കൊട്ടാരക്കര: കൂട്ടുകാരുടെ ജഗുഭായ്, കൊട്ടാരക്കരയുടെ സ്വന്തം ജഗദീഷ്… ഇന്ത്യന്‍ ക്രിക്കറ്റിന്റെ നീലക്കുപ്പായത്തിലേക്ക് വൈകിയെത്തിയ വിളിക്ക് മഹാഗണപതിക്ക് മുമ്പില്‍ ഒരു നാടിന്റെ പ്രണാമം. ഇന്ത്യന്‍ എ ടീമിലിടം നേടിയ കൊട്ടാരക്കര നീലേശ്വരം പി.വി ഭവനത്തില്‍ പി. വാസുദേവന്‍പിള്ളയുടെയും അരുന്ധതിയുടെയും മകന് ജഗദീഷന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടുകാര്‍ നല്കിയ ചിറകുകള് പകര്‍ന്ന ഉയരം ചെറുതല്ല. ആ ഉയരത്തിലേക്കുള്ള ആദ്യപടിയില്‍ എത്താനായതിന്റെ ആനന്ദത്തിലാണ് എല്ലാവരും.
ഇന്ത്യന്‍ ക്രിക്കറ്റിലേക്ക് കൊട്ടാരക്കരയില്‍ നിന്ന് ഒരു താരോദയമാണ് ജഗദീഷിലൂടെ സംഭവിക്കുന്നത്. ന്യൂസിലാന്റ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സെലക്ഷന് കിട്ടി എന്ന വാര്‍ത്ത കേട്ടപ്പോള്‍ മുതല്‍ ഏവരും പ്രതികരിച്ചത് അത് കുറേക്കൂടി നേരത്തേ കേള്‍ക്കേണ്ട വാര്‍ത്തയായിരുന്നുവെന്നാണ്. ക്രിക്കറ്റിനുവേണ്ടി അത്രമേല്‍ സമര്‍പ്പണം ചെയ്ത വ്യക്തിത്വമായിരുന്നു ജഗദീഷിന്റേത്.
പിച്ചവച്ച കാലം മുതല്‍ മടല് ബാറ്റ് കൈയ്യിലേന്താന്‍ തുടങ്ങിയതാണ് ജഗദീഷ്. വീടിനു സമീപമുള്ള ചെറിയ ഗൗണ്ടില്‍ നിന്ന് തുടങ്ങിയ ക്രിക്കറ്റ് കളി കൊട്ടാരക്കര ബോയ്സ് സ്കൂളില്‍ പഠിക്കാന്‍ എത്തിയതോടെ പുത്തന്‍ മേച്ചില്‍പ്പുറങ്ങള്‍ തേടി. കളിയുടെ ബാലപാഠങ്ങളില്‍ അലിഞ്ഞതോടെ ഇരുത്തം വന്ന കളിക്കാരന്റെ ഭാവത്തിലേക്കും കൂട്ടുകാര്‍ക്കിടയിലെ ബാറ്റിംഗ് താരമായി തിളങ്ങാനും അവസരമൊരുങ്ങി. ഇതിന്റെ ഫലമെന്നോണം പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ ജില്ലാ ടീമിലേക്ക് സെലക്ഷന് കിട്ടി. പ്രീഡിഗ്രി, ഡിഗ്രി പഠനസമയത്ത് കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ് കോളേജില്‍ നിന്ന് കേരളാ യൂണിവേഴ്സിറ്റി ടീമില്‍ എത്തി. പത്തൊമ്പത് വയസില്‍ താഴെയുള്ളവരുടെ മത്സരത്തിലും പങ്കെടുത്തു. കേരളത്തിന് പുറത്ത് ആദ്യം മത്സരിക്കാനുള്ള അവസരം ഇങ്ങനെയാണ് ലഭിച്ചത്.
എംജി കോളേജ് പഠനകാലത്ത് ക്യാമ്പസ് സെലക്ഷനിലൂടെ എസ്ബിടി യിലെത്തി രഞ്ജി മത്സരങ്ങള്‍ കളിച്ചു തുടങ്ങിയതോടെ ജഗദീഷിനെ ക്രിക്കറ്റ് സെലക്ടര്‍മാര്‍ നോട്ടമിട്ടുതുടങ്ങി. ദല്‍ഹിയില്‍ നടന്ന കളിയില്‍ പുറത്താകാതെ 199 റണ്‍സും 2013 ല്‍ ബാംഗ്ലൂരില്‍ നടന്ന കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് ടൂര്‍ണമെന്റില്‍ ഡബിള്‍ സെഞ്ച്വറി ഉള്‍പ്പെടെ മൂന്നു സെഞ്ച്വറികളും ജഗദീഷിന്റെ ബാറ്റില്‍ നിന്ന് പിറവിയെടുത്തു. ഇതാണ് എ ടീമിന്റെ ഭാഗമാക്കാന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്.
ഈ നേട്ടം തനിക്ക് സര്വവിഘ്ന നിവാരകനായ മഹാഗണപതിയുടെ കടാക്ഷത്തിലും നാട്ടുകാരുടെയും കൂട്ടുകാരുടെയും വീട്ടുകാരുടെയും പ്രാര്‍ത്ഥനയിലൂടെ ലഭിച്ചതെന്നാണ് ജഗദീഷ് വിനയാന്വിതനായി പറയുന്നത്.
ജി. സുരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: