മരട്: പണം ലാഭിക്കാനായി നഗരസഭാ പൊതുശ്മശാനത്തില്‍ രണ്ട് മൃതദേഹങ്ങള്‍ ഒരുമിച്ച് ദഹിപ്പിക്കാന്‍ ശ്രമം. ഇത് വന്‍ പ്രതിഷേധത്തിനും വാക്കേറ്റത്തിനും വഴിതെളിച്ചു. ഇന്നലെ വൈകിട്ട് നെട്ടൂര്‍ ശാന്തിവനം പൊതുശ്മശാനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ആദ്യം സംസ്കരിക്കാനായി കൊണ്ടുവന്ന വൃദ്ധയുടെ മൃതശരീരം ചിതയില്‍ വച്ച് അതിന് മീതെ മറ്റൊരു മൃതദേഹംകൂടി കൊണ്ടുവന്നുവച്ച് ഒരുമിച്ച് ദഹിപ്പിക്കാനായിരുന്നു ശ്രമംനടത്തിയത്.
പനങ്ങാട് വഞ്ചിപ്പുരക്കല്‍ ഗൗരി വേലായുധന് (83) എന്ന വൃദ്ധയുടെ മൃതശരീരം ഉച്ചകഴിഞ്ഞ് രണ്ടേമുക്കാലോടെയാണ് ദഹിപ്പിക്കാനായി മരട് നഗരസഭയുടെ ശാന്തിവനം ശ്മശാനത്തില്‍ ഇന്നലെ ആദ്യം കൊണ്ടുവന്നത്. ദഹിപ്പിക്കാനായി ചിതയൊരുക്കി മൃതദേഹം അതിന് മീതെ കിടത്തി തീകൊളുത്തിയശേഷമാണ് ബന്ധുക്കള്‍ ശ്മശാനത്തില്‍നിന്നും പോയത്. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് അസ്ഥി ശേഖരിക്കാനെത്തിയ ബന്ധുക്കള്‍ക്ക് ശ്മശാന നടത്തിപ്പുകാരന് മണ്‍പാത്രത്തില്‍ അത് നല്‍കുകയും ചെയ്തു. എന്നാല്‍ തങ്ങള്‍ക്ക് ലഭിച്ച പഴകിയ അസ്ഥിയാണെന്ന് സംശയം തോന്നി ചോദ്യംചെയ്തപ്പോഴാണ് കള്ളി പുറത്തായത്.
ഈ സമയം പനങ്ങാട് ലക്ഷംവീട്ടില്‍ വിലാസിനി (70)യുടെ മൃതദേഹം ദഹിപ്പിക്കാനായി ശ്മശാനത്തിലെ ചിതയില്‍ കിടത്തിയിരിക്കുകയായിരുന്നു. ഇത് മാറ്റി പരിശോധിച്ചപ്പോഴാണ് ആദ്യം കൊണ്ടുവന്ന മൃതശരീരം ദഹിപ്പിക്കാതെ അതിനിടയില്‍ കിടക്കുന്നതായി കണ്ടത്. തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതിനിടെ പനങ്ങാട് സ്റ്റേഷനില്‍നിന്നും പോലീസ് സംഘവും സ്ഥലത്തെത്തി. വിവരം ലഭിച്ച് നഗരസഭാ ചെയര്മാന് അഡ്വ. ടി.കെ. ദേവരാജന്‍, വൈസ് ചെയര്‍പേഴ്സണ്‍ അജിതാ നന്ദകുമാര്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരും ശ്മശാനത്തിലെത്തി. മരിച്ചവരുടെ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തിനിടെ നഗരസഭാ ശ്മശാനത്തിന്റെ നടത്തിപ്പുകാരനായ ഉദയംപേരൂര്‍ സ്വദേശി നന്ദനനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ദഹിപ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ കരാറുകാരനെ ചുമതലയില്‍നിന്നും അടിയന്തരമായി നീക്കിയതായി നഗരസഭാ ചെയര്മാന് അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് രണ്ട് മൃതദേഹങ്ങളും വെവ്വേറെ ചിതകളില്‍ സംസ്കരിച്ചു.
ശ്മശാന നടത്തിപ്പിലെ അപാകത ചൂണ്ടിക്കാട്ടി രണ്ടാഴ്ച മുമ്പ് നഗരസഭാ ചെയര്‍മാനും മറ്റും പരാതിനല്കിയിരുന്നതാണെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: