെ നിയമജ്ഞനായ വി.ആര്.കൃഷ്ണയ്യരും. ഈ സുവര്‍ണാവസരം പാഴാക്കിയതിന് ചരിത്രം സാക്ഷി. മുല്ലപ്പെരിയാര്‍ ഉത്ഭവിക്കുന്നതും ഒഴുകുന്നതും കേരളത്തിലൂടെ. വൃഷ്ടിപ്രദേശം കേരളത്തില്‍. അണക്കെട്ടും റിസര്‍വോയറും കേരളത്തില്‍. എന്നാല്‍ ഈ പറഞ്ഞതിന്റെയൊക്കെ ഉടമസ്ഥര്‍ തമിഴ്നാട്ടുകാര്‍. അഴിച്ചാലും അഴിച്ചാലും അഴിയാത്ത മുല്ലപ്പെരിയാറെന്ന ഊരാക്കുരുക്കിന്റെ കേരള ചരിത്രം ഇവിടെനിന്നാരംഭിക്കുന്നു.
പിന്നീട് 1970 ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ അച്യുതമേനോന് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കേരളം പ്രതീക്ഷയോടെ കാത്തിരുന്ന മറ്റൊരവസരം കൈവരുന്നത്. ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ തമിഴ്നാടിനെ വരച്ചവരയില്‍ നിര്‍ത്താന്‍ കിട്ടിയ ആ സുവര്‍ണാവസരവും അച്യുതമേനോന് സര്‍ക്കാര്‍ കളഞ്ഞുകുളിച്ചു. കാലഹരണപ്പെട്ട കരാര്‍ അദ്ദേഹം തമിഴ്നാടിന് പുതുക്കി നല്കി! ബ്രിട്ടീഷുകാരുടെ കടുത്ത സമ്മര്‍ദ്ദമുണ്ടായിട്ടും നീണ്ട 24 വര്‍ഷത്തെ ചര്‍ച്ചക്കുശേഷമാണ് തിരുവിതാംകൂര്‍ മഹാരാജാവ് ഗത്യന്തരമില്ലാതെ ഒപ്പുവെച്ചത്. എന്നാല്‍ അച്യുതമേനോന് കരാറിലൊപ്പുവെക്കാന്‍ സഭക്കകത്തോ പുറത്തോ ഒരു ചര്‍ച്ച പോലും വേണ്ടിവന്നില്ല. അണക്കെട്ടില്‍ ആധിപത്യം സ്ഥാപിക്കാന്‍ തമിഴ്നാട് ആധാരമാക്കുന്ന സുപ്രധാന രേഖയായി അതുമാറി. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ കേരളത്തിനനുകൂലമായ വാദമുഖങ്ങളുയര്ന്നപ്പോള് അതിനെ പ്രതിരോധിക്കാനായി ഉപയോഗിച്ച ആയുധമായും അതുമാറി. അസ്ഥിരപ്പെട്ട കരാര്‍ അച്യുതമേനോന് സര്‍ക്കാര്‍ പുതുക്കി നല്കുമ്പോള് അണക്കെട്ടിന് 75 വയസ്സ് പ്രായം. അണ കെട്ടിയ പെന്നിക്വിക്കുപോലും 50 വര്‍ഷത്തെ ആയുസ്സാണ് അവകാശപ്പെട്ടത്. ആ നിലക്ക് നോക്കുമ്പോള്‍ അണക്കെട്ടിന്റെ കാലാവധി കഴിഞ്ഞ് കാല് നൂറ്റാണ്ട് പിന്നിട്ടതിനുശേഷമാണ് അച്യുതമേനോന് സര്‍ക്കാര്‍ മേല്‍പ്പറഞ്ഞ കറുത്ത കരാറില്‍ ഒപ്പുവെക്കുന്നത്. കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കാന്‍ ആ ഒരു കാരണം തന്നെ അധികമായിരുന്നു. പിന്നീട് കേരളത്തില്‍ ‘വാണ’വരും വീണവരും ഒപ്പം താക്കോല്‍ സ്ഥാനങ്ങളിലിരുന്നവരും അണക്കെട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല. നിലവിലുള്ള ഡാമില്‍നിന്ന് 1300 അടി താഴെ പുതിയ ഡാമിനായി സ്ഥലം കണ്ടെത്തിയത് എന്തിനാണ് കണ്ടില്ലെന്ന് നടിക്കുന്നതെന്ന് ഒരിക്കല്‍ സുപ്രീംകോടതിതമിഴ്നാടിനോട് ചോദിക്കുകയുണ്ടായി.
കേന്ദ്രവും രണ്ടു സംസ്ഥാനങ്ങളും ചേര്‍ന്നെടുത്ത ഈ തീരുമാനം മൂന്ന് പതിറ്റാണ്ട് കഴിഞ്ഞിട്ടും എവിടെയുമെത്തിയിട്ടില്ല. എത്തിയാലേ അത്ഭുതപ്പെടേണ്ടതുള്ളൂ. കാരണം ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അപ്രത്യക്ഷമായെന്നാണ് മുന്‍ ജല വിഭവവകുപ്പുമന്ത്രി പ്രേമചന്ദ്രന് സാക്ഷ്യപ്പെടുത്തിയത്! അണക്കെട്ട് വിഷയത്തില്‍ കേരളത്തിന്റെ നിലപാടുതറ തകര്‍ത്ത നഷ്ടപരാജയങ്ങള് മാത്രം യാചിച്ചു വാങ്ങിയതിനുത്തരവാദികള് മാറി മാറി അധികാരത്തിലിരുന്ന മുന്നണികള്‍ തന്നെയാണ്.
മറുഭാഗത്ത് തമിഴ്നാടിന്റെ കാര്യമോ? അങ്ങാടി നിലവാരത്തേയും പിന്നിലാക്കുന്ന തെരുവുയുദ്ധങ്ങള്‍ തമിഴ്നാട് നിയമസഭക്കകത്ത് അരങ്ങേറാറുണ്ട്. എന്നാല്‍ പരസ്പ്പരം കത്തിയോങ്ങി നില്ക്കുന്ന ഭരണ പ്രതിപക്ഷങ്ങള്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒറ്റക്കെട്ടാണ്. ഇതുപോലുള്ള ജീവല്‍പ്രധാനങ്ങളായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കുറ്റമറ്റ സംവിധാനം അവിടെയുണ്ട്. ഭരണമാറ്റങ്ങളൊന്നും ഈ സംവിധാനത്തെ ബാധിക്കാറില്ല. വിഷയവുമായി ബന്ധപ്പെട്ട വിദഗ്ദ്ധരും നിയമജ്ഞന്മാരുമടങ്ങുന്ന സമിതി പഠിച്ച് കോടതിയില്‍ വാദമുഖങ്ങള്‍ നിരത്തി അവര്‍ കാര്യങ്ങള്‍ നേടുന്നു. ശ്രദ്ധാപൂര്‍വമായ മുന്നൊരുക്കങ്ങള്‍ കോടതി വിധികളെ നിര്‍ണായകമായി സ്വാധീനിക്കാറുണ്ട്. ആവശ്യമായി വരുമ്പോള്‍ അതിര്‍ത്തി കടന്ന് ജനപ്രതിനിധികളേയും ഉന്നത ഉദ്യോഗസ്ഥരെയും അവര്‍ വിലക്കെടുക്കുന്നു. ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലാത്തതിനാല്‍ കാര്യങ്ങള്‍ വളരെ എളുപ്പം. ഇത്തരം ആവശ്യങ്ങള്‍ക്കായി അവര്‍ ബജറ്റില്‍ 100 കോടി വകയിരുത്താറുണ്ടെന്ന് കേട്ടിട്ടുണ്ട്. ചര്‍ച്ചക്ക് വരുമ്പോള്‍ തമിഴ്നാട് മന്ത്രിയോടൊപ്പം ഇരുപത്തഞ്ചംഗ സംഘത്തെ സ്ഥിരമായി കാണാം. നന്നായി ഹോംവര്‍ക്ക് ചെയ്തുവരുന്ന ഈ മിടുക്കന്മാരുടെ മുന്നില്‍ നമ്മള് പതിവായി ചെന്ന് തോല്‍വി ഏറ്റുവാങ്ങുന്നു. ന്യായമായ കാര്യങ്ങള്‍ പോലും യുക്തിസഹമായി അവതരിപ്പിച്ച് സമര്‍ത്ഥിക്കാന്‍ നമുക്കാവുന്നില്ലെന്ന പരാതി പതിവാകുന്നതിവിടെയാണ്. നമ്മുടെ മന്ത്രിമാരോടൊപ്പം പോകുന്ന പ്രഗത്ഭന്മാരെക്കുറിച്ച് തമിഴ്നാട് സംഘത്തിന്റെ തലവന്‍ പറയുന്നത് കേള്‍ക്കുക. ‘The Assistants accompanied by the Hon’ble Minister of Kerala does not know which is Periyar and which is Valayar!’ കേരളം തോറ്റില്ലെങ്കിലല്ലെ അത്ഭതപ്പെടേണ്ടതുള്ളൂ?
“The Supreme Court itself has given a verdict that the Mullaperiyar Dam was strong. The Advocate General Kerala himself has stated the Mullaperiyar Dam is strong enough and if the dam is affected the water of the dam can be stored in Idukki, cheruthoni and Kulamavu dams” മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധപ്പെട്ട് ഡിഎംകെ സ്റ്റേറ്റ് കമ്മറ്റി പാസ്സാക്കിയ പ്രമേയത്തിന്റെ പ്രസക്ത ഭാഗമാണ് മുകളില്‍ കൊടുത്തത്. ജലനിരപ്പിന്റെ ഉയരം 142 അടിയായി ഉയര്‍ന്നാല്‍ അണക്കെട്ടിന് ബലക്ഷയമുണ്ടാവില്ലെന്ന തമിഴ്നാടിന്റെ വാദത്തിന് ഇത്രയും പഴുതടച്ച ഒരു സാക്ഷിപാത്രം മറ്റാര്‍ക്കാണ് കൊടുക്കാനാവുക. ജയലളിത പ്രധാനമന്ത്രിക്കയച്ച കത്തിലും അടിവരയിട്ടത് അഡ്വക്കേറ്റ് ജനറലിന്റെ ഈ സത്യവാങ്മൂലമായിരുന്നു. കേരളത്തിന്റെ താല്‍പ്പര്യങ്ങളെ സത്യവാങ്മൂലത്തില്‍ തൂക്കിക്കൊന്ന അഡ്വക്കേറ്റ് ജനറലിന് അപ്പോഴും സ്ഥാനചലനമുണ്ടായില്ലേ! 2011 ഡിസംബര്‍ 14 ന് റിസര്‍വോയറിലെ ജലനിരപ്പ് 136 അടിയില്‍ കൂടരുതെന്ന് സുപ്രീംകോടതി തമിഴ്നാടിനെ താക്കീത് ചെയ്തത് കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് ചിത്രം പൂര്‍ണമാവുന്നത്.
സര് സിപിയെ നമ്മള് നാടുകടത്തി. എന്നാല്‍ തമിഴ്നാട്ടുകാരനായ സര് സിപി കാണിച്ച ആത്മാര്‍ത്ഥത പോലും ഈ വിഷയത്തില്‍ നമ്മുടെ ജനനേതാക്കള്‍ കാണിച്ചില്ല. കാര്‍ഷികാവശ്യത്തിനുവേണ്ടി മാത്രം അനുവദിച്ച മുല്ലപ്പെരിയാറിലെ വെള്ളം വൈദ്യുതി ഉണ്ടാക്കാനോ എന്തിനേറെ കുടിക്കാന്‍ പോലും അനുവദിക്കില്ലെന്ന നിലപാടായിരുന്നു സര് സിപിയുടേത്. 1940 ല്‍ തമിഴ്നാട് ലോവര്‍ ക്യാമ്പില്‍ 140 മെഗാ വാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കാനുള്ള പവര്‍ഹൗസ് നിര്‍മാണം തുടങ്ങിയപ്പോള്‍ തന്നെ അദ്ദേഹം അതിനെതിരെ ശക്തമായി രംഗത്തുവന്നു. ആര്‍ബിട്രേറ്റര്‍മാരായ ഡേവിഡ് ദേവദാസും വി.എസ്. സുബ്രഹ്മണ്യ അയ്യരും വ്യത്യസ്ത നിലപാടെടുത്തപ്പോള്‍ കൊല്‍ക്കത്താ ഹൈക്കോടതി ജഡ്ജിയായിരുന്ന നളിനി നിരഞ്ജന് ചാറ്റര്‍ജിയെ മധ്യസ്ഥയാക്കി. തമിഴ്നാടിനുവേണ്ടി അല്ലാടി കൃഷ്ണയ്യരും തിരുവിതാംകൂറിന് വേണ്ടി സര് സിപിയും വാദിച്ചും. 1941 മെയ് 12 ന് വിധി വന്നു. വൈദ്യുതി ഉല്‍പ്പാദനം വ്യവസായമായതിനാല്‍ മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാന്‍ പാടില്ലെന്നായിരുന്നു വിധി. ആത്മാര്‍ത്ഥമായി കേസ് പഠിച്ച് വാദിച്ച് ജയിച്ചതിന്റെ മുഴുവന്‍ ക്രെഡിറ്റും സര് സിപിക്ക് അവകാശപ്പെട്ടതായിരുന്നു. തമിഴ്നാട്ടുകാരനായ അദ്ദേഹത്തിന് സത്യത്തോട് നീതി പുലര്‍ത്തുന്ന കാര്യത്തില്‍ തമിഴ് വികാരം തടസ്സമായില്ല.
അദ്ദേഹത്തിന് ഏതെങ്കിലും അഭിഭാഷകനെ അയച്ച് കേസ് തോറ്റുകൊടുക്കാമായിരുന്നു. അതുണ്ടായില്ല. സര് സിപിയോട് വിയോജിക്കാനേറെയുണ്ട്. എങ്കിലും ഈ വിഷയത്തില്‍ അദ്ദേഹം കാണിച്ച സത്യസന്ധതയും കാര്യപ്രാപ്തിയും ഇഎംഎസിനും കോണ്‍ഗ്രസ് പിന്തുണയോടെ അധികാരത്തില്‍ വന്ന അച്യുതമേനോനും ഉണ്ടായിരുന്നെങ്കില്‍ ഏതു നിമിഷവും അറ്റ് മൂര്‍ദ്ധാവിലേക്ക് ആണ്ടിറങ്ങാവുന്ന ഡമോക്ലിസിന്റെ വാളായി മുല്ലപ്പെരിയാര്‍ മലയാളിയുടെ തലക്കു മുകളില്‍ തൂങ്ങിയാടുമായിരുന്നില്ല. മന്ത്രിമാരും താക്കോല്‍ സ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥരും സ്വീകരിച്ച നിലപാട് കാണുമ്പോള്‍ അടിവരയിടാം ‘ഭേദം സര് സിപി തന്നെ’.
കെ.പി.ശ്രീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: