സിഡ്നി: പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന ആസ്ട്രേലിയയില്‍ പ്രധാനമന്ത്രി കെവിന് റൂഡിനെ അപഹസിക്കുന്ന ചിത്രത്തിലൂടെ മാധ്യമ വ്യവസായ ഭീമന് റുപ്പെര്‍ട്ട് മര്‍ഡോക്കും വിവാദത്തില്‍.
മര്‍ഡോക്കിന്റെ ഉടമസ്ഥതയിലെ ടാബ്ലോയ്ഡ് ഡെയ്ലി ടെലഗ്രാഫാണ്, 1960തുകളില്‍ ടെലിവിഷന്‍ പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ച ഹാസ്യ പരമ്പരയായ ഹോഗന് ഹീറോസിലെ കോമാളി കഥാപാത്രം കേണല്‍ ക്ലിങ്കായി റൂഡിനെ ചിത്രീകരിച്ച് വിവാദത്തിന്റെ തീക്കാറ്റുയര്ത്തിയത്. ഉപ പ്രധാനമന്ത്രി അന്റോണി അല്‍ബനീസ്, ലേബര്‍ എംപി ക്രെയ്ഗ് തോംസണ്‍ എന്നിവരെയും ഫോട്ടോയില്‍ ഹാസ്യ കഥാപാത്രങ്ങളാക്കിയിട്ടുണ്ട്.
സാമ്പത്തിക താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് മര്‍ഡോക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നേരിട്ട് ഇടപെടുന്നതെന്ന് റൂഡ് ആരോപിച്ചു. ലിബറല്‍ പാര്‍ട്ടിയുടെ ടോണി അബോട്ടിനെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാനുള്ള മര്‍ഡോക്കിന്റെ നീക്കം വ്യക്തമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓസീസ് അച്ചടിമാധ്യമ രംഗത്ത് വന്‍ സ്വാധീനമുള്ളവരാണ് മര്‍ഡോക്കിന്റെ കീഴിലെ ന്യൂസ് കോപ്പറേഷന്. അതിനാല്‍ത്തന്നെ മര്‍ഡോക്കിന്റെ നിലപാടുകള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് റൂഡ് ഭയക്കുന്നു. വ്യക്തിപരമായിത്തന്നെ റൂഡിനെതിരെ പരസ്യ നിലപാട് ഉയര്ത്തുന്നയാണ് മര്‍ഡോക്ക്.
ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയിലെ നേതൃസ്ഥാനത്തിനുവേണ്ടിയുള്ള മത്സരത്തില്‍ ജൂലിയ ഗില്ലാ ര്‍ഡിനെ പരാജയപ്പെടുത്തി പ്രധാനമന്ത്രിപദം തിരിച്ചു പിടിച്ചെങ്കിലും റൂഡിന്റെ നില അത്ര സുരക്ഷിതമല്ല. ലേബര്‍ ഭരണത്തില്‍ അതൃപ്തിയുള്ള ഓസീസ് ജനത അബോട്ടിനനുകൂലമായി വിധിയെഴുതുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: