തിരുവനന്തപുരം: ദുരന്തനിവാരണവകുപ്പും സെസ് അധികൃതരും കേരളത്തില്‍ ഉരുള്‍പൊട്ടലുണ്ടാകാനുള്ള സാധ്യതകള്‍ മുന്‍കൂട്ടി അറിയിച്ചിട്ടും സര്‍ക്കാര്‍ മുന്‍കരുതലുകള്‍ എടുത്തിട്ടില്ല. സര്‍ക്കാര്‍ നടപടികളിലുള്ള അമര്‍ഷം ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ നേരിട്ടുവിളിച്ചുവരുത്തി അറിയിച്ചു.
കാലവര്‍ഷം ശക്തിപ്രാപിച്ചാല്‍ സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന് രണ്ടുമാസം മുമ്പാണ് ദുരന്തനിവാരണവകുപ്പ് മുന്നറിയിപ്പു നല്‍കിയത്. മെയ് അവസാനം വിവിധ വകുപ്പുകളുടെ ഏകോപിപ്പിക്കാനായി വിളിച്ച പ്രീമണ്‍സൂണ്‍ യോഗത്തിലാണ് അപകടസാധ്യത അറിയിച്ചത്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പ് സഹിതം ദുരന്തനിവാരണവകുപ്പ് ജില്ലാകളക്ടര്‍മാര്‍ക്ക് നല്കയിരുന്നു. അപകടപ്രദേശങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുക, ഡാംസൈറ്റുകള്, അരുവികള്‍ എന്നിവിടങ്ങളില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കുക, വിവിധ നിര്‍ദ്ദേശങ്ങള്‍ നല്കാന് ഉദ്യോഗസ്ഥരെ നിയോഗിക്കുക, അപകടമേഖലയില്‍ ദുരന്തനിവാരണ സേനയെ ഉടന്‍ എത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഉണ്ടാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. 25 ഡിഗ്രി ചരിവുള്ള പ്രദേശങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് അപകടകരമാണെന്നും പാറകള്‍ക്കിടയിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഈ വെള്ളം ഒലിച്ചുപോകാനുള്ള സ്വാഭാവിക ചാലുകള്‍ അടഞ്ഞിട്ടുണ്ടെങ്കില്‍ അവ പൂര്‍വ്വസ്ഥിതിയിലാക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍ 10 മണിക്കൂര്‍ ശക്തമായ മഴ പെയ്താല്‍ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ദ്ധിക്കുമെന്നും പറഞ്ഞിരുന്നു.
സെസിലെ ശാസ്ത്രജ്ഞരുടെ യോഗം ക്വാറികളുടെ പ്രവര്‍ത്തനം മഴക്കാലത്ത് നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടിരുന്നു. ക്വാറികളുടെ പ്രകമ്പനം മര്ദ്ദവിത്യാസത്തെ ബാധിക്കുമെന്നായിരുന്നു നിഗമനം. താഴ്ന്ന പ്രദേശങ്ങളില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചാല്‍ മര്ദ്ദവ്യത്യാസമുണ്ടാകുമെന്നും ഉരുള്‍പൊട്ടലുകള്‍ക്ക് വഴിതെളിക്കുമെന്നും സെസ് അധികൃതര്‍ പറഞ്ഞിരുന്നു. ഇത്തരം പ്രദേശങ്ങള്‍ മാപ്പിംഗ് നടത്തി വേണ്ട നടപടികള്‍ എടുക്കണമെന്ന് സെസിലെ ശാസ്ത്രജ്ഞര്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നു.
ഉത്തരാഖണ്ഡ് പ്രളയത്തെതുടര്‍ന്ന് കേരളത്തിലെ അവസ്ഥയെക്കുറിച്ച് ഗവര്‍ണര്‍ നിഖില്‍കുമാര്‍ സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. സര്‍ക്കാര്‍ കാലവര്‍ഷക്കെടുതി പ്രതിരോധിക്കാന്‍ എല്ലാ സംവിധാനവുമൊരുക്കിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ ദുരന്തനിവാരണ വകുപ്പിന്റെയും സെസിന്റെയും മുന്നറിയിപ്പ് അനുസരിച്ച് യാതൊരു നടപടികളും സര്‍ക്കാരും ജില്ലാഭരണകൂടങ്ങളും കൈക്കൊണ്ടിരുന്നില്ല. ദുരന്തനിവാരണവകുപ്പ് നല്കിയ മാപ്പിംഗ് അനുസരിച്ചുള്ള പ്രദേശങ്ങളില്‍ നടപടികള്‍ കൈക്കൊണ്ടിരുന്നുവെങ്കില്‍ ഇടുക്കിയില്‍ 13 പേരുടെ ജീവന് അപഹരിക്കപ്പെടുന്ന സ്ഥിതിവിശേഷമൊഴിവാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി തന്റെ പ്രതിഷേധം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: