ന്യൂദല്‍ഹി: ഭാരതം കണ്ട ഏറ്റവും മികച്ച ഭരതനാട്യം നര്‍ത്തകി രുഗ്മിണി ദേവി അരുണ്ഡേല് ഇന്ത്യയുടെ പരമോന്നത പദവി നിരസിച്ചു എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായേക്കും. എന്നാല്‍ വാസ്തവം ഇതാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍. 1977 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാര്‍ജി ദേശായിയാണ് രാഷ്ട്രപതി സ്ഥാനം രുഗ്മിണിയ്ക്ക് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ ക്ഷണം അവര്‍ നിരസിക്കുകയായിരുന്നു.
ഭാരതത്തിന്റെ പാരമ്പര്യം പരിത്യാഗമാണെന്ന് അറിവുകൊണ്ടും ജ്ഞാനം കൊണ്ടും സ്വഭാവം കൊണ്ടും അവര്‍ പ്രകാശിപ്പിക്കുകയായിരുന്നുവെന്നും മുഖര്‍ജി അഭിപ്രായപ്പെട്ടു.
രുഗ്മിണി ദേവി സ്ഥാപിച്ച നൃത്തവിദ്യാലയം കലാക്ഷേത്രയില്‍ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച രുഗ്മിണി ദേവി അനുസ്മരണ ചടങ്ങില്‍ അനുസ്മരണ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു പ്രണബ് മുഖര്‍ജി.
അന്ന് രാഷ്ട്രിപതിയായിരുന്ന ഫക്രുദ്ദീന്‍ അലി അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് രാഷ്ട്രിപതി സ്ഥാനം രുഗ്മിണി ദേവിയ്ക്ക് വാഗ്ദാനം ചെയ്തത്. ആ സമയത്ത് താന്‍ കോണ്‍ഗ്രസ് എംപിയായിരുന്നുവെന്നും മുഖര്‍ജി പറഞ്ഞു.
ആ തീരുമാനത്തെ എല്ലാവരും അഭിനന്ദിച്ചതായും രുഗ്മിണി ദേവി തീരുമാനം അംഗീകരിക്കുകയും ചെയ്തിരുന്നെങ്കില്‍ രാജ്യത്ത് ആദ്യമായി എല്ലാവരുടേയും സമ്മതത്തോടെ രാഷ്ട്രിപതി പദം അലങ്കരിക്കുന്ന ആദ്യ വ്യക്തിയാകുമായിരുന്നു അവരെന്നും മുഖര്‍ജി പറഞ്ഞു.
രുഗ്മിണി ദേവി ക്ഷണം നിരസിച്ചതിനെ തുടര്‍ന്ന് ലോക്സഭാ സ്പീക്കര്‍ ആയിരുന്ന നീലം സഞ്ജീവ റെഡ്ഡിയാണ് പിന്നീട് രാഷ്ട്രപതിയായി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: