കോതമംഗലം: കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ ചീയപ്പാറക്ക് സമീപം കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധിപേര്‍ക്ക് പരിക്ക്. ആരുടെയും നില ഗുരുതരമല്ല.
ബസ് കണ്ടക്ടര്‍ പള്ളുരുത്തി പാഞ്ഞൂര്‍ സനീഷ്, അടിമാലി താലൂക്ക് ആശുപത്രി ഡ്രൈവര്‍ ശശി (49), തൃക്കാരിയൂര്‍ പുത്തന്മഠം ഗണേശന് (48), ഏലൂര്‍ ജയന്തിനിവാസ് രുഗ്മിണി (43) എന്നിവരെ നിസാര പരിക്കുകളോടെ കോതമംഗലം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്കുശേഷം പിന്നീട് ഇവരെ വിട്ടയച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് നാലേകാലോടെ സൂര്യനെല്ലിയില്‍നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണാണ് അപകടത്തില്‍പ്പെട്ടത്. ഉരുള്‍പൊട്ടലുണ്ടായ ചീയപ്പാറയില്നിന്ന് കോതമംഗലത്തേക്ക് വരുന്ന വഴിയില്‍ ഒരു കിലോമീറ്റര്‍ അകലെയാണ് അപകടം.
ബസ് കൊക്കയിലേക്ക് മറിയുന്നതിനിടയില്‍ മരത്തില്‍ തങ്ങിനില്ക്കുകയായിരുന്നു. വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ബസ്സിന്റെ പിന്‍ഭാഗത്തെ ചില്ല് തകര്‍ത്താണ് യാത്രക്കാരെ രക്ഷപ്പെടുത്തിയതെന്ന് നിസാര പരിക്ക് പറ്റിയ ബസ് കണ്ടക്ടര്‍ സനീഷ് പറഞ്ഞു. ബസില്‍ പതിനഞ്ചോളം യാത്രക്കാരുണ്ടായിരുന്നുവെന്നും സനീഷ് പറഞ്ഞു. നിസാര പരിക്കേറ്റ യാത്രക്കാരെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: